സ്വത്ത് വിവരം പുറത്ത് വിടരുതെന്ന് സിപിഎം എംഎൽഎ; പരാതിയുമായി വിവരാവകാശ പ്രവർത്തകർ!
മലപ്പുറം: തന്റെ സ്വത്ത് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കരുതെന്ന് പിവി അന്‍വര്‍ എംഎല്‍എ. അനധികൃത സ്വത്ത് സമ്പാദനം വിവാദമായിരിക്കേയാണ് അൻവറിന്റെ പരാമർശം. ഭൂപരിധി നിയമം ലംഘിച്ച് അനധികൃത ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന പരാതിയില്‍ റവന്യൂവകുപ്പും, ലാന്‍ഡ് ബോര്‍ഡും അന്‍വറിനെതിരെ അന്വേഷണം നടത്തുകയാണ്. ആദായ നികുതി വെട്ടിച്ചുവെന്ന പരാതിയിലുംഅന്വേഷണം നടക്കുന്നുണ്ട്.
ഇതിനിടയിലാണ് തന്റെ സ്വത്ത് വിവരങ്ങൽ പുറത്തി വിടരുതെന്ന് പറഞ്ഞിരിക്കുന്നത്. അധിക ഭൂമി കൈവശമില്ലെന്നും, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ ഭൂമി സംബന്ധമായ വിവരങ്ങളില്‍ അച്ചടിപിശക് വന്നതാണെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുക്കാനായി സമര്‍പ്പിച്ച ആസ്തി വിവരങ്ങള്‍ പുറത്ത് വിടരുതെന്നാണ് എംഎല്‍എയുടെ നിര്‍ദ്ദേശം.

മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നാല് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ബാധ്യതയും എംഎല്‍എ കാണിച്ചിട്ടുണ്ട്. ഇത് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തതാണെന്നും പറയുന്നു. ഈ വായ്പ കിട്ടാന്‍ ആധാരമായി എംഎല്‍എ ഹാജരാക്കിയ സ്വത്ത് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പൊതു താല്‍പര്യം മുന്‍ നിര്‍ത്തി മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ കെഎഫ്‌സിയെ സമീപിച്ചത്.

വിവരങ്ങൽ കൈമാറരുത്
വിവരങ്ങള്‍ കൈമാറുന്നതിന് എതിര്‍പ്പുണ്ടോയെന്ന് തുടര്‍ന്ന് കെഎഫ്‌സി അന്‍വറിനോട് രേഖാമൂലം ചോദിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയില്‍ വിവരങ്ങള്‍ കൈമാറരുതെന്ന നിര്‍ദ്ദേശമാണ് എംഎല്‍എ നൽകിയത്.

മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് പരാതി
ഇതോടെ വിവരാവകാശ നിയമം നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് വിവരാവകാശ കൂട്ടായ്മയുടെ തീരുമാനം. സിപിഎമ്മിന്റെ സ്വതന്ത്ര എംഎൽഎയാണ് പിവി അൻവർ. അൻവറിനെതിരെ വൻ വിവാദമാണ് വന്നുകൊണ്ടിരിക്കുന്നത്.

നിരവധി കേസുകൾവ വിവാദങ്ങൾ
ഭാര്യയുടെ പേരിലുള്ള സ്വത്ത് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുണ്ട്. പ്രവാസി വ്യവസായിയുടെ പക്കൽ നിന്നും അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലും അൻവറിനെതിരെ പോലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തിരുന്നു.












Click it and Unblock the Notifications