ഗണേഷ് കുമാറും കുരുക്കിലേക്കോ? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വിവരം... കൊച്ചിയില്‍ ഗൂഢാലോചന
കൊച്ചി: നടി ഇരയായ കേസ് ആകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്. ജഡ്ജിയെ മാറ്റണം എന്ന പരാതിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കുകയാണ്. അതിനിടെയാണ് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ വിവരങ്ങള്‍ പുറത്ത് വരുന്നത്.
'ദിലീപേട്ടാ..എനിക്കിപ്പോൾ വേണ്ടത് പണം';അന്നത്തെ പൾസർ സുനിയുടെ കത്ത്, തുറന്ന് പറച്ചിലുമായി വിപിൻ ലാൽ
പത്തനാപുരം എംഎല്‍എയും സിനിമ താരവും ആയ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് സാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിയ്ക്ക് മുമ്പ് കൊച്ചിയില്‍ ഒരു യോഗവും നടന്നിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഗണേഷിനൊപ്പം ദിലീപിനെ കണ്ടിട്ടുണ്ട് എന്നും പ്രദീപ് മൊഴി നൽകി. ഈ വിവാദം കെബി ഗണേഷ് കുമാറിനും ഇടതുപക്ഷത്തിനും വിനയാകുമോ എന്നാണ് ഇപ്പോള്‍ ചര്‍ച്ച. വിശദാംശങ്ങള്‍...
ഭീഷണിയ്ക്ക് പിറകില്‍
കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയും സഹായിയും അയ പ്രദീപ് ആണ്. ഇത്തരമൊരു ഭീഷണിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെല്ലാം ആണ് എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തുടങ്ങുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ചിലര്‍ യോഗം ചേര്‍ന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ യോഗത്തില്‍ പ്രദീപ് പങ്കെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിയ്ക്കുകയാണ്.
യോഗത്തില്‍ ആരൊക്കെ
പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത് എന്ന വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല. ഈ യോഗത്തിന് ശേഷം ആണ് പ്രദീപ് കാസര്‍കോട് എത്തി സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. ഇതിനായി പ്രത്യേക സിം കാര്‍ഡും ഫോണും ആയിരുന്നു ഉപയോഗിച്ചത്.
ഗണേഷ് കുമാറിന്റെ പ്രതിസന്ധി
സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ പ്രദീപിനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെട്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ഗണേഷിന് പ്രതിസന്ധി സൃഷ്ടിക്കും.
ഗണേഷിനൊപ്പം ദിലീപിനെ കണ്ടെന്ന് മൊഴി
ഇതിനിടെ കേസിലെ കുറ്റാരോപിതനായ ദിലീപിനെ രണ്ട് തവണ ജയിലില്‍ പോയി കണ്ടുവെന്ന് പ്രദീപ് കുമാര്‍ സമ്മതിച്ചു. ഒരുതവണ ഗണേഷ് കുമാറിനൊപ്പമാണ് കണ്ടത് എന്നാണ് പ്രദീപ് നല്‍കിയിരിക്കുന്ന മൊഴി. ദിലീപുമായി ബന്ധമില്ലെന്ന പ്രദീപിന്റെ ആദ്യ നിലപാട് ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
പിന്തുണ ആര്‍ക്ക്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരുടെ കൂട്ടത്തിലാണ് ഗണേഷ് കുമാറും ഉള്ളത്. അടുത്തിടെ ഗണേഷ് നടത്തിയ ചില പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഇത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുന്നതാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
മുന്‍കൂര്‍ ജാമ്യം
ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയും സഹായിയും ആയ ബി പ്രദീപ് കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതില്‍ വിധി ഉടനുണ്ടാകും എന്നാണ് സൂചന. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജഡ്ജി മാറുമോ
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണം എന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നവംബര്‍ 20 ന് തീര്‍പ്പ് കല്പിക്കും. ജഡ്ജിയെ മാറ്റണം എന്ന ആവശ്യം അംഗീകരിച്ചാല്‍ അത് കേസില്‍ ഏറെ നിര്‍ണായകമാകും.
Recommended Video