പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, 23 ന് ഹാജരാകണം
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് വീണ്ടും നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. ഈ മാസം 23 ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തേ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ സുധാകരൻ ഒരാഴ്ചത്തെ സാവകാശം തേടി. ഈ സാഹചര്യത്തിലാണ് സാവകാശം അനുവദിച്ച് പുതിയ നോട്ടീസ് നൽകിയത്.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ നടത്തിയ തട്ടിപ്പ് കേസിൽ തിങ്കളാഴ്ചയായിരുന്നു സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. കേസിൽ സുധാകരനെതിരെ തെളിവുകൾ ശക്തമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇനിയും ഹാജരാകാൻ സുധാകരൻ തയ്യാറായില്ലെങ്കിൽ നിയമോപദേശം തേടി തുടർനടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചന.

മോന്‍സൻ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായ യാക്കൂബ് പൂറായിൽ, സിദ്ധിഖ് പൂറായിൽ, അനൂപ് വി അഹമ്മദ് , സലീം എടത്തിൽ, എംടി ഷമീർ ഷാനിമോൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ കെ സുധാകരന്റെ പേരുമുണ്ടായിരുന്നു. മോന്‍സന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ സുധാകരന്‍ മോൻസന്റെ കൂടെയുണ്ടായിരുന്നെന്നാണ് പരാതിക്കാര്‍ പറഞ്ഞത്. മോൻസന്റെ വീട്ടിൽ വെച്ച് സുധാകരന്റെ ഉറപ്പിൻമേൽ 25 ലക്ഷം കൈമാറിയെന്നും ഇതിൽ 10 ലക്ഷം സുധാകരൻ വാങ്ങിയെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. ഇതോടൊപ്പം തന്നെ കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെത്തിയ ചിത്രങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
എന്നാൽ മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കെ സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മോൺസന്റെ ഒരു ഇടപാടിലും നേരിട്ടോ അല്ലാതെയോ തനിക്ക് ബന്ധമില്ല, എന്ത് അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതെന്ന കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും സുധാകരൻ പറഞ്ഞു. അതേസമയം നിലവിലെ സാഹചര്യത്തിൽ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
അതിനിടെ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ ഐ ജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ വകുപ്പ് തല സമതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എ ഡി ജി പി ടി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോൻസന്റെ തട്ടിപ്പുകൾക്ക് സഹായം ചെയ്യാൻ ഐ ജി കൂട്ടുനിന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.












Click it and Unblock the Notifications