ദിലീപിന്റെ അഭിഭാഷകരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ ഐ പി എസ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായതിനിടെ അന്വേഷണ സംഘത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറായില്ല.
അന്വേഷണ സംഘത്തിന്റെ ഈ നിലപാട് ചോദ്യം ചെയ്താണ് അതിജീവിത ഹര്‍ജി സമര്‍പ്പിച്ചത്. അഭിഭാഷകര്‍ക്കെതിരെ അന്വേഷണമാകാം എന്ന് കോടതി പോലും അനുമതി നല്‍കിയിട്ടും ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്‍വലിഞ്ഞത് എന്നാണ് ഹര്‍ജിയില്‍ അതിജീവിതയുടെ ആരോപണം.

കേസില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ഇന്നേക്ക് ഹര്‍ജി മാറ്റിയത്. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം എന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അഭിഭാഷകരായ ഫിലിപ്പ് വര്‍ഗീസ്, സുജേഷ് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് തരത്തില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ചെന്നാണ് സായ് ശങ്കര്‍ പറഞ്ഞത്.

വിവരങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പും ഐ മാക്കും ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലാണ് എന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. അതിനിടെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചത് കൊച്ചിയിലെ ആഡംബര ഹോട്ടലിലും രാമന്‍പിള്ളയുടെ ഓഫീസിലും വെച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേസില്‍ പ്രതിയായ സായ് സങ്കറിനെ പിന്നീട് ക്രൈം ബ്രാഞ്ച് മാപ്പുസാക്ഷിയാക്കുകയായിരുന്നു. കേസില്‍ ഇനി ചോദ്യം ചെയ്യാനുള്ള പ്രധാന സാക്ഷികള്‍ അഭിഭാഷകരാണ്. മുബൈയിലേക്ക് ദിലീപിന്റെ ഫോണുമായി തെളിവ് നീക്കം ചെയ്യാന്‍ പോയ നാല് അഭിഭാഷകര്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച സീനിയര്‍ അഭിഭാഷകന്‍ അടക്കം ചോദ്യം ചെയ്യലിന് വിധേയരാകേണ്ടതായിരുന്നു.

എന്നാല്‍ അഭിഭാഷകരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടു, സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചു, നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു, തുടങ്ങിയ ആരോപണങ്ങളാണ് അഭിഭാഷകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം തുടരന്വേഷണം അവസാനിപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി മറ്റന്നാള്‍ അവസാനിക്കുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ തീരുമാനമാകുക.

ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവരം. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് പ്രതിയായ പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വിചാരണാ നടപടികള്‍ വൈകാന്‍ സാധ്യത ഉണ്ട് എന്നും അതിനാല്‍ ജാമ്യം നല്‍കണം എന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ കേസ് പരിഗണിച്ച കോടതി ഇതില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. കേസില്‍ താനൊഴികെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട് എന്നും പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം.
ഇതാണോ കിച്ചന്‍ ഫോട്ടോഷൂട്ട്; ദീപ്തി സതിയുടെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications