പൾസർ സുനി ജയിലിൽ നിന്നും പുറത്തേക്കോ?; ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ച് സുപ്രീം കോടതി, നിർണായകം
ഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആഗസ്റ്റ് 27ന് മുമ്പ് പൾസർ സുനിയുടെ കാര്യത്തിലുള്ള മറുപടി സത്യവാങ്മൂലമായി സമർപ്പിക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയത്. തുടരെ തുടരെ ജാമ്യത്തിന് സമീപിച്ചതിനാൽ പൾസർ സുനിക്ക് ഹൈക്കോടതി ഇട്ട പിഴയും സുപ്രീം കോടതി റദ്ദാക്കി.
നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൾസർ സുനിക്കെതിരായ കേസ്. കേസിൽ കഴിഞ്ഞ 7 വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ് പൾസർ സുനി. കേസിലെ മറ്റ് പ്രതികളായ ദിലീപ് അടക്കമുള്ളവർക്ക് നേരത്തേ വിവിധ കോടതികൾ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ മറ്റ് പ്രതികളെല്ലാവരും പുറത്തിറങ്ങിയിട്ടും തനിക്ക് ജാമ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2022 ലാണ് ആദ്യമായി പൾസർ സുനി ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടു. ഇതോടെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു.

പിന്നീട് പത്ത് തവണയോളമാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഓരോ തവണയും സുനിയുടെ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അതിക്രൂരമായ പീഡനത്തിനാണ് നടി ഇരയായതെന്നും ജാമ്യം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആക്രമിക്കപ്പെട്ട നടിയുടെ കൂടി വാദം കേട്ട ശേഷമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
സുനി ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ സഹായത്തോടെയല്ല ഇതുവരേയും ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയത്. ലക്ഷങ്ങൾ ഫീസ് നൽകി സ്വന്തമായി നിയോഗിക്കുന്ന അഭിഭാഷകർ വഴിയാണ് കോടതിയിൽ എത്തിയത്. ഇത് തന്നെ പ്രതിക്ക് പിന്നിൽ ആരോ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ഹൈക്കോടതി സുനിക്ക് 25000 രൂപ പിഴയിടുകയും ചെയ്തു.
ഇതെല്ലാം ചോദ്യം ചെയ്ത് കൊണ്ടാണ് കഴിഞ്ഞ ദിവസം പൾസർ സുനി വീണ്ടും സുപ്രീം കോടതിയിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാൽ വിദഗ്ദ ചികിത്സ വേണമെന്ന ആവശ്യവും സുനി കോടതിയിൽ ഉന്നയിച്ചു. ഈ ഹർജിയിലാണ് ഇപ്പോൾ സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേചെയ്തത്.ഹൈക്കോടതിയുടേത് എന്തുതരം സമീപനം ആണെന്നും സുപ്രീം കോടതി ചോദിച്ചു.
നേരത്തേ സുനിയുടെ ഹർജി സപ്റ്റംബറിൽ പരിഗണിക്കുമെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. എന്നാൽ സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
2017 ൽ ഓടുന്ന കാറിൽ വെച്ചാണ് നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പൾസുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൾസർ സുനി പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി നടൻ ദിലീപും അഴിക്കുള്ളിലായിരുന്നു. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.












Click it and Unblock the Notifications