ദിലീപിന്റെ അറസ്റ്റിന് പിന്നിൽ ആളൂരോ? പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല.. സിബിഐ വേണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച സമയം മാത്രമേ ബാക്കിയുള്ളൂ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തന്നെ ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഈ രണ്ടാഴ്ചയ്ക്കിടെ കേസില്‍ എന്തൊക്കെ വഴിത്തിരിവുകള്‍ സംഭവിക്കുമെന്ന് പറയാനാവില്ല. പോലീസ് അന്വേഷണത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത് ദിലീപ് അനുകൂലികള്‍ക്ക് ഊര്‍ജം പകര്‍ന്നിരിക്കുകയാണ്. അതേസമയം നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നു.
മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ
പോലീസിനെതിരെ രൂക്ഷ വിമര്‍ശനം
സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. അന്വേഷണത്തിന്റെ വിശ്വാസ്യതയെയും പോലീസിന്റെ ഉദ്ദേശശുദ്ധിയേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഹൈക്കോടതി വിമര്‍ശനം.
പോലീസ് കുടുക്കിയതെന്ന്
ദിലീപ് അനുകൂലികള്‍ തുടക്കം മുതല്‍ വാദിക്കുന്നത് കേസില്‍ തങ്ങളുടെ പ്രിയനടനെ കുടുക്കിയതാണ് എന്നാണ്. പോലീസ് കൃത്യമായ തെളിവുകള്‍ പോലും ഇല്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് എന്നും പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ പോലീസ് ആസൂത്രണത്തിന്റെ ഭാഗമാണ് എന്നുമാണ് ആരോപിക്കപ്പെടുന്നത്.
ആരാധകര്‍ക്ക് സന്തോഷം
ദിലീപ് ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ് ഹൈക്കോടതിയുടെ വാക്കുകള്‍. പോലീസ് അന്വേഷണം അനന്തമായി നീളുകയാണോ എന്ന് ചോദിച്ച കോടതി സിനിമാ തിരക്കഥ പോലെയാണോ അന്വേഷണം എന്നും വിമര്‍ശിച്ചു.
വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടിയോ
വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടിയാണോ ചോദ്യം ചെയ്യലുകള്‍ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ആരെയെങ്കിലും പോലീസിന് തൃപ്തിപ്പെടുത്തേണ്ടത് ഉണ്ടോ എന്നും കോടതി ചോദിച്ചു.
ടവർ ലൊക്കേഷനാണോ തെളിവ്
സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നതിന് ടവര്‍ ലൊക്കേഷന്‍ ആണ് പോലീസ് പ്രധാന തെളിവായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനേയും വിമര്‍ശിച്ച കോടതി അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് ഹെല്‍മെറ്റ് വേട്ട ആണോയെന്നും ചോദിക്കുകയുണ്ടായി
ആരാധകർ പോലീസിന് എതിരെ
അറസ്റ്റിലാവുന്നതിന് മുന്‍പ് കേസിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസം പ്രകടിപ്പിച്ചിരുന്നു ദിലീപ്. എന്നാല്‍ താരത്തിന്റെ അറസ്റ്റിന് ശേഷം സ്ഥിതി അങ്ങനെ അല്ല. ആരാധകരെല്ലാം പോലീസിന് എതിരെ തിരിഞ്ഞു.
ദിലീപിനെ കുടുക്കിയതോ
പിസി ജോര്‍ജ് എംഎല്‍എ, ഗണേഷ് കുമാര്‍ എന്നിവരടക്കം പോലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. കെട്ടിച്ചമച്ച തെളിവുകളാണ് പോലീസിന്റേത് എന്ന് ആരോപിച്ച പിസി ജോര്‍ജ് ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ചിരുന്നു.
സിബിഐ അന്വേഷണം
പോലീസ് അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കറുകച്ചാല്‍ സ്വദേശി റോയി മാമനാണ് ഹര്‍ജിക്കാരന്‍.
കുടുക്കിയത് ആളൂരെന്ന്
ദിലീപിനെ കേസില്‍ കുടുക്കിയതിന് പിന്നില്‍ അഡ്വക്കേറ്റ് ബിഎ ആളൂര്‍ ആണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ടത്രേ. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വക്കീലാണ് ആളൂര്‍.
വെളിപ്പെടുത്തലുകൾക്ക് പിന്നിലും
ആളൂരിനെതിരെ നേരത്തെ ദിലീപ് അനുകൂലിയും നിര്‍മ്മാതാവും ആയ സജി നന്ത്യാട്ടും രംഗത്ത് വന്നിരുന്നു. കേസില്‍ പള്‍സര്‍ സുനി നടത്തുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ആളൂര്‍ ആണെന്നും കേസിലെ വഴിത്തിരിവുകള്‍ ആളൂര്‍ വന്നതിന് ശേഷം ആണെന്നും സജി നന്ത്യാട്ട് ആരോപിച്ചിരുന്നു.