ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം
മലപ്പുറം: ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെന്ന് പ്രചരിപ്പിച്ച് പ്രസ്തുത പദ്ധതി അനിവാര്യമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!
പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു വികസനവും പാടില്ലെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടാണ് മുന്നേറേണ്ടത് എന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന എല്‍ഡിഎഫ്. സര്‍ക്കാര്‍ അതിരപ്പള്ളി പദ്ധതിക്ക് വേണ്ടി രംഗത്തുവരുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതുതന്നെ പ്രതിഷേധാര്‍ഹമാണ്. കേവലം 160 മെഗാവാട്ട് വൈദ്യുതിക്കായി 150 ഹെക്ടര്‍ വനഭൂമിയെ വെള്ളത്തില്‍ മുക്കിക്കൊന്നും അവിടുത്തെ വിലമതിക്കാനാവാത്ത ജൈവവൈവിധ്യത്തെയും തകര്‍ത്തുകൊണ്ടു മാത്രമേ നിര്‍ദിഷ്ട ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ.

ചാലക്കുടി പുഴയെ നശിപ്പിച്ച് അതിന്റെ തീരത്തെ ലക്ഷക്കണക്കിന് ജനവിഭാഗങ്ങളുടെ ജീവിതം തകര്‍ത്ത് പക്ഷി - ജന്തു ജീവജാലങ്ങളുടെയും മത്സ്യങ്ങളുടെയും ആവാസവ്യവസ്ഥ ഇല്ലാതാക്കിക്കൊണ്ട് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പദ്ധതി പ്രദേശത്തെ ആദിവാസി ജനസമൂഹം പറിച്ചെറിയാതെ ഇത് നടപ്പിലാക്കാന്‍ കഴിയില്ല.
കേരളം ഇരുട്ടിലായാല്‍ എന്തു ചെയ്യും എന്ന് ചോദിച്ചുകൊണ്ടാണ് ഇത്തരം പദ്ധതിക്ക് വേണ്ടി ചിലര്‍ വാദിക്കുന്നത്. നമ്മുടെ സംസ്ഥാന നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍ പദ്ധതിയെക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കുകയും പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യണം.
സോളാര്‍ എനര്‍ജി ഭാവിയിലെ ഊര്‍ജ്ജമായി മാറിയിരിക്കുന്നു. ഇത് കേരളം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിക്കുള്ള ഒരു ബദലാണ്. നമ്മുടെ സംസ്ഥാനത്തെ വൈദ്യുതിയുടെ പ്രസരണ വിതരണ നഷ്ടം 16 ശതമാനമാണ്. ഇത് കുറച്ചുകൊണ്ട് വരാന്‍ കഴിയണം. ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളില്‍ എത്തിക്കാന്‍ രണ്ട് യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടി വരുന്നു എന്നതാണ് കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ കണക്ക്. വൈദ്യുതി വിതരണ മാനേജ്‌മെന്റ് സിസ്റ്റം പരിഷ്‌ക്കരിക്കാനും പ്രസരണനഷ്ടം കുറയ്ക്കാനും കഴിയുന്ന വിധത്തില്‍ നമ്മുടെ വൈദ്യുത മേഖലയില്‍ കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കണം.
നിര്‍മ്മാണം ആരംഭിച്ചതും പൂര്‍ത്തീക്കാനുള്ളതുമായ ചെറുകിട വൈദ്യുത പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. ഇങ്ങനെ ബഹുമുഖ പരിപാടികളിലൂടെയാവണം കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹരിക്കാനെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.












Click it and Unblock the Notifications