'സിപിഐ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായി ബിജെപിക്കാരി'; പൊല്ലാപ്പായി സിപിഎം നേതാവിന്‍റെ കുറിപ്പ്
തൃശൂര്‍: പുതിയ മന്ത്രിമാര്‍ എന്ന തീരുമാനത്തിനൊപ്പം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ കാര്യത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത്തവണ പ്രത്യേക ക്രൈറ്റീരിയ കൊണ്ട് വന്നിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി പാര്‍ട്ടിക്കാര്‍ മാത്രം മതിയെന്നും ഇവരുടെ പരമാവധി സംഖ്യ 25 ല്‍ കൂടരുതെന്നുമാണ് പാര്‍ട്ടികള്‍ തീരുമാനിച്ചു.
സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51 വയസിൽ കൂടുതൽ പ്രായം പാടില്ലെന്ന നിര്‍ദേശവുമാണ്ടായിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഒരു സിപിഐ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ 'ബിജെപി ബന്ധം' ആരോപിച്ച് സിപിഎം നേതാവ് തന്നെ രംഗത്ത് എത്തിയത്.

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബിജെപിക്കാരിയോ എന്ന തലക്കെട്ടോടെ തൃശൂര്‍ തളിക്കുളത്തെ സിപിഎം നേതാവ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. രാഷ്ട്രീയ എതിരാളികളും സ്വന്തം മുന്നണിയില്‍ പെട്ടവരും തന്നെ ചര്‍ച്ചയാക്കിയതോടെ കുറിപ്പ് പിന്‍വലിച്ചെങ്കിലും വിവാദം ഇതുവരെ അടങ്ങിയിട്ടില്ല.

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ സിപിഐക്ക് ആള്‍ക്ഷാമമാണോയെന്ന ചോദ്യമായിരുന്നു സിപിഎം നേതാവ് ഉന്നയിച്ചത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ തളിക്കുളത്ത് നിന്നുള്ള ബിജെപിക്കാരിയെ തിരുകിക്കയറ്റിയെന്നും ബിജെപിക്കാരിയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

സിപിഎം നേതാവിന്‍റെ കുറിപ്പ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് വലിയ ചര്‍ച്ചാ വിഷയമായി മാറി. ഇത് സംബന്ധിച്ച് പ്രാദേശിക നേതാക്കള്‍ സംശയങ്ങള്‍ ഉന്നയിച്ച് ജില്ലാ നേതൃത്വത്തെ വരെ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. അങ്ങനെ ഒരു വിവരം തങ്ങളുടെ അറിവില്‍ ഇല്ലെന്ന് നേതാക്കള്‍ മറുപടി നല്‍കിയെങ്കിലും ആര്‍ക്കും അതില്‍ തൃപ്തിയായില്ല.

തളിക്കുളത്തുനിന്ന് ആരെയും നിയമിച്ചതായി ജില്ല കമ്മിറ്റി നൽകിയ പട്ടികയിലുമില്ല. പിന്നീട് സിപിഐ മന്ത്രിയെ തന്നെ വിളിച്ചതോടെയാണ് ഇക്കാര്യത്തില്‍ വ്യക്ത വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പേഴ്സണല്‍ സ്റ്റാഫില്‍ തളിക്കുളത്ത് നിന്നും ഒരു വ്യക്തിയുണ്ട്. എന്നാല്‍ അത് ബിജെപിക്കാരിയല്ല, ഉറച്ച് പാര്‍ട്ടിക്കാരിയാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

പാര്‍ട്ടിക്കാരി എന്നതിനൊപ്പം യുവജനവിഭാഗമായ എഐവൈഎഫിന്‍റെ മുന്‍ ഭാരവാഹി, പാര്‍ട്ടി പത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയില്‍ ബോര്‍ഡ് അംഗത്തിന്‍റെ ഭാര്യയുമാണ് പുതിയ പേഴ്സണല്‍ സെക്രട്ടറി. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് സിപിഐയ്ക്ക് ലഭിച്ച ചീഫ് വിപ്പിന്‍റെ സ്റ്റാഫിലും ഇവരുണ്ടായിരുന്നു.

ആളുടെ പാര്‍ട്ടി ബന്ധം കണ്ടെത്തിയതോടെ സിപിഎം നേതാവ് കുറിപ്പ് പിന്‍വലിച്ചെങ്കിലും നേതാക്കളും പ്രവര്‍ത്തകരും അതുകൊണ്ട് അടങ്ങിയിരുന്നില്ല. പ്രദേശത്തെ മുന്നണി സംവിധാനത്തെ തന്നെ അടിസ്ഥാന രഹിതമായ ഈ ആരോപണം വിള്ളല്‍ വീഴ്ത്തിയെന്നാണ് സിപിഐ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

എതിരാളികള്‍ക്ക് രാഷ്ട്രീയ ആയുധം നല്‍കിയെന്ന വിമര്‍ശനം സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ട്. പാർട്ടിയിലെയും മുന്നണിയിലെയും ബന്ധമുള്ളവരെ അറിയാത്ത നേതാക്കൾ എന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. പാര്‍ട്ടിയേയും മന്ത്രിയേയും അപമാനിച്ച നേതാവിനെതിരെ സിപിഎം ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിന് കത്ത് നല്‍കാനാണ് സിപിഐ ആലോചിക്കുന്നത്. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടന്നിരുന്നു. സ്പെഷൽ ബ്രാഞ്ച് എത്തിയായിരുന്നു കാര്യങ്ങള്‍ തിരക്കിയത്. ആ പേരില്‍ ഒരു ബിജെപിക്കാരിയും പ്രദേശത്ത് ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നാണ് സൂചന.

അതേസമയം നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് നേരേയും സിപിഎം ബന്ധം ആരോപിക്കപ്പെട്ടിരുന്നു. വിഡി സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണെന്ന രീതിയില്‍ പ്രചരണം ശക്തമായതോടെ സംഭവത്തില്‍ വിശദീകരണവുമായി വിഡി സതീശന്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

'എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാൻ ലോ അക്കാദമി ലോ കോളേജിൽ പഠിക്കുമ്പോൾ എന്നോടൊപ്പം സജീവ കെ എസ് യു പ്രവർത്തകനായിരുന്നു'-വിഡി സതീശന്‍ വ്യക്തമാക്കി

മാത്രമല്ല, എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്മിനിസ്ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തത് ജി.കാർത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം












Click it and Unblock the Notifications