എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും; ആക്രമണം പാർട്ടി നടപ്പാക്കിയതെന്ന് വിമര്‍ശനം
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും. ഓഫീസ് ആക്രമണം പൊലീസിന്‍റെ സഹായത്തോടെ പാർട്ടി നടപ്പാക്കിയതെന്നാണ് വിമർശനം. സി.പി.ഐ ജില്ലാ സമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സിപിഎം ബന്ധനസ്ഥനാക്കിയെന്നും സമ്മേളനത്തില്‍ വിമർശനമുണ്ടായി. എകെജി സെന്റർ ആക്രമണത്തിൽ സിപിഎം സംശയമുനയിലാണ്. സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു കരുതേണ്ടി വരും. ഇതിനു പൊലീസും കൂട്ടുനിന്നു. എന്നിങ്ങനെയാണ് സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങള്‍.
ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ലെന്ന് സമ്മേളനത്തിൽ ചോദ്യം ഉയർന്നു. പാർട്ടിയുടെ പങ്ക് ആക്രമണത്തിന് പിന്നിൽ ഉണ്ടെന്നും പൊതു ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.വെളിയം ഭാർഗവന്റെയും സി.കെ.ചന്ദ്രപ്പന്റെയും പ്രവർത്തന രീതിയെ ചൂണ്ടിക്കാട്ടിയായിരുന്നു കാനം രാജേന്ദ്രനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെട്ടു പ്രവർത്തിക്കുന്നു എന്നതായിരുന്നു കാനത്തിനെതിരെയുള്ള പ്രധാന ആക്ഷേപം. സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാൻ പാർട്ടി നേതൃത്വം ധൈര്യം കാട്ടുന്നില്ലന്നും വിമര്‍ശനമുയര്‍ന്നു. മൂവാറ്റുപുഴ എംഎൽഎയായിരുന്ന എൽദോസ് എബ്രഹാമിനെ പൊലീസ് മർദിച്ചപ്പോഴും എഐഎസ്എഫ് വനിതാ പ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും കാനം പ്രതികരിച്ചില്ലന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്ക്. പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണം. മുന്നണി കൺവീനർ ഇ.പി.ജയരാജന്റെ പ്രവർത്തനശൈലിക്കെതിരെയും വിമർശനമുണ്ടായി.സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിനെതിരെയും രൂക്ഷവിമര്‍ശനമുണ്ടായി. വകുപ്പ് സമ്പൂർണ പരാജയമാണ്. സിവിൽ സപ്ലൈസ് വകുപ്പിലെ പാക്കിങ് ജോലികൾ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിന്റെ പേരിലായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ അനിലിനെ കോവളം മണ്ഡലം കമ്മിറ്റി വിമർശിച്ചത്. ഇത് പാർട്ടി നയത്തിന് വിരുദ്ധവും പാർട്ടി അറിയാതെയുമായിരുന്നെന്നാണ് ആരോപണം. വനം വകുപ്പ് എൻസിപിക്ക് വിട്ടുകൊടുക്കേണ്ടി വന്നത് പിടിപ്പുകേടായി. സിപിഎം പറയുന്നതിനൊക്കെയും വഴങ്ങുന്നതിന് തെളിവാണ് ഇതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

അതേസമയം എകെജി സെന്‍റര്‍ ആക്രമണ കേസില്‍ പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി.പുതിയ തെളിവ് ലഭിക്കാതെ കൂടുതല്‍ തുടര്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്ന സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ രൂപ രേഖ വികസിപ്പിക്കാൻ ദൃശ്യങ്ങൾ സിഡാക്കിലും ഫോറന്‍സിക് ലാബിലും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഡല്‍ഹിയിലെ സ്ഥാപനത്തില്‍ അനൗദ്യോഗികമായി നടത്തിയ പരിശോധനയും ഫലം കണ്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രരിച്ച് നടന്ന അന്വേഷണവും എങ്ങുമെത്താതെ നിന്നു. പ്രതി മൊബൈൽ ഉപയോഗിച്ചിട്ടില്ലെന്നാണ് ഒടുവിലെ കണ്ടെത്തൽ.

പ്രതി സഞ്ചരിച്ച ഇരു ചക്ര വാഹനം ഹോണ്ട ഡിയോ ആണെന്ന് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആ നിലയ്ക്കുളള അന്വേഷണവും എവിടെയും എത്തിയില്ല.പ്രതിയെ കണ്ടെത്താൻ ജില്ലയിലെ പടക്ക കച്ചവടക്കാരുടെ വിവരങ്ങളും പൊലീസ് തേടിയിരുന്നു. ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെ വിളിച്ചു വരുത്തിയും വിവരങ്ങൾ ശേഖരിച്ചിരുന്നു.എകെജി സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ പടക്കത്തിന് സമാനമായ വസ്തുവാണെന്ന് ഫോറൻസിക് റിപ്പോർട്ട്. വലിയ നാശനഷ്ടമുണ്ടാക്കാൻ ശേഷിയില്ലാത്ത ഏറുപടക്കത്തിന് സമാനമായ വസ്തുവെന്നാണ് ഫോറൻസിക് കണ്ടെത്തൽ.സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമമിനിയം പൗഡർ എന്നിവയാണ്.

വീര്യംകുറഞ്ഞ പടക്കങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്. കല്ലും പേപ്പറും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ബോംബ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കണ്ടെത്തനായിട്ടില്ല.ഇക്കഴിഞ്ഞ ജൂൺ 30 ന് രാത്രി 11.30 ഓടെയാണ് എകെജി സെന്ററിന് നേരെ സ്കൂട്ടറിലെത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചിരുന്നു.എന്നാല്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. സിപിഎം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എകെജി സെന്‍റര്‍ ആക്രമണത്തില്‍ പൊലീസും കൂട്ട് നിന്നിട്ടുണ്ടെന്നും വിഡി സതീശൻ ആരോപിച്ചിരുന്നു.
ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications