ഫോണുകളിൽ നിന്നും വീണ്ടെടുത്തത് 11,161 വീഡിയോകൾ; കൂടുതൽ തെളിവുകൾ.. ക്രൈംബ്രാഞ്ച് കോടതിയിലേക്ക്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഏപ്രിൽ 15 ന് അവസാനിച്ചതോടെ അന്വേഷണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് പോലീസ്. ഇനി ഏപ്രിൽ 18 നാണ് തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്. അതിനിടെ കോടതിയിൽ നിർണായകമായ പല വിവരങ്ങളും സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
വിഷു കസവല്ല..ഇത് ഭാവന സ്റ്റൈൽ..വൈറലായി നടിയുടെ വിഷു ചിത്രങ്ങൾ

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടന്നത്. നിരവധി പേരെ ഇതിനിടയിൽ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ലഭിച്ച പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും മൂന്ന് പേരും ഹാജരായിട്ടില്ല. ഇതൂകൂടാതെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ കൂട്ടുനിന്ന രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

കസ്റ്റഡിയിൽ സൂക്ഷിച്ച ദൃശ്യങ്ങൾ ഉൾപ്പെടെ കൈവശപ്പെടുത്തിയത് സംബന്ധിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് തന്നെ വിശദമായി കോടതിയെ അറിയിക്കണമെന്ന നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നതാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ലഭ്യമായ തെളിവുകൾ രേഖകളാക്കി മാറ്റാൻ സമയം അനുവദിക്കണമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

തുടരന്വേഷണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു.ഇവയിൽ ചില ഓഡിയോ സംഭാഷണങ്ങൾ പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ ദിലീപിന്റെ ഭാര്യ കാവ്യയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ സാധിക്കുന്ന ഓഡിയോകളാണ് ഇവയെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഓഡിയോകളും ഇക്കൂട്ടത്തിൽ ഉണ്ടെന്നും പോലീസ് പറയുന്നുണ്ട്.

ദിലീപിന്റേയും പ്രതികളുടേയും ആറ് ഫോണുകളിൽ നിന്നും നിരവധി വീഡിയോകൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഏകദേശം 11161 വീഡിയോകൾ വീണ്ടെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവയിൽ തന്നെ 6,682 വീഡിയോകൾ ഇനിയും പരിശോധിക്കാനായി ബാക്കിയുണ്ട്. ശബ്ദ സന്ദേശങ്ങളിൽ 11,238 എണ്ണ പരിശോധിച്ചിട്ടുണ്ട്.

ഏകദേശ പത്തായിരത്തോളം ഓഡിയോ ക്ലിപ്പുകളാണ് പരിശോധിക്കൻ ബാക്കിയുള്ളതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.പരിശോധിക്കാൻ ബാക്കിയുള്ള അറുപതിനായിരത്തോളം ചിത്രങ്ങളും 779 ഓളം രേഖകളും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടരന്വേഷണത്തിൽ അതിജീവിതയോട് ദിലീപിന് വൈരാഗ്യം ഉണ്ടാകാനുണ്ടായ സാഹചര്യം ഉൾപ്പെടെ വീണ്ടും അന്വേഷണ സംഘം പരിശോധിച്ചേക്കും. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ പരിപാടിക്കിടയിൽ ഉണ്ടായ ചില സംഭവങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളും വിവരങ്ങളും പോലീസ് തേടും. കേസിൽ കൂറുമാറിയ സാക്ഷികളെ ആവശ്യമെങ്കിൽ വീണ്ടു വിളിച്ച് വരുത്തിയേക്കും.

അതിനിടെ ഏത് ദിവസം ഹാജരാകാമെന്ന് കാണിച്ച് ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാഡും ക്രൈംബ്രാഞ്ചിന് മറുപടി നൽകിയിട്ടുണ്ട്. ഇരവരേയും ഉടൻ തന്നെ ചോദ്യം ചെയ്തേക്കും. അതേസമയം കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വൈകിയേക്കുമെന്നാണ് സൂചന. കാവ്യാ മാധവനെ പ്രതി ചേർക്കണോയെന്ന കാര്യം പോലീസ് പരിഗണിച്ചേക്കും. അതേസമയം കുറച്ച് കൂടി കാത്തിരുന്ന ശേഷമാകും അന്വേഷണ സംഘത്തിന്റെ നടപടി.












Click it and Unblock the Notifications