3000 കോടി ജിഎസ്ടി കുടിശിക കേന്ദ്രം തന്നില്ല, എങ്കിലും വാക്ക് പാലിച്ച് സർക്കാർ, 1218 കോടി പെൻഷൻ!
തിരുവനന്തപുരം: കൊറോണയെ നേരിടാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജിന് രാജ്യമൊട്ടാകെ നിന്നും വലിയ അഭിനന്ദനമാണ് ലഭിച്ചിരുന്നത്. രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പറഞ്ഞിരുന്നു. ആ വാഗ്ദാനം സർക്കാർ നടപ്പിലാക്കുകയാണ്. മാസം 27ാം തിയ്യതി മുതലാണ് പെൻഷൻ വിതരണം ആരംഭിക്കുന്നത്. 1218 കോടിയാണ് പെൻഷനായി സർക്കാർ വിതരണം ചെയ്യാനൊരുങ്ങുന്നത്.
ധനമന്ത്രി തോമസ് ഐസകാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ' പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യിൽ പണമെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ആദ്യഘട്ടം കേരള സർക്കാർ പാലിക്കുകയാണ്. 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ ഈ മാസം 27 ാം തീയതി മുതൽ വിതരണം ആരംഭിക്കും. ഇതിനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പെൻഷനായി 1069 കോടിരൂപയും വെൽഫെയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. മസ്റ്റെർ ചെയ്ത എല്ലാ പേർക്കും ഈ പെൻഷൻ ലഭിക്കും.
കേന്ദ്രം തരാനുള്ള 3000 കോടി രൂപയുടെ ജിഎസ്ടി കുടിശിക ഈ അടിയന്തര ഘട്ടത്തിൽ തരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചതാണ്. എന്നാൽ കേന്ദ്രം ആ പണം തന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ നമുക്കു താങ്ങായത് സഹകരണ മേഖലയാണ്. സമ്പദ് വ്യവസ്ഥ മുഴുവൻ ലോക്ക് ഔട്ട് ആയി സാധാരണ ജനങ്ങൾ മുഴുവൻ വീടിനുള്ളിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്ന അടിയന്തര സാഹചര്യം നേരിടാൻ കേന്ദ്രം മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് കേരള സർക്കാർ അടിയന്തരമായി തീരുമാനമെടുത്തത്. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രഖ്യാപനവും രാജ്യത്ത് നിരാശയാണ് പടർത്തിയിരിക്കുന്നത്. സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും അതിലില്ല.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനങ്ങൾ. നികുതി വരവ് വൻതോതിൽ ഇടിയുന്ന സാഹചര്യത്തിലും ഇതുപോലുള്ള സാമാശ്വാസ ഇടപെടലുകൾക്ക് കേരള സർക്കാർ മടിച്ചു നിൽക്കുന്നില്ല. വീട്ടിലുള്ളിൽ ലോക്ക് ഡൌൺ ചെയ്യപ്പെട്ട സാധാരണ മനുഷ്യരുടെ കൈവശം പണം എത്തിയേ തീരൂ. കൂലിപ്പണിക്കാരുടെയും ദിവസവേതനക്കാരുടെയും കുടുംബങ്ങളിൽ അത്യാവശ്യത്തിന് ഭക്ഷണമെങ്കിലും വാങ്ങാനുള്ള പണം ലഭിച്ചിരിക്കുമെന്ന് ഈ സർക്കാർ ഉറപ്പു വരുത്തും. ബാക്കിയുള്ള പെൻഷൻ തുകയും കുടിശികയില്ലാതെ വിഷുവിനു മുമ്പ് വിതരണം ചെയ്യും. കൂടാതെ പിന്നീട് മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് നൽകാനുള്ള കുടിശ്ശികയും അതോടൊപ്പം വിതരണം ചെയ്യും.