'വേറെ ഒരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു'; ദിലീപിന്റെ ശബ്ദരേഖയും കുരുക്ക് മുറുക്കിയ പൊലീസും
കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവായിരുന്നു 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് പുറപ്പെട്ട താരത്തെ ആലുവയില്‍ വെച്ച് അക്രമി സംഘം മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനി അടക്കമുള്ള പ്രതികളെ ആദ്യദിനങ്ങളില്‍ തന്നെ പിടികൂടിയെങ്കിലും അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആദ്യ കുറ്റപത്രത്തിലും ഇത് സംബന്ധിച്ച സൂചകങ്ങളൊന്നുമുണ്ടായില്ല. പിന്നീട് കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ നടി മഞ്ജു വാര്യറാണ് ആദ്യമായി ഗൂഡാലോചനയെന്ന സംശയം മുന്നോട്ട് വെക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് നേരെയുള്ള സംശയങ്ങള്‍ ആദ്യ ആഴ്ചകളില്‍ തന്നെ ഉയർന്ന് വന്നിരുന്നു. പിന്നീട് പള്‍സർ സുനി ജയിലില്‍ നിന്നും അയച്ച കത്തിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിനെതിരായ കുരുക്കുകള്‍ പൊലീസ് മുറുക്കിയത്. പിന്നീട് ജനപ്രിയ താരത്തെ എട്ടാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്ഷരാർത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു.
ബിഗ് ബോസ് വിജയത്തേക്കാള്‍ വലിയത് കിട്ടി; ഭക്ഷണത്തിന്റെ കാര്യത്തില്‍ നോബി പറ്റിച്ചു: രമ്യ പണിക്കർ
അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തിനടുത്താണ് റിമാന്‍ഡില്‍ കഴിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പിന്നീട് പലരുടേയും പേരുകള്‍ ഉയർന്ന് വന്നെങ്കിലും ദിലീപ് പള്‍സർ സുനിക്ക് നല്‍കിയ ക്വട്ടേഷന്‍ ആക്രമണമാണ് ഇതെന്നായിരുന്നു പൊലീസ് കുറ്റപത്രം. മാധ്യമങ്ങളിലെല്ലാം വലിയ രീതിയില്‍ കേസ് ചർച്ചയായെങ്കിലും രഹസ്യ വിചാരണ ആരംഭിച്ചത് മുതല്‍ എല്ലാം നിശബ്ദമായി. ഒടുവില്‍ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കുമ്പോഴാണ് 2022 ന്റെ തുടക്കത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ രംഗത്ത് വരുന്നത്.
ഇത്തവണ മലയാളിയില്ല, യുഎഇ ലോട്ടറിയുടെ ഒന്നാം സമ്മാനം പാകിസ്താനിയായ ചുമട്ടുതൊഴിലാളിക്ക്
കേസിന്റെ ഇതുവരേയുള്ള ഗതിയെ ആകെ മാറ്റി മറിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ നടത്തിയത്. 2021 ഡിസംബർ അവസാനമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളിലൂടെ രംഗത്ത് വരികയായിരുന്നു. പല മാധ്യമങ്ങളും ഇത് സംബന്ധിച്ച കാര്യം റിപ്പോർട്ട് ചെയ്യാന്‍ തുടക്കത്തില്‍ മടിച്ചെങ്കിലും റിപ്പോർട്ടർ ടിവി വിഷയത്തില്‍ എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടല്‍ നടത്തി.
Hair Care: പേന്‍ ശല്യമാണോ? പരിഹാരം വേപ്പെണ്ണയിലുണ്ട്, താരന്‍ അകറ്റി മുടി പനങ്കുല പോലെ വളർത്തും
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച പൊലീസ് അന്വേഷണ സംഘത്തിനെതിരെ വധ ഗൂഡാലോചന നടത്തിയെന്ന പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതോടൊപ്പം തന്നെ നിരവധി ഓഡിയോ ക്ലിപ്പുകളും പലഘട്ടങ്ങളിലായി പുറത്ത് വന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ലെന്ന തരത്തിലുള്ള ദിലീപിന്റെ വെളിപ്പെടുത്തല്‍.
മര്യാദക്ക് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ രക്ഷപ്പെടുത്തി താൻ പെടുകയായിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോയില്‍ ദിലീപ് പറഞ്ഞത്. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദം സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ചും വ്യക്തമാക്കി. കോടതി മുഖേന ദിലീപിന്റെയും സുഹൃത്തുക്കളുടേയും ഫോണുകളും പൊലീസ് ഈ വർഷം പിടിച്ചെടുത്തു.
ആക്രമിക്കപ്പെട്ട നടി കൂടുതല്‍ സജീവമായ വർഷം കൂടിയായിരുന്നു 2022. തനിക്ക് കോടതിയില്‍ നിന്നടക്കം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ നടി ഒരു അഭിമുഖത്തില്‍ ആദ്യമായി തുറന്ന് പറഞ്ഞു. പിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഹർജിയിലൂടെ ആരോപിച്ച നടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഐഎഫ്എഫ്കെ വേദിയില്‍ മുഖ്യാഥിതിയായ താരം നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ച് വരുന്നു.
തുടരന്വേഷണത്തില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ കോടതിയില്‍ വീണ്ടും രഹസ്യ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഈ ജനുവരി 31 ഉള്ളില്‍ കേസിലെ വിചാരണ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യറെ അടക്കം വീണ്ടും വിസ്തരിച്ച് കേസ് ശക്തമാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.