രോഗികളുടെ എണ്ണം പതുക്കെ കുറയുന്നു, ആശുപത്രികളിലെ തിരക്ക് കുറയുന്ന സാഹചര്യമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗവ്യാപനത്തെ കുറച്ചു കൊണ്ടു വരാന്‍ ലോക്ക്ഡൗണ്‍ സഹായകമായിരിക്കുന്നു എന്ന് അനുമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ദിവസങ്ങള്‍ക്കു മുന്‍പ് നാലര ലക്ഷത്തിനടുത്ത് എത്തിയത് ഇന്നലെയുള്ള കണക്കനുസരിച്ച് 2,77,598 ആയി കുറഞ്ഞിരിക്കുന്നു. ഇന്നത് 2,59,179 ആണ്.
പത്തു ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് രോഗികളില്‍ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും 9 ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയുന്ന സാഹചര്യം ഇനിയും വന്നിട്ടില്ല. അതിന് ഇനിയും രണ്ടു മൂന്നാഴ്ചകള്‍ കൂടി പിന്നിടേണ്ടി വരും. മരണസംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടി വന്നേക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ട്. പാലക്കാട് ജില്ലയിലും കൂടുതല്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ജില്ലയിലെ 43 പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നു. ഈ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കാനും ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ വ്യാപന തോതില്‍ കുറവ് രേഖപ്പെടുത്തി. നിലവില്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് ഒരു പഞ്ചായത്തില്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ ഉള്ളത്. ഇവിടെ മൊബൈല്‍ ടെസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാരശേരി പഞ്ചായത്തിലാണ്. 58 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അഴിയൂരില്‍ 55 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്.
രോഗബാധ ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂകര്‍മൈകോസിസ് രോഗത്തെക്കൂടി ഉള്‍പ്പെടുത്തി. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട്, മ്യൂകര്‍മൈകോസിസ് രോഗബാധ കണ്ടെത്തിയാല്‍ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. ബ്ലാക്ക് ഫംഗസ് കാര്യത്തില്‍ ആരോഗ്യവകുപ്പ് പ്രോട്ടോകോള്‍ രൂപീകരിക്കും.
ലോക്ക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കും. ചെത്തുകല്ല് വെട്ടാൻ അനുമതി നൽകിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കും. മലഞ്ചരക്ക് കടകള്‍ വയനാട് ഇടുക്കി ജില്ലകളിൽ ആഴ്ചയില്‍ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവും തുറക്കാന്‍ അനുവദിക്കും. റബ്ബര്‍ തോട്ടങ്ങളിലേക്ക് റെയിന്‍ഗാര്‍ഡ് വാങ്ങണമെങ്കില്‍ അതിന് ആവശ്യമായ കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവാദം നല്‍കും. വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂലതീരുമാനം എടുക്കും.
Recommended Video
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണും. കോവി ഷീൽഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവർ തിരിച്ചു പോകേണ്ടത് എങ്കിൽ ജോലി നഷ്ടപ്പെടരുത്. ആവശ്യമായ നടപടി സ്വീകരിക്കും. ഏത് രീതിയിൽ ഇളവ് അനുവദിക്കാൻ പറ്റും എന്ന് പരിശോധിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാസ്ക് ധരിച്ചാണ് എഴുതേണ്ടത്. എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും പരീക്ഷ നടത്തിപ്പില്‍ ഉണ്ടാകും. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,094 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,304 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 31,70,050 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.












Click it and Unblock the Notifications