സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം; പരിഹസിച്ച് ജിആർ അനിലിന്റെ ഭാര്യ ലതാ ദേവി
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവും പരിഹാസവും. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും യോഗത്തിൽ വിമർശനമുയർന്നത്. കൂടാതെ വിദേശ സർവകലാശാലകൾ കൊണ്ട് വരുമെന്ന പ്രഖ്യാപനത്തിലും മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് സംസ്ഥാന കൗൺസില്‍ അംഗം ആർ ലതാദേവി യോഗത്തിനിടെ പരിഹസിച്ചു. ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഭാര്യയാണ് ആർ ലതാദേവി. ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്നായിരുന്നു മറ്റൊരു നേതാവായ വിപി ഉണ്ണികൃഷ്‌ണന്റെ വിമർശനം.

വിദേശ സർവകലാശാല വിഷയത്തിലാണ് കടുത്ത വിമർശനം ഉയർന്നത്. കേരളത്തിൽ വിദേശ സർവകലാശാലക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത് മുന്നണിയുടെ നയവ്യതിയാനമാണെന്ന് നേതാക്കൾ ചൂണ്ടികാട്ടിയത്. വിദേശ സർവകലാശാലകളെ എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ വിദേശ സർവകലാശലകൾക്ക് വേണ്ടി നടക്കുകയാണെന്നും വിമർശനം ഉയർന്നു.
വിഷയം മുന്നണിയിൽ ഉന്നയിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് മുന്നണിയുടെ നയ വ്യതിയാനമാണെന്ന് സംസ്ഥാന കൗൺസിലിൽ വച്ച് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം തുറന്നു സമ്മതിക്കുകയും ചെയ്‌തു. കൂടാതെ വിഷയം മുന്നണിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ ബജറ്റും യോഗത്തിൽ ചർച്ചയായി. ഒട്ടും ആലോചനയില്ലാതെ തയ്യാറാക്കിയ ബജറ്റാണിതെന്നും വീണ്ടും അധികാരത്തില്‍ വരാന്‍ സഹായിച്ച സപ്ലൈകോയെ ബജറ്റിൽ തീര്‍ത്തും അവഗണിച്ചതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബജറ്റ് തയ്യാറാക്കുമ്പോള്‍ മുന്‍പൊക്കെ കൂടിയലോചന നടന്നിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. പാര്‍ട്ടി വകുപ്പുകളോട് ഭിന്നനയമാണെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ഒടുവിൽ വിമര്‍ശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഇടപെടേണ്ടി വന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം മുന്നറിയിപ്പു നല്‍കി. പറയേണ്ട വേദികളില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അനാവശ്യ ചര്‍ച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം യോഗത്തിൽ നേതാക്കളോട് ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാന ബജറ്റില്‍ സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റ് വിഹിതത്തിൽ വന്‍ കുറവുണ്ടായിരുന്നു. വിവിധ പദ്ധതികളിലായി മൃഗസംരക്ഷണ വകുപ്പിന് കോടികളുടെ ബജറ്റ് വിഹിതമാണ് കുറഞ്ഞത്. ഭക്ഷ്യവകുപ്പിന് കീഴിലുള്ള സപ്ലൈക്കോയ്ക്കും സമാന ഗതിയായിരുന്നു. ഇതിന് പിന്നാലെ തന്നെ സിപിഐയിൽ നിന്ന് അതൃപ്‌തി ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന കൗൺസിലിലെ വിമർശനം.












Click it and Unblock the Notifications