'കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായി?';പ്രോസിക്യൂഷനെ വിമർശിച്ച് കോടതി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെ വിമർശിച്ച് വിചാരണ കോടതി. കേസിൽ കോടതി രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിനിടെയാണ് കോടതി പ്രോസിക്യൂഷനെതിരെ രംഗത്തെത്തിയത്. കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ പക്കൽ മാത്രമാണ് കോടതി തയാറാക്കിയ ഫോർവേഡ് നോട്ടുള്ളതെന്നും ഇതെങ്ങനെ പുറത്തായെന്ന കാര്യം പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് കൂടുതൽ വ്യക്തത വേണമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഹർജികൾ മെയ് 31 ന് വീണ്ടും പരിഗണിക്കും.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. ഹർജി 26 നാണ് വീണ്ടും പരിഗണിക്കുക. ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനായി കൂടുതൽ തെളിവുകൾ ഇന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയുട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമിക്കുന്ന ശബ്ദ രേഖ ഉൾപ്പെടെയുള്ള തെളിവുകളാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. നേരത്തേ കേസിൽ 85 ദിവസം ദിലീപ് കോടതിയിൽ റിമാന്റിൽ കഴിഞ്ഞിരുന്നു. പിന്നീട് കർശന നിബന്ധനകളോടെയാണ് ഹൈക്കോടതി ദീലീപിന് ജാമ്യം അനുവദിച്ചത്.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഇന്ന് എ ഡി ജി പി എസ് ശ്രീജിത്ത് വ്യക്തമാക്കി. കേസിൽ നേരത്തേ തിരുമാനിച്ച മുഴുവൻ പേരേയും ചോദ്യം ചെയ്യുമെന്നും ശ്രീജിത്ത് പറഞ്ഞു. തുടരന്വേഷണത്തിന് ഒരു മാസം കൂടിയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടുതൽ പേരേയും ചോദ്യം ചെയ്യും.
നേരത്തേ ദിലീപിനേയും സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്തിരുന്നു. ഇനി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ട്. കാവ്യയെ എപ്പോൾ ചോദ്യം ചെയ്യുമെന്ന കാര്യം അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. നേരത്തേ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും കാവ്യ ഹാജരായിരുന്നില്ല. സാക്ഷിയായതിനാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നതാണ് കാവ്യയുടെ ആവശ്യം. ഈ സാഹചര്യത്തിൽ കാവ്യയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.












Click it and Unblock the Notifications