ദിലീപിന് കുരുക്ക്? ഫോൺ പരിശോധന പൂർത്തിയായി..'വഴിത്തിരിവാകുന്ന ചാറ്റുകൾ'?..നിർണായകം
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് കുരുക്ക് മുറുക്കാൻ അന്വേഷണ സംഘം. കേസിൽ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം നാളെ ആലുവ കോടതിക്ക് കൈമാറും. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വിവരങ്ങൾ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ എന്ന് റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറയുന്നു.

വധഗൂഢാലോചന കേസിൽ ഏറെ നിർണായകമാണ് ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകൾ. ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി അനൂപ്, സഹോദരീ ഭർത്താവും മൂന്നാം പ്രതിയുമായ ടി എൻ സൂരജ് എന്നിവരുടെ ഫോണുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടക്കത്തിൽ ഫോണുകൾ കൈമാറാൻ പ്രതികൾ തയ്യാറായിരുന്നില്ല.

ഫോണില്‍ തന്റെ ചില സ്വകാര്യ സംഭാഷണങ്ങളും മുന്‍ ഭാര്യയായ മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകനുമായുമൊക്കെ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ദിലീപിന്റെ വാദം.
എന്നാൽ മൂന്ന് പ്രതികളുടേയും ഫോണുകളിലെ വിവരങ്ങൾ പരിശോധിക്കാതെ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു കോടതി ഇടപെടലിനെ തുടർന്ന് പ്രതികൾ ഫോണുകൾ കൈമാറിയത്.

തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലായിരുന്നു ഇവ പരിശോധനയ്ക്കായി അയച്ചിരുന്നത്. ഏഴ് ഫോണുകളിൽ ആറെണ്ണമായിരുന്നു ദിലീപ് അന്വേഷണ സംഘത്തിന് കൈമാറിയത്.ഒരു ഫോൺ കേടായതിനാൽ അഞ്ച് മാസം മുൻപാണ് മാറ്റിയതെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം പരിശോധനയ്ക്ക് നൽകിയ ഫോണുകളിൽ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണുകളിലെ വിവരങ്ങൾ ലഭിച്ച അടിസ്ഥാനത്തിൽ അനൂപിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിശോധനയിൽ ദിലീപിന്റെ ഫോണിൽ നിന്നും അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകാൻ സാധ്യതയുള്ള പുതിയ വിവരങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വാട്സ് ആപ് ചാറ്റുകളും ശബ്ദ സംഭാഷണങ്ങളും ഫോണുകളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഫോണിലെ വിവരങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയ ശേഷമാകും അതിന്റെ പകര്‍പ്പ് അന്വേഷണസംഘത്തിന് ലഭിക്കുക.

ഫോണിൽ നിന്നും നിർണായകമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. എഫ്‌ഐആര്‍ ഇട്ട ശേഷം ഫോണില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ സൂചന. എന്തായാലും ഫോൺ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. ഫോണിൽ നിന്നും ഗുരുതരമായ റിപ്പോർട്ടുകൾ കണ്ടെത്തിയാൽ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചേക്കും.

അതിനിടെ തെളിവ് നശിപ്പിക്കാൻ അഭിഭാഷകർ കൂട്ടുനിന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തേ ഫോണുകൾ അഭിഭാഷകരെ ഏൽപ്പിച്ചുവെന്ന് ദിലീപ് പറഞ്ഞിരുന്നു. അതിനിടെ വധഗൂഢാലോചന കേസിലെ എഫ് ഐ ആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് സർക്കാരിനോട് നിലപാട് തേടി.

സംവിധായകൻ ബാലചന്ദ്രകുമാറും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ബൈജു പൗലോസും ചേർന്ന് തനിക്കെതിരെ കെട്ടിച്ചമച്ചതാണ് ഗൂഢാലോചന കേസ് എന്നായിരുന്നു ഹർജിയിൽ ദിലീപിന്റെ വാദം. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു.

അന്വേഷണത്തിന്റെ പേരിൽ തന്നെ ക്രൈംബ്രാഞ്ച് ദ്രോഹിക്കുകയാണെന്നും ഹർജി വേഗത്തിൽ തീർപ്പാക്കണമെന്നും ഇന്ന് ഹൈക്കോടതിയിൽ ദീലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു കോടതി അറിയിച്ചത്. സർക്കാരിനോട് വിശദീകരണം തേടിയ കോടതി ര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി.












Click it and Unblock the Notifications