ഉർവശീശാപം ഉപകാരം: 'ദിലീപ് അനുയായികള്‍ ചെയ്യുന്നത് തന്നെ അദ്ദേഹത്തിന് ദോഷമായി മാറുന്നു'
കൊച്ചി: ദിലീപിനോട് ഏറ്റവും വലിയ ദ്രോഹം ഇപ്പോള്‍ ചെയ്യുന്നത് പോലീസ് അല്ലെന്ന് അഡ്വ. അജകുമാർ. സത്യത്തില്‍ ദിലീപ് പക്ഷക്കാർ തന്നെയാണ് അദ്ദേഹത്തിന് ഇപ്പോള്‍ ഏറ്റവും വലിയ ദ്രോഹം ചെയ്തുകൊണ്ടിരിക്കുന്നത്. അവർ നിരത്തുന്ന വാദങ്ങള്‍ക്ക്, അവർ പറയുന്ന ന്യായങ്ങളുമെല്ലാം വളരെ ദോഷകരമായ രീതിയില്‍ ഈ പ്രതിയെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഇത്രയുംകാലത്തെ പരിചയം വെച്ച് ഞാന്‍ പറയാം, ഒരു ഹ്യൂമന്‍ വെപ്പണ്‍ ഉപയോഗിച്ച് സ്ത്രീയെ പീഡിപ്പിച്ച ആദ്യത്തെ കേസാണിത്. ഒരു ക്രിമിനലിനെ ഉപയോഗിച്ചാണ് ആ കൃത്യം ചെയ്തത്.
അയാളൊരു സാത്വികനും നേർവഴിയില്‍ ജീവിക്കുന്നവനുമായിരുന്നെങ്കില്‍ ഈ പ്രലോഭനത്തില്‍ വീഴില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെ ഈ പറയുന്ന എട്ടാം പ്രതി അന്വേഷിക്കുകയും ഇല്ലായിരുന്നുവെന്നും അഡ്വ. അജകുമാർ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഇംഗിതവും ആഗ്രഹവും നടത്തിയെടുക്കുന്നതിന് ഒരു സംഘം ചെറുപ്പക്കാരെ അദ്ദേഹം തയ്യാറാക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ പറയുന്നത് പോലെ എന്ത് വേണമെങ്കിലും തരാം, എന്ത് വന്നാലും രക്ഷപ്പെടുത്താം എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചു എന്ന് പറയുന്നത് ശരിയാണെങ്കില്‍ അദ്ദേഹം ഈ പറയുന്ന ഹ്യുമന്‍ വെപ്പന്‍സിനേക്കാള്‍ (പള്‍സർ സുനിയും കൂട്ടാളികളും) ശിക്ഷ അർഹിക്കുന്നില്ലേ എന്നതാണ് തന്റെ ചോദ്യമെന്നും അഡ്വ. അജകുമാർ വ്യക്തമാക്കുന്നു.
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി പ്രിയ പി വാര്യർ: വൈറലായി പുതിയ ചിത്രങ്ങള്‍

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കണ്ടെത്തുന്ന തെളിവുകള്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ ഉപകാരപ്രദമാണെങ്കില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഉപയോഗിക്കാന്‍ സാധിക്കും. അക്കാര്യത്തില്‍ സംശയമില്ല. ഈ ബഹളങ്ങള്‍ക്കിടയില്‍ നടിയെ ആക്രമിച്ച കേസിലെ പുനഃരന്വേഷണം നടക്കുന്നില്ലെന്ന ധാരണ വേണ്ടതില്ല, അത് നടക്കുന്നുണ്ട്. വളരെ രഹസ്യമായി തന്നെ നടക്കുന്ന ആ അന്വേഷണത്തില്‍ വലിയ വലിയ കണ്ടെത്തലുകള്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുമുണ്ട്.

ആദ്യം ഒരു റിപ്പോർട്ട് നല്‍കാന്‍ പറഞ്ഞ കോടതി 30 ദിവസത്തെ സമയമാണ് ചൊവ്വാഴ്ച കൊടുത്തിരിക്കുന്നത്. ഈ 30 ദിവസത്തിനകത്ത് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയില്‍ കൊടുക്കാന്‍ കഴിയുമോ ഇല്ലോയോ എന്ന് തീരുമാനിക്കാനുള്ള നൂറ് ശതമാനവും അവകാശവും അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ്. അതിന് അദ്ദേഹത്തിന് കഴിഞ്ഞില്ല എങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ അതിന്റെ കാരണങ്ങള്‍ പറഞ്ഞ് കോടതിയെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ റിപ്പോർട്ട് നല്‍കും.

അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന ആ റിപ്പോർട്ട് തള്ളിക്കൊണ്ട് കോടതിക്ക് എവിഡന്‍സ് ക്ലോസ് ചെയ്യാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ അത് നിയമവിരുദ്ധമാവും, വിചാരണ ഇല്ലീഗലാവും. അങ്ങനെയുള്ള ഒരു വിചാരണയിലെ വിധിയും നിയമവിരുദ്ധം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനും വിചാരണയ്ക്കും വിധേയമാവും. ഈ സാഹചര്യത്തില്‍ അങ്ങനെ കടുത്ത തീരുമാനമൊന്നും ഒരു കോടതിയും ചെയ്യില്ലെന്നും അജകുമാർ പറയുന്നു.
Recommended Video

കോടതികളിലുള്ള ആത്മവിശ്വാസവും അമിത വിശ്വാസവുമൊന്നും പ്രായോഗികമല്ലെന്ന് കഴിഞ്ഞ പത്ത്-നാല്‍പ്പത് വർഷം കൊണ്ട് മനസ്സിലാക്കിയിട്ടുള്ള ഒരു അഭിഭാഷകനാണ് ഞാന്‍. പലരും പല കാര്യങ്ങളിലും വിശ്വാസം എടുക്കും. അത് പല സാഹചര്യങ്ങളിലുമാണ്. അതെല്ലാം അവസാനം ഫലത്തില്‍ വരണമെന്നില്ല. ജഡ്മാരുടെ മനസ്സ് ആരും കയറി വായിച്ച് കളയരുത്. അത് വായിക്കേണ്ടത് അവര് മാത്രമാണ്.

വാദങ്ങള്‍ നടത്തുമ്പോള്‍ അഭിഭാഷകർ പല കാര്യങ്ങളും പറയും. അതില്‍ പലരും ജഡ്ജിമാർ ഒരു ചെവിയില്‍ കൂടെ കേട്ട് മറു ചെവിയിലൂടെ കളയും. വാദ സമയത്ത് അഭിഭാഷകർ എന്തൊക്കെ പറഞ്ഞു എന്നുള്ളതില്‍ ഒരു കാര്യവുമില്ല, അന്തിമ ഉത്തരവാണ് പ്രധാനം. ഈ ആറുമാസം കൊണ്ട് വിചാരണ കോടതി മാറുമോ ഇല്ലോയോ എന്നൊന്നും ആർക്കും മുന്‍കൂട്ടി പറയാന്‍ കഴിയില്ല. കൊളിജീയത്തിന് പോലും അക്കാര്യം പറയാന്‍ കഴിയില്ല. അക്കാര്യമൊക്കെ ഇപ്പോള്‍ ചർച്ചാ വിഷയമാക്കുന്നത് എന്തൊരു അപഹാസ്യമാണ്. ജഡ്ജിമാരെയൊക്കെ വളരെ ഉന്നത സ്ഥാനത്ത് കാണണം. അവരില്‍ നിന്നും തെറ്റ് പറ്റിയാല്‍ നമുക്ക് വിമർശിക്കാം. പക്ഷെ അവരെ തിരുത്തേണ്ട അവകാശം നമുക്കില്ലെന്നും അജകുമാർ കൂട്ടിച്ചേർക്കുന്നു.

ദിലീപിന് കോടതിയില്‍ നിന്നും കൂടുതല്‍ പരിഗണന കിട്ടുന്നുവെന്ന ഒരു പൊതുധാരണ ഈ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ്. അത് കോടതി വിലയിരുത്തുന്നുമുണ്ട്. ഏത് ഫോറന്‍സിക് ലാബില്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കണം, എവിടെ കൈമാറണം എന്നൊക്കെ തീരുമാനിക്കുന്നത് പ്രതിയല്ലെന്ന് കോടതി നടപടികളിലൂടെ ഉത്തരം കൊടുത്തിട്ടുണ്ട്. ഈ ഫോണുകള്‍ കണ്ടെത്തിയാല്‍ ആദ്യം പോവേണ്ടത് മജിസ്ട്രേറ്റ് കോടതിയിലേക്കാണ്. ആ കോടതിയില്‍ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ഈ ഫോണുകള്‍ രേഖാമൂലം കൈപ്പറ്റാവുന്നതാണ്.

ഫോണ്‍ കൈപ്പറ്റിയതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥാനാണ് ഇത് എവിടെ പരിശോധിക്കണം, എന്ന് തീരുമാനിക്കേണ്ടത്. കോടതിയില്‍ നിന്നും ഉണ്ടായത് കൃത്യമായ നിയമനടപടിയാണ്. വാസ്തവത്തില്‍ ഉർവശീ ശാപം ഉപകാരമാവുന്ന സ്ഥിതായാണ് ഇവിടെയുള്ളത്. പ്രതിഭാഗത്തിന്റെ നീക്കങ്ങള്‍ പ്രോസിക്യുഷന് അനുകൂലമാവുകയാണ്. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന എല്ലാ നടപടിക്രമങ്ങളും കൃത്യമായി നിയമപരധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ്. രജിസ്ട്രാർ കഴിഞ്ഞ ദിവസം വാങ്ങിവെച്ച ഫോണുകള്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് കോടതിയില്‍ നിന്നും വ്യക്തവും ശക്തവുമായ ഒരു വിധി വന്നു. മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ആ ഫോണുകള്‍ എത്രയും വേഗം പരിശോധിക്കേണ്ട ലാബില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി












Click it and Unblock the Notifications