ദിലീപിന്റെ കോടികളുടെ ബിസ്സിനസ്സ് സാമ്രാജ്യം ത്രിശങ്കുവിലോ? ജയിലിൽ നിന്നിറങ്ങിയാലും ഫലമില്ല!
കൊച്ചി: മലയാളികള്‍ വെള്ളിത്തിരയില്‍ കണ്ട് പൊട്ടിച്ചിരിച്ച തമാശക്കാരന്‍ മാത്രമല്ല ദിലീപ് എന്ന ഗോപാലകൃഷ്ണന്‍. സിനിമാ അഭിനയത്തിന് പുറമേ നിര്‍മ്മാണത്തിലും വിതരണത്തിലും തിയറ്റര്‍ ഉടമയെന്ന നിലയിലും മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമാണ്. സിനിമയ്ക്ക് പുറത്തും കോടികളുടെ ബിസ്സിനസ്സ് സാമ്രാജ്യം ദിലീപിനുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അകത്തായതോടെ കോടികളുടെ ബിസ്സിനസ് സാമ്രാജ്യം കൂടിയാണ് ത്രിശങ്കുവിലായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞെട്ടിച്ച അറസ്റ്റ്
സിനിമാലോകത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് നടന്നത്. ഉന്നതന്‍ ആയതിനാല്‍ ഊരിപ്പോകുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. ദിലീപ് രണ്ട് മാസമായി ജയിലില്‍ കിടക്കുന്നതോടെ കോടികളുടെ സിനിമാ പദ്ധതികളാണ് അവതാളത്തിലായത്

കോടികളുടെ സാമ്രാജ്യം
സിനിമയ്ക്ക് അകത്ത് മാത്രമല്ല നഷ്ടം. സിനിമയ്ക്ക് പുറത്ത് കോടികളുടെ ബിസ്സിനസ്സ് സാമ്രാജ്യം ദിലീപിനുണ്ട്. ദിലീപ് അകത്തായതോടെ നിരവധി സ്ഥാപനങ്ങള്‍ അടക്കമുള്ള ബിസ്സിനസ്സിന്റെ നടത്തിപ്പ് ചോദ്യചിഹ്നമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

കാര്യങ്ങൾ വഷളാണെന്ന്
അനുജന്‍ അനൂപും സഹോദരി ഭര്‍ത്താവുമാണ് ദിലീപിനൊപ്പം ബിസ്സിനസ്സ് കാര്യങ്ങള്‍ നോക്കിയിരുന്നത്. ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയായ സംവിധായകന്‍ നാദിര്‍ഷയും ഏത് നിമിഷവും പിടിയിലാകാം എന്ന അവസ്ഥയിലെത്തിയത് കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നു

അറസ്റ്റിന് പിന്നാലെ അക്രമം
ദിലീപ് കേസില്‍ അറസ്റ്റിലായതിന് പിന്നീലെ കൊച്ചിയിലും കോഴിക്കോടുമുള്ള ദേ പുട്ട്, ചാലക്കുടിയിലുള്ള ഡി സിനിമാസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ജനരോഷം ഉയര്‍ന്നിരുന്നു. ദിലീപിന്റെ ഇമേജിന് സംഭവിച്ചിരിക്കുന്ന കോട്ടം ബിസിനസ്സിനേയും ബാധിക്കുക സ്വാഭാവികം

മനോഭാവം പഴയതല്ല
രണ്ട് മാസമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ് ദിലീപ്. ജാമ്യത്തിനായി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഇനി പുറത്തിറങ്ങിയാലും പൊതുജനത്തിന് ദിലീപിനോടും സ്ഥാപനങ്ങളോടും ഉണ്ടാവുന്ന മനോഭാവം പഴയത് ആവണമെന്നില്ല.

ആയിരം കോടിയോ
ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഏകദേശം ആയിരം കോടിയുടെ സ്വത്തുക്കളെങ്കിലും ദിലീപ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കൈ വെയ്ക്കാത്ത മേഖലയില്ല
സിനിമാ നിർമ്മാണം, വിതരണം, തിയേറ്റർ വ്യവസായം, ഹോട്ടൽ ബിസിനസ്, ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലയിലും ദിലീപ് തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. മെഗാ ഹിറ്റ് സിനിമയായ മീശമാധവന് ശേഷമാണ് ദിലീപ് നിർമ്മാണരംഗത്തേക്ക് കടക്കുന്നത്. സഹോദരൻ അനൂപുമായി ചേർന്ന് ആരംഭിച്ച ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണകമ്പനിയായിരുന്നു ദിലീപിന്റെ ആദ്യ ബിസിനസ് സംരഭം.

ഒപ്പം കുടുംബവും
ഗ്രാൻഡ് പ്രൊഡക്ഷൻസിന് പിന്നാലെയാണ് അന്നത്തെ ഭാര്യ മഞ്ജു വാര്യരുടെ പേരിൽ മഞ്ജുനാഥ എന്ന പേരിലും നിർമ്മാണക്കമ്പനി ആരംഭിക്കുന്നത്. തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതോടൊപ്പം സഹോദരങ്ങളെയും ബന്ധുക്കളെയും കൂടെക്കൂട്ടാനും ദിലീപ് മറന്നില്ല. സഹോദരൻ അനൂപിനും സഹോദരീ ഭർത്താവിനും പരിപൂർണ്ണ സ്വാതന്ത്ര്യമാണ് അദ്ദേഹം നൽകിയത്.

തിയറ്റർ മേഖല പിടിച്ചടക്കി
ചാലക്കുടിയിലെ ആദ്യത്തെ മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സായ ഡി സിനിമാസിലൂടെ ദിലീപ് തീയേറ്റർ വ്യവസായത്തിലേക്കും രംഗപ്രവേശം ചെയ്തു. ഇതോടെ എ ക്ലാസ് തീയേറ്റർ ഉടമകളുടെ സംഘടനയിലും ദിലീപിന് പ്രധാനപ്പെട്ട സ്ഥാനം ലഭിച്ചു.

കൊച്ചി രാജാവും
കൊച്ചിയിൽ ദേ പുട്ട് എന്ന പേരിൽ റെസ്റ്റോറന്റ് ആരംഭിച്ചായിരുന്നു ഹോട്ടൽ വ്യവസായ രംഗത്ത് ദിലീപ് ഹരിശ്രീ കുറിച്ചത്. ആലപ്പുഴയിലെ കായലുകളിൽ 'കൊച്ചി രാജാവ്' എന്ന പേരിൽ സർവ്വീസ് നടത്തുന്ന ഹൗസ് ബോട്ടുകളും ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൂടാതെ കൊച്ചി കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും ദിലീപിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.


Click it and Unblock the Notifications