'ശരത്തും സായ്ശങ്കറും ചെയ്തത് ഒരു കുറ്റം, പിന്നെന്താണ് സായ്ശങ്കര്‍ പ്രതിയല്ലാത്തത്'? പ്രോസിക്യൂഷനോട് കോടതി
കൊച്ചി: ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തെളിവ് നശിപ്പിച്ച കുറ്റത്തിന് സൈബര്‍ വിദഗ്ധന്‍ സായ്ശങ്കറിനെ പ്രതിയാക്കാത്തത് എന്തുകൊണ്ടെന്ന് വിചാരണ കോടതി. അന്വേഷണ സംഘത്തോടാണ് വിചാരണ കോടതിയുടെ ചോദ്യം. കേസിലെ തെളിവ് നശിപ്പിച്ച കുറ്റത്തിന് ദിലീപിന്റെ സുഹൃത്ത് ജി ശരത്തിനെ പ്രതിയാക്കിയപ്പോള്‍ അതേ കുറ്റം ചെയ്ത സായ്ശങ്കറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണ് എന്നാണ് വിചാരണ കോടതി ചോദിച്ചത്.
ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിച്ച് അറിയിക്കാം എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ഏഴാം പ്രതിയായിരുന്ന സായ് ശങ്കറിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു. നേരത്തെ കേസിലെ ഈ കേസിലെ ഒന്നാം പ്രതിയും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തു എന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.

ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച രേഖകളില്‍ കോടതി രേഖകളുണ്ടായിരുന്നു എന്നും സായ് ശങ്കര്‍ പിന്നീട് പറഞ്ഞിരുന്നു. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകളാണ് ഉണ്ടായിരുന്നത് എന്നും ജഡ്ജി കോടതിയില്‍ എഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തെന്നും സായ്ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഫോണിലെ ഗാലറിയില്‍ രേഖകള്‍ ഉണ്ടായിരുന്നുവെന്നും അത് വാട്‌സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയതാണെന്നുമാണ് സായ്ശങ്കര്‍ പറയുന്നത്.

ദിലീപിന്റെ ഫോണിലെ എല്ലാ ഓഡിയോ ചാറ്റുകളും താന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് പറഞ്ഞിട്ട് ഹയാത്ത് ഹോട്ടലില്‍ റൂമെടുത്തത് രണ്ട് ദിവസം കൊണ്ടാണ് ഡാറ്റകള്‍ മായ്ച്ചു കളഞ്ഞത് എന്നാണ് സായ്ശങ്കര്‍ പറയുന്നത്. രേഖകള്‍ നശിപ്പിക്കാന്‍ അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ലെന്നും കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറയ്ക്കുകയാണ് ചെയ്തതെന്നും സായ് ശങ്കര്‍ പിന്നീട് പറഞ്ഞിരുന്നു.

ഐ ഫോണ്‍ 12 പ്രോ, 13 എന്നീ ഫോണുകളിലായിരുന്നു രേഖകള്‍ ഉണ്ടായിരുന്നത്. രണ്ട് ഫോണിലും ഒരേ വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്നും അഡ്വ. ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. ദിലിപും താനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ദിലീപിന്റെ വീട്ടിനുള്ളില്‍ നടന്ന സംഭാഷണങ്ങള്‍ അടങ്ങിയ ശബ്ദരേഖയിലെ ശബ്ദം വര്‍ധിപ്പിച്ച ശേഷമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അവ അടങ്ങുന്ന പെന്‍ഡ്രൈവ് പൊലീസിന് കൈമാറിയത് എന്ന് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ശബ്ദം വര്‍ധിപ്പിച്ചപ്പോള്‍ ഡിജിറ്റല്‍ ഫയലുകളിലെ തീയതികള്‍ക്ക് മാറ്റം വന്നിട്ടുണ്ടാകാം എന്നും എന്നാല്‍ പെന്‍ഡ്രൈവിലെ ചില ചിത്രങ്ങളിലും വിഡിയോകളിലും അത് റെക്കോര്‍ഡ് ചെയ്ത തീയതി 2015 ജൂണിലാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയിരുന്നു. അതേസമയം ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് പിന്മാറിയിരിക്കുകയാണ്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു എന്ന് സൂചിപ്പിക്കുന്ന ഹാഷ് വാല്യു മാറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫൊറന്‍സിക് പരിശോധന നടത്തണം എന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്.
പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി












Click it and Unblock the Notifications