കലിപൂണ്ട്, പൊട്ടിത്തെറിച്ച് പിസി ജോർജ്: ദിലീപിന്റെ അനിയന്‍ വിളിച്ച ഫോണ്‍ 2019 ല്‍ നഷ്ടപ്പെട്ടു
നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തില്‍ ഷോണ്‍ ജോർജിന്റെ വീട്ടില്‍ റെയിഡ് നടക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് തട്ടിക്കയറി മുന്‍ പൂഞ്ഞാർ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായ പിസി ജോർജ്. ക്രൈം ബ്രാഞ്ച് റെയിഡ് അനാവശ്യമാണെന്നും ഫോണുകള്‍ വിട്ടുകൊടുക്കില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് പി സി ജോര്‍ജ് ആരോപിക്കുന്നത്. പിണറായിക്കെതിരെ പറയാനുള്ള കാര്യങ്ങള്‍ മുഴുവന്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിലീപിന്റെ സഹോദരന്‍ അനൂപ് ചാക്കോച്ചനെ (ഷോണ്‍ ജോർജ്) വിളിച്ചെന്നും ആ ഫോണ്‍ വേണമെന്നും പറഞ്ഞാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വന്നത്. 2019 ലാണ് ഈ ഫോണ്‍ കോള്‍ നടക്കുന്നത്. ആ ഫോണ്‍ നശിപ്പിച്ചെന്നും പറഞ്ഞ് അന്ന് തന്നെ ഷോണ്‍ ജോർജ് കത്ത് കൊടുത്തിരുന്നു. ആ ഫോണ്‍ വേണമെന്നും പറഞ്ഞ് ഇപ്പോള്‍ കയറിവന്നാല്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു.
അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍
എല്ലാ അന്വേഷണവുമായി ഞാന്‍ സഹകരിച്ച് കൊടുക്കുകയാണ്. അവസാനം കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ് ഉണ്ട്. അതുവരെ സീല്‍ ചെയ്തു കൊണ്ടുപോവുകയാണ്. പിള്ളേർ എങ്ങനെ പഠിക്കും. പരീക്ഷ സമയത്ത് ടാബ് എടുത്ത് കൊണ്ടുപോവുന്നു. അവരുടെ അസുഖം എന്താണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിസി ജോർജ് പറയുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി പാലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് വീട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് വീട് റെയിഡ് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് ക്രൈം ബ്രാഞ്ച് വീട്ടിലേക്ക് എത്തുന്നത്. ഫോണ്‍ നഷ്ടപ്പെട്ടതാണെന്നും വേണമെങ്കില്‍ നിങ്ങള്‍ പരിശോധിച്ചോയെന്നും വ്യക്തമാക്കി. ഒന്നും കിട്ടാതായതോടെയാണ് കൊച്ചുങ്ങള്‍ പഠിക്കുന്ന ടാബ് എടുത്തോണ്ട് പോയത്.
കോടതി പറഞ്ഞിട്ടുള്ള ഏത് കാര്യങ്ങള്‍ക്കും ഞങ്ങള്‍ റെഡിയാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ടാബ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയാല്‍ അത് നാണം കെട്ട പരിപാടിയാണ്. പിണറായിയുടെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളാണ് അവർ തേടിയത്. അതെല്ലാം എന്റെ കയ്യില്‍ തന്നെയുണ്ടെന്നും. പറയാനുള്ളത് മുഴുവന്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നത്. നടിയെ അക്രമിച്ച കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയായിരുന്നു വ്യാജ് വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഷോണ്‍ ജോർജിന്റെ നമ്പറില്‍ നിന്നാണ് സ്ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്റെ ഫോണിലേക്ക് പോയിരിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം.
കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ കഴിയില്ലെന്നായിരുന്നു ഷോണിന്റെ നിലപാട്. ഇത് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിന് ഇടയാക്കി.