നടിയെ ആക്രമിച്ചകേസ്; വീണ്ടും തിരിച്ചടി, കെ അജിതയുടെ അപേക്ഷയും തള്ളി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയിൽ നിന്നും നീതി ലഭിക്കില്ലെന്നാണ് അതിജീവിത ഉയർത്തിയ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ നടിയുടെ ആവശ്യം കോടതി രജിസ്ട്രാർ തള്ളി. ഇപ്പോഴിതാ സമാന ആവശ്യം ഉയർത്തി സാമൂഹിക പ്രവർത്തക കെ അജിത നൽകിയ ഹർജിയും തള്ളിയിരിക്കുകയാണ് ഹൈക്കോടതി. വിശദമായി വായിക്കാം.
'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ

ഹൈക്കോടതി രജിസ്ട്രാർക്കായിരുന്നു കെ അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷിയെന്ന സംഘടന പരാതി നൽകിയത്. ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്നതായിരുന്നു ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളി കൊണ്ടുള്ള അറിയിപ്പാണ് ഇപ്പോൾ ഹൈക്കോടതി രജിസ്ട്രാർ സംഘടനയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ എന്തുകൊണ്ട് തള്ളിയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല.

'ഹണി എം വര്‍ഗ്ഗീസിനെ മാറ്റണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതായി രജിസ്ട്രാറുടെ കത്ത് കിട്ടി, തള്ളാനുള്ള കാരണം അറിയില്ല. അവർക്ക് കാരണം പറയാനുള്ള കാര്യം ഇല്ലായിരിക്കാം. മൂന്ന് പേരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. അതിൽ ഒരാൾ ഇക്കാര്യത്തിൽ വിയോജിപ്പ് അറിയിച്ചതായാണ് അറിഞ്ഞത്',കെ അജിത റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു.

'ഹർജി തള്ളി എന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്. ഇതൊരു ഉത്തരവായി വരുമോയെന്ന് പോലും വ്യക്തമല്ല. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയ്ക്കും ഇതിന്റെ വഴി തന്നെ ആകാനാണ് സാധ്യത. ഹർജി തള്ളിയതായുള്ള അറിയിപ്പ് അഭിഭാഷകന് കൈമാറിയിട്ടുണ്ട്. എന്ത് തുടർ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന കാര്യം വക്കീലുമായി ചർച്ച ചെയ്ത് സ്വീകരിക്കും', അജിത പറഞ്ഞു.

'അതേസമയം വിഷയത്തിൽ അന്വേഷിക്ക് അപ്പീൽ നൽകാമെന്ന് അതിജീവിതയുടെ അഭിഭാഷക കൂടിയായിരുന്ന അഡ്വ ടിബി മിനി പറഞ്ഞു. കോടതിയെ സമീപിച്ചതിലെ സംഘടനയുടെ ഉദ്ദേശം നേടിയെടുക്കണമല്ലോ? എന്താണ് ഹൈക്കോടതിയിൽ നടന്നതെന്ന് വിശദമായി പരിശോധിക്കുമെന്നം ടിബി മിനി വ്യക്തമാക്കി'.

ഈ കേസിന്റെ തുടക്കം മുതൽ തന്നെ വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസിൽ അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇവരെ മാറ്റാൻ ആവശ്യപ്പെട്ട് രണ്ട് തവണ മേൽക്കോടതികളെ സമീപ്പിച്ചെങ്കിലും ആവശ്യം കോടതികൾ തള്ളുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസവും അതിജീവിത വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയ പിന്നാലെയായിരുന്നു അതിജീവിതയുടെ നടപടി. എന്നാൽ അതിജീവിതയുടെ ഈ ആവശ്യവും കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി രജിസ്ട്രാർ ആയിരുന്നു ആവശ്യം തള്ളിയത്.

ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ രജിസ്ട്രാർക്ക് അധികാരമില്ലെന്ന് കാണിച്ചായിരുന്നു നടപടി.നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് കാണിച്ച് അതിജീവിതയും പ്രോസിക്യൂഷനും വിചാരണ കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേസ് ഈ മാസം 11 നാണ് കോടതി പരിഗണിക്കുക.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ സിബിഐ കോടതിയിലായിരുന്നു നടന്നിരുന്നത്. വനിതാ ജഡ്ജി തന്റെ കേസ് പരിഗണിക്കണമെന്ന നടിയുടെ ആവശ്യം കൂടി പരിഗണിച്ച് കൊണ്ടായിരുന്നു അന്നത്തെ സിബിഐ കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസ് കേസിൽ വാദം കേട്ടത്. പിന്നീട് ഇവർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായി സ്ഥാന കയറ്റം ലഭിച്ചെങ്കിലും സിബിഐ കോടതിയുടെ അധിക ചുമതല ഉണ്ടായതിനാൽ കേസിൽ വാദം തുടർന്നു. എന്നാൽ സിബിഐ കോടതിയിലേക്ക് പുതിയ ജഡ്ജിയെ നിയമിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവ് വന്നു. ഇതോടെ
ഈ മാസം 2 ന് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications