'ദിലീപിന്റെ നല്ലൊരു സിനിമ വരുമ്പോള്‍ ജനം ഇതെല്ലാം മറക്കും': നടിയുടെ കാര്യം അതല്ലെന്ന് ഭാഗ്യലക്ഷ്മി
ഹേമ കമ്മീഷന്റെ നീക്കം വിജയകരമാവുമെന്ന് തോന്നുന്നില്ലെന്ന് കമ്മീഷന്റെ മുന്നില്‍ പോയി നിന്ന സമയത്ത് തന്നെ അവരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നിങ്ങള്‍ വിചാരിക്കുന്ന രീതിയിലുള്ള ഒരു നടപടി ഒരിക്കലും സാധിക്കാത്ത കാര്യമാണെന്നും ഞാന്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടപടി ഉണ്ടാവാത്ത സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. നടപടിയുണ്ടാവും എന്നത് ഞങ്ങള്‍ കാണിച്ച് തരും എന്നായിരുന്നു കമ്മീഷന്റെ മറുപടി.
പരാതി പറയുന്നവരുടെ അവസരം നിഷേധിക്കപ്പെട്ടാലോ എന്ന് ചോദിച്ചപ്പോള്‍ സർക്കാർ സിനിമയെടുക്കും എന്നായിരുന്നു അവരുടെ ഉത്തരം. അതും ഒട്ടും പ്രാക്ടിക്കലായിട്ടുള്ള കാര്യമല്ലെന്ന് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. എത്ര സിനിമയാണ് സർക്കാറിന് എടുക്കാന്‍ കഴിയുകയെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ നേർക്ക് നേർ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
'ഇരയോടൊപ്പമാണ് എന്ന തോന്നല്‍ ആദ്യം ഉണ്ടാക്കും; എന്നാല്‍ ശക്തരായ വേട്ടക്കാർ വരുമ്പോള്‍ മാറിമറിയും'
പുരുഷന്‍ എന്ന ഒരു ജന്മം ഉണ്ടാവുന്നിടത്തോളം കാലം ഇവിടെ ഇരകളും ഉണ്ടായിക്കൊണ്ടിരിക്കും. അതൊരു ശാപമാണ്. ബലാത്സംഗത്തിനെതിരെ ഇവിടെ ശക്തമായ നിയമം ഉണ്ട്. എന്നുവെച്ച് ഇവിടെ ബലാത്സംഗം നടക്കാതിരിക്കുന്നുണ്ടോ. സർക്കാർ സ്ഥാപനമാവട്ടെ, സ്വകാര്യമേഖലായവട്ടെ എല്ലാ ഇടങ്ങളിലും സ്ത്രീകള്‍ ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നുണ്ട്.
പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ
ഒരു സ്ത്രീ സമൂഹത്തിന് മുമ്പില്‍ വന്ന് ഞാന്‍ പീഡിക്കപ്പെട്ടുവെന്ന് പറയുമ്പോള്‍ പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുന്നത് ആ പെണ്‍കുട്ടിയാണ്. അവള്‍ അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് ഇവിടെ അധികമാരും ചിന്തിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
ചെളി കണ്ടിടം പുരുഷന്‍ ചവിട്ടും, സ്ത്രീകളുടെ കാര്യത്തില്‍ ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് മുളളിനാണ് തുടങ്ങിയ തരത്തിലുള്ള ഒരുപാട് പ്രിവിലേജുകള്‍ ആളുകള്‍ക്ക് സമൂഹം കൊടുത്തിട്ടുണ്ട്. ഈ പെണ്‍കുട്ടി ഇനിയെത്ര കാലം ഇത് നേരിടണം എന്നത് ഒന്ന് ആലോചിച്ച് നോക്കു. അത്ര നിസ്സാരമായകാര്യമല്ല അത്.
ദിലീപിന്റെ തന്നെ നല്ലൊരു സിനിമ വരുമ്പോള്‍ ഇതൊക്കെ ജനങ്ങള്‍ മറക്കും. എന്നാല്‍ മറുവശത്ത്, മാനസികമായും സാമൂഹികപരമായും കുടുംബപരമായും ഒക്കെ പീഡനം അനുവഭിക്കുന്നത് സ്ത്രീയെന്ന് പറയുന്ന വ്യക്തിയാണ്. മറ്റ് തൊഴിലിടങ്ങളിലെന്ന പോലെ വിദ്യാഭ്യാസം ഒന്നുമല്ല ഇവിടെ അടിസ്ഥാനം. അഭിനയിക്കാന്‍ അറിയുമോയെന്നതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു കാര്യം. രണ്ടാമത്തേത് സൌഹൃദം. ഈ രണ്ട് കാര്യങ്ങളാണ് ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോവുന്നത്.
ഒരാള്‍ക്ക് തൊഴില്‍ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ഇവിടെ പ്രമോഷനോ ഡീ പ്രമോഷനോ ഒന്നുമില്ല. എനിക്ക് വേണമെങ്കില്‍ ഒരാളെ അഭിനയിക്കാന്‍ വിളിക്കാം. അവരോട് എനിക്ക് ദേഷ്യമുണ്ടെങ്കില്‍ അവരാ സിനിമയിലില്ല. ഇതിനെതിരെ നിയമപരമായി നീങ്ങാനും സാധിക്കില്ല. എന്തുകൊണ്ട് ആ നടിയെ നീക്കിയെന്ന് ചോദിച്ചാല്‍ എനിക്ക് അവരുടെ അഭിനയം ഇഷ്ടപ്പെട്ടില്ലെന്ന് സംവിധായകന് എളുപ്പത്തില്‍ പറയാന്‍ സാധിക്കും. അല്ലെങ്കില്‍ മറ്റേത് കാര്യങ്ങളും പറയാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസും വിജയ് ബാബുവിന്റെ കേസും ഒരിക്കലും ഒരേ തണ്ടില്‍ കെട്ടരുതെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത അഭിഭാഷകനായ അജകുമാർ അഭിപ്രായപ്പെട്ടത്. അങ്ങനെ ചെയ്യുന്നത് വളരെ തെറ്റായ ഒരു സന്ദേശം ഈ സമൂഹത്തിന് നല്‍കും. എന്താണ് നടന്നതെന്ന് നിയമം അന്വേഷിക്കട്ടെ. പക്ഷെ ഇത് രണ്ടും ഒരു പോലെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Recommended Video