'ദിലീപിനെ കുരുക്കി പൾസർ സുനിയുടെ മൊഴി, 4 വർഷം കാവ്യ മാധവന്റെ ഡ്രൈവറായിരുന്നെന്ന്'; ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിചാരണ പുരോഗമിക്കുകയാണ് . ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ ഇപ്പോഴിതാ പൾസർ സുനിയുടെ മൊഴികൾ കേസിൽ ദിലീപിന് കൂടുതൽ കുരുക്കുമുറുക്കുമെന്ന് പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ടിവി എന്ന തന്റെ ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
'നടി ആക്രമിക്കപ്പെട്ട കേസിന്റെ അവസാന ഘട്ട വിചാരണ രണ്ട് മൂന്ന് ദിവസം മുൻപാണ് തുടങ്ങിയത്. വിചാരണ നടപടികൾ തുറന്ന കോടതിയിൽ വേണമന്ന നടിയുടെ ആവശ്യത്തിൽ ഇതുവരേയും തീരുമാനം ആയിട്ടില്ല. ഇത്രയും കാലം വിചാരണ നടന്ന സമയങ്ങളിൽ മുഴുവൻ അവിടെ നടന്ന പല കാര്യങ്ങളും പ്രതിഭാഗം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതോടെയാണ് വിചാരണ അടച്ചിട്ട കോടതിയിൽ നിന്ന് മാറ്റി തുറന്ന കോടതിയിൽ വേണമെന്ന് നടി ആവശ്യപ്പെട്ടത്.

കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ. അതുമാത്രമല്ല സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമെല്ലാം പൾസർ സുനിയെ തനിക്ക് അറിയുകയേ ഇല്ല, യാതൊരു ബന്ധവുമില്ല എന്നൊക്കെ പറഞ്ഞ ദിലീപിനും അഭിഭാഷകർക്കുമെല്ലാം പൾസർ സുനിയുടെ ഈ തുറന്ന് പറച്ചിൽ വലിയ ആഘാതമായി മാറുമെന്നാണ് മനസിലാകുന്നത്. ഏതാണ്ട് ആറായിത്തിതൊള്ളായിരത്തോളം ഇൻക്രിമിനേറ്റിങ് ചോദ്യങ്ങളാണ് അവിടെ ചോദിച്ചിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു അഭിഭാഷകൻ പറഞ്ഞത് പ്രതിഭാഗം വക്കീൽ തന്നെ പ്രതിഭാഗത്തിന് ശിക്ഷ വാങ്ങിക്കൊടുക്കും എന്നാണ്, കാരണം പറഞ്ഞുവന്ന കാര്യങ്ങൾ എല്ലാം അങ്ങനെ ആയിപ്പോയെന്നാണ്. എന്തായാലും ഈ വിചാരണ ഉടൻ തന്നെ അവസാനിക്കും, ശിക്ഷാവിധിക്കുള്ള തീയതി പറയും.
അതിനിടയിലാണ് ഇപ്പോൾ അതിജീവിത രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് കോടതികളിൽ പരിശോധിച്ചിട്ടും യാതൊരു അന്വേഷണവും അക്കാര്യത്തിൽ നടക്കുന്നില്ലെന്ന് കാണിച്ചാണ് അതിജീവിത കത്ത് അയച്ചിരിക്കുന്നത്. വിചാരണ കോടതിയേയും ഫസ്റ്റ് ക്ലാസ് കോടതിയേയും ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിട്ടും ഇതുവരെ ഒരു തീരുമാനം ഉണ്ടാക്കാത്തതിനെ തുടർന്നാണ് നടപടി. കൊളീജിയത്തിലെ എല്ലാ അഭിഭാഷകർക്കും കത്തയച്ചതിന് പിന്നിൽ. ഈ കേസിന്റെ വിധി എന്തായിരിക്കുമെന്ന് അറിയില്ല. പക്ഷെ ജനങ്ങളുടെ മനസിൽ ഈ കേസിൽ പ്രതിഭാഗം നടത്തിയിരിക്കുന്ന മാൽപ്രാക്ടീസുകൾക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി പറഞ്ഞേ മതിയാകൂ', ബൈജു കൊട്ടാരക്കര പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അടക്കം 9 പ്രതികളാണ് ഉള്ളത്. പൾസർ സുനിയാണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കേസിൽ നേരത്തെ 89 ദിവസത്തോളം ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്. ദിവസങ്ങൾക്കുള്ളിൽ തന്നെ സുനി അടക്കമുള്ളവർ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications