രാഹുലിന്റെ അവസാന നിമിഷത്തിലെ ഇടപെടല്‍; ഗ്രൂപ്പ് പൊട്ടിത്തെറികള്‍ ഒഴിവായി, പട്ടികയ്ക്ക് മറ്റൊരു പ്രത്യേകത
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷവും ചര്‍ച്ചകള്‍ക്ക് ശേഷവും കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു.
എന്നാല്‍ അവസാന നിമിഷം നേതാക്കളെ അനുരഞ്ജനത്തിലെത്തിച്ചത് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെയാണ്. ഇന്നലെ ഡിസിസി പട്ടിക് പ്രഖ്യാപിക്കുന്നത് മുമ്പ് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പൊട്ടിത്തെറികള്‍ ഒഴിവാകാന്‍ പ്രധാന കാരണമായത്. വിശദാംശങ്ങളിലേക്ക്...
ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

തിരുവന്തപുരം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി പാലോട് രവിയെയാണ് നിയമിച്ചത്. കോഴിക്കോട് പ്രവീണ്‍ കുമാറിനാണ് ചുമതല. കോട്ടയത്ത് നാട്ടകം സുരേഷ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ ആലപ്പുഴയില്‍ ബാബു പ്രസാദാണ് അധ്യക്ഷന്‍. പാലക്കാട് എ തങ്കപ്പനും, മലപ്പുറത്ത് വിഎസ് ജോയിയും കൊല്ലത്ത് പി രാജേന്ദ്ര പ്രസാദും പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പിലും, എറണാകുളത്ത് മുഹമ്മദ് സിയാസും തൃശൂര്‍ ജോസ് വെള്ളൂരും വയനാട് എന്‍ഡി അപ്പച്ചനുമാണ് ഡിസിസി പ്രസിഡന്റുമാര്‍.

ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയാണ് പട്ടികള്‍ പേരുകള്‍ ഉള്‍പ്പെടുത്തിയത്. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം നാട്ടകം സുരേഷിനെയും ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശ പ്രകാരം ബാബു പ്രസാദിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. എ, ഐ ഗ്രൂപ്പുകളുടെ വലിയ എതിര്‍ വികാരത്തെ ശമിപ്പിക്കാന്‍ ഇത് ഒരു കാരണമായി.

ഡിസിസി പ്രസിഡന്റായവരെല്ലാം എ, ഐ ഗ്രൂപ്പില്‍പ്പെട്ടവരാണ്. ഐ വിഭാഗത്തിന് എട്ട് ജില്ലകളും എ വിഭാഗത്തിന് ആറ് ജില്ലകളും കിട്ടിയെന്നും കണക്കാക്കാം. എന്നാല്‍ എ,ഐ ഗ്രൂപ്പുകളില്‍ ഉള്‍പ്പിരിവ് വന്നെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഐ വിഭാഗത്തില്‍ ചെന്നിത്തലയോടൊപ്പവും നില്‍ക്കുന്നവര്‍, കെസി വേണുഗോപാല്‍, വിഡി സതീശന്‍, കെ മുരളീധരന്‍, കെ സുധാകരന്‍, എന്നിങ്ങനെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നവരുടെതായ കൂട്ടായ്മയുണ്ട്.

ഇന്നലെ പ്രഖ്യാപിച്ച ഡിസിസി പട്ടികയില്‍ രമേശ് ചെന്നിത്തലയ്‌ക്കോ, ഉമ്മന്‍ചാണ്ടിക്കോ എതിര്‍പ്പുകളില്ലെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ ജില്ലകളിലും അധ്യക്ഷന്മാരായത് ഈ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുത്തവരല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ സമര്‍പ്പിച്ച കരട് പട്ടികയില്‍ ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ താല്‍പര്യം പരിഗണിച്ചല്ല വന്നത്. ആലപ്പുഴ ചെന്നിത്തലയുടെയും കോട്ടയം ഉമ്മന്‍ചാണ്ടിയുടെയും തട്ടകമായിട്ട് പോലും അവരുടെ താല്‍പര്യം പരിഗണിച്ചില്ല.

ഈ ഒരു ഒറ്റക്കാരണമാണ് ഗ്രൂപ്പുകളുടെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഇക്കാര്യം മനസിലാക്കി രാഹുല്‍ ഗാന്ധി നടത്തിയ നീക്കമാണ് വിജയം കണ്ടത്. അവസാന ഘട്ടം രാഹുല്‍ നടത്തിയ ഇടപെടലുകളുടെ ഫലമാണ് ഗ്രൂപ്പ് പോരുകള്‍ക്ക് ശമനം വന്നത്. അതേസമയം, എ,ഐ ഗ്രൂപ്പുകള്‍ പരാതി പ്രവാഹം ഒഴുക്കുമ്പോഴും മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത, നേതൃത്വത്തിലുള്ള ഒറ്റക്കെട്ടാണ്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരും പ്രസിഡന്റും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടായിനിന്നാണ് പട്ടിക തയ്യാറാക്കിയതെന്നതാണ് ഇത്തവണത്തെ പട്ടികയുടെ ഏറ്റവും വലിയ പ്രത്യേകത. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി അവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് തുടര്‍ന്നും ചര്‍ച്ച നടത്താന്‍ നേതൃത്വം തയ്യാറായി. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട ശേഷം കെ സുധാകരനും വിഡി സതീശനുമൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായ പിടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തു.

അതേസമയം, പുതിയ പട്ടിക കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരസ്യമായി എതിര്‍ക്കാനില്ലെന്നാണ് ഗ്ര്ൂപ്പുകള്‍. എന്നാല്‍ ഇങ്ങനെ പറയുമ്പോഴും അതൃപ്തി പ്രകടിപ്പിക്കണമെന്ന തീരുമാനത്തിലാണ് എ, ഐ ഗ്രൂപ്പ് നേൃത്വം. പട്ടിക സംബന്ധിച്ച് അന്തിമചര്‍ച്ചകള്‍ ദില്ലിയിലേക്ക് മാറ്റുകയും മുതിര്‍ന്നനേതാക്കളെ അവസാനവട്ട ചര്‍ച്ചകളില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തന്നെയാണ് രണ്ട് ഗ്രൂപ്പുകളുടെയും തീരുമാനം.

അതേസമയം, ചാനല്‍ ചര്‍ച്ചയ്ക്കിടെ പരാമര്‍ശം ഉന്നയിച്ചതിന്റെ പേരില്‍ കെപി അനില്‍കുമാറിന്റെയും ശിവദാസന്‍ നായരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇവരുടെ വിശദീകരണം കേള്‍ക്കാതെ നടപടി സ്വീകരിച്ചത് ശരിയായില്ലെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായം. അച്ചടക്ക നടപടിക്ക് പിന്നാലെ പ്രതികരണവുമായി കെപി അനില്‍ കുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. എവിടെ നിന്നാണ് തന്നെ പുത്താക്കിയതെന്ന് അനില്‍ കുമാര്‍ ചോദിച്ചിരുന്നു. തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, താന്‍ ഇപ്പോഴും എഐസിസി അംഗമാണ്, കെപിസിസി അംഗമാണ്, മാനദണ്ഡ പ്രകാരമല്ല തന്നെ പുറത്താക്കിയത്. ഇതിനെതിരെ നാളെ എഐസിസി നേതൃത്വത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വിഡി സതീശനും കെ സുധാകരനും നേതൃത്വത്തിനെതിരെ പറഞ്ഞതിനെക്കാള്‍ അധികമൊന്നും താന്‍ പറഞ്ഞിട്ടില്ല. ഇന്ന് താന്‍ പറഞ്ഞതിനേക്കാള്‍ രൂക്ഷമായിട്ടല്ലേ ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. എന്നിട്ട് എന്തേ ഉമ്മന്‍ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതെന്നും അനില്‍കുമാര്‍ ചോദിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ഒരുപാട് അനുഭവിച്ച ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും തന്നെ മാറ്റിനിര്‍ത്തിയപ്പോഴൊന്നും താന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നും 70ശതമാനത്തിലധികം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു. ഇന്നലെ വൈകീട്ട് ശേഷം നൂറ് കണക്കിന് ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരാണ് തന്നെ വിളിച്ച് പിന്തുണ അറിയിച്ചത്. ഗ്രൂപ്പ് സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരായ ആളുകളെ തിരുകിയകയറ്റുന്നു എന്നുപറഞ്ഞാണ് പുതിയ നേതൃത്വം വന്നത്. എന്നാല്‍ അവര്‍ അതിനെക്കാള്‍ മോശമായാണ് ഇവര്‍ പെരുമാറുന്നതെന്ന് കെപി അനില്‍ കുമാര്‍ വ്യക്തമാക്കി.
അതേസമയം, അനില്‍ കുമാറിന്റെ വിമര്‍ശനം വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. എഐസിസി നേതൃത്വത്തിന പരാതി നല്‍കുമെന്നാണ് അനില്‍ കുമാര്‍ ഇപ്പോള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതയുണ്ട്. ഒരു വിഭാഗം നേതാക്കളുടെ പിന്തുണ അനില്‍ കുമാറിനുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications