ശരീരത്തില്‍ നേരത്തെ തയ്യാറാക്കിയ കറി മസാല തേച്ചുപിടിപ്പിച്ചു; ക്രൂരതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
പത്തനംതിട്ട: ഇരട്ട നരബലിക്കേസില്‍ പ്രതികളുടെ ക്രൂരത വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കൊലപ്പെടുത്തിയ റോസ്ലിയുടെ ശരീരത്തിലെ മുറിവില്‍ നേരത്തെ തയ്യാറാക്കി വച്ച കറിമസാല തേച്ച് പിടിപ്പിച്ചെന്നാണ് കേസിലെ പ്രതിയായ ഭഗവല്‍ സിംഗ് വെളിപ്പെടുത്തിയത്.
ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഇര വേദന അനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നാണ് ഷാഫി ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും റോസ്ലി മരിക്കാത്തതിനാല്‍ ലൈലയും ഷാഫിയും ചേര്‍ന്നാണ് റോസ്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഭഗവല്‍ സിംഗ് പറഞ്ഞു.

അതേസമയം, കേസിലെ ഒന്നാം പ്രതി ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്ക് മുമ്പിലും ഷാഫി ഭാവഭേദമില്ലാതെയാണ് നില്‍ക്കുന്നത്. എല്ലാ വിവരങ്ങളും ലഭിക്കേണ്ടത് ഷാഫിയില്‍ നിന്നാണ് ഒന്നിലധികം സംഘങ്ങളാണ് ഷാഫിയില്‍ നിന്നും വിവരം തേടാന്‍ തീരുമാനിച്ചത്. എന്നാല്‍ യാതൊരു ഫലവുമുണ്ടാകുന്നില്ല,.

ഇരകളുടെ മാംസം പാചകം ചെയ്ത് കഴിച്ചോ എന്ന ചോദ്യത്തിന് ചിരിക്കുക മാത്രമാണ് ഷാഫി ചെയ്തത്. മനപൂര്‍വം അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇരട്ട നരബലി വരെയുളള ആസൂത്രണത്തിന്റെ വിവരം ലഭിക്കേണ്ടത് ഷാഫിയില്‍ നിന്നാണ്.

ചോദ്യം ചെയ്യല്‍ പിന്നിട്ട് മൂന്ന് ദവസമായിട്ടും ഷാഫിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. ഇലന്തൂരിലെ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷാഫിയും ലൈല സഹായിയുമായിരുന്നു. ഭഗവല്‍ സിംഗ് എല്ലാറ്റിനും കൂട്ടുനില്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഈ രണ്ടു പേര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ വെട്ടിനുറുക്കി അടക്കം ചെയ്തൂവെന്നത് പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

അതേസമയം, ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയും ഭഗവല്‍ സിംഗുമാണ് മൃതദേഹം ഭക്ഷിച്ചത്. ലൈല ഇത് ഭക്ഷിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇലന്തൂരിലെ വീട്ടില്‍ നിന്നും മാംസം പാചകം ചെയ്ത കുക്കര്‍ പോലീസ് കണ്ടെടുത്തിരുന്നു.

ഏകദേശം 10 കിലോയോളം മാംസമാണ് പ്രതികള്‍ ഫ്രഡ്ജില്‍ സൂക്ഷിച്ചിരുന്നത്. ശാസ്ത്രീയമായി രീതിയിലാണ് മൃതദേഹം മുറിച്ചെടുത്തിരിക്കുന്നത്. മനുഷ്യ ശരീരത്തില്‍ എളുപ്പം വേര്‍പ്പെടുത്താവുന്ന സന്ധികള്‍ മനസിലാക്കിയാണ് മൃതദേഹം മുറിച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് ഷാഫി മൃതദേഹം കഴിക്കാന്‍ പ്രതികളോട് ആവശ്യപ്പെട്ടത്. ആന്തരീകാവയവങ്ങളാണ് പ്രതികള്‍ ഭക്ഷിച്ചത്. തലച്ചോര്‍ ഭക്ഷിക്കാനുള്ള താത്പര്യം ഷാഫി പ്രകടിപ്പിച്ചതായുള്ള വിവരങ്ങളും ഉണ്ട്. കൊല്ലപ്പെട്ട ഇരകളില്‍ ഒരാളായ റോസിലിയുടെ മൃതദേഹത്തില്‍ കരളും വൃക്കയും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൊലീസ് എട്ട് മണിക്കൂറോളമാണ് ഇലന്തൂരിലെ വീട്ടില്‍ പരിശോധന നടത്തിയത്. കൂടുതല്‍ മൃതദേഹം വീട്ടിലുണ്ടോയെന്ന് കണ്ടെത്താനാണ് പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ പറമ്പില്‍ നിന്നും ഒരു അസ്ഥി കഷ്ണം പോലീസിന് ലഭിച്ചു. ഇത് മനുഷ്യന്റേതാണോയെന്ന് പരിശോധിക്കും. കൊലയ്ക്ക് ഉപയോഗിച്ചെന്ന് സംശയിക്കുന്ന ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആഭിചാരവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് ആഭിചാര കൊലക്കേസിലെ പ്രതികളെ പെട്ടെന്ന് കുടുക്കാന്‍ കഴിഞ്ഞത്. എറണാകുളം സൗത്തിലും ഷേണായീസ് ജംക്ഷനിലും ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പദ്മത്തെ കാണാതായതായി പരാതി ലഭിച്ച ഉടന്‍ ഇവരുമായി ബന്ധമുണ്ടായിരുന്നവരെപ്പറ്റി അന്വേഷണമാരംഭിച്ചു. ഇതിനിടയിലാണ് കാലടിയിലും സമാന സാഹചര്യത്തില്‍ റോസ്ലി എന്ന സ്ത്രീയെ കാണാതായതായ പരാതി ലഭിച്ചതറിഞ്ഞത്. ഈ പരാതിയും അന്വേഷണവുമായി കൂട്ടിയിണക്കി തുടരന്വേഷണമാണ് മുഹമ്മദ് ഷാഫിയിലേക്കും ഭഗവല്‍സിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിച്ചത്.












Click it and Unblock the Notifications