പരവൂര്‍ ദുരന്തം; പോലീസിനെതിരെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്
കൊല്ലം: പരവൂര്‍ പുറ്റിംഗലില്‍ വെടിക്കെട്ടിന് മുമ്പ് പോലീസും ക്ഷേത്ര ഭാരവാഹികളും തമ്മില്‍ ധാരണയായിരുനെന്ന് ക്രൈംബ്രാഞ്ച്. അപകടം നടന്നതിന്റെ തലേദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ ക്ഷേത്രഭാരവാഹികള്‍ യോഗം ചേര്‍ന്നതായും കെടിക്കെട്ടിന് പോലീസ് അനുമതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ചാത്തന്നൂര്‍ എസിപി, പരവൂര്‍ സിഐ, എസ്‌ഐ എന്നിവരുടെ മൊഴിയെടുക്കാനും ക്രൈമബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കളക്ടറുടെയും എഡിഎമ്മിന്റെയും മൊഴി ഉടനെ എടുക്കില്ല. വെടികെട്ടിന്റെ മുഖ്യ കരാറുകാരന്‍ കൃഷ്ണന്‍ കുട്ടി മരിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണന്‍ കുട്ടി വെടിക്കെട്ടിന് വെടിമരുന്ന് നല്‍കിയ സിയദിനെ ഫോണ്‍ വിളിച്ചിരുന്നു.
അതേസമയം മത്സര വെടിക്കെട്ടാണ് നടക്കുന്നതെന്ന് മൈക്കിലൂടെ പ്രഖ്യാപിക്കരുതെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നതായും, വെടിക്കെട്ടിന്റെ തീവ്രത കുറയ്ക്കണമെന്ന് ആവശ്യപെട്ടതായുമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കൃത്യ നിര്‍വഹണത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
പോലീസ് കമ്മീഷണര്‍, ചാത്തന്നൂര്‍ സിഐ, എസ്‌ഐ എന്നിവര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഉത്തരവാദിത്തം പോലീസിന് മാത്രമല്ലെന്നാണ് ഡിജിപിയുടെ വാദം. അതേസമയം അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. പൂതക്കുളം സ്വദേശി സത്യനാണ് മരിച്ചത്.