ജാമ്യം നീട്ടാനുള്ള നീക്കവുമായി ദിലീപ്.. കോടതിയിൽ ഹാജരാകാനുമാവില്ല.. നടിയുടെ കേസിൽ വിചാരണ വൈകും?
Recommended Video
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ഏറെ നാളുകളുടെ കാത്തിരിപ്പിന് ഒടുവിലാണ് അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. ഇനി വിചാരണ നടപടികളാണ് തുടങ്ങാനുള്ളത്. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുക എന്നതാണ് അടുത്ത നടപടി. അതിനിടെ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാന്‍ ദിലീപെത്തിയിരുന്നു കഴിഞ്ഞ ദിവസം. ഡിസംബര്‍ 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ല എന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്.
പാർവ്വതി കൊച്ചമ്മയും റിമ കൊച്ചമ്മയും അറിയാൻ.. മമ്മൂട്ടി ആരാധികയുടെ മുഖത്തടിക്കുന്ന മറുപടി!!
കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി
വെള്ളിയാഴ്ച വൈകിട്ടോടെ അങ്കമാലി കോടതിയിലെത്തിയ ദിലീപ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി. അഭിഭാഷകനൊപ്പമാണ് ദി്‌ലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. ഈ മാസം 19ന് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് ദിലീപിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ 19ന് നേരിട്ട് ഹാജരാകാന്‍ സാധിക്കില്ല എന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്.
ജാമ്യം നീട്ടണമെന്ന്
കേസിലെ എട്ടാം പ്രതിയായ ദിലീപ് കഴിഞ്ഞ ഒക്ടോബര്‍ 3 മുതല്‍ ജാമ്യത്തില്‍ കഴിയുകയാണ്. 85 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ്, അഞ്ചാമത്തെ ശ്രമത്തില്‍ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. കുറ്റപത്രം കൈപ്പറ്റിയതിനോടൊപ്പം ഇനിയും ജാമ്യത്തില്‍ തുടരുന്നതിനുള്ള അപേക്ഷയും ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു.
ദൃശ്യങ്ങൾ കാണാനായില്ല
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മജിസ്ട്രറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപ് രേഖകള്‍ പരിശോധിച്ചു. എന്നാല്‍ കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപിന് പരിശോധിക്കാന്‍ സാധിച്ചില്ല.
പോലീസ് എതിർത്തു
നടിയുടെ ദൃശ്യങ്ങള്‍ ദിലീപിനെ കാണിക്കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ നിര്‍ണായക തെളിവായതിനാലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ പുറത്താകുമെന്നതിനാലുമാണ് ഇക്കാര്യത്തില്‍ പോലീസ് ശക്തമായ നിലപാട് സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രേഖകള്‍ മാത്രം പരിശോധിച്ച് ദിലീപിന് മടങ്ങേണ്ടി വന്നു.
ഹാജരാകാൻ സമൻസ്
ദിലീപ് അടക്കം അഞ്ച് പേരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധ കുറ്റപത്രം നവംബര്‍ 22നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 23ന് കോടതി കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ആരംഭിച്ചു. ശേഷം സാങ്കേതിക പിഴവുകളെല്ലാം തിരുത്തിയ ശേഷം കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ദിലീപിനെ കൂടാതെ വിഷ്ണു, മേസ്തിരി സുനില്‍ എന്നിവരോട് 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയയ്ക്കുകയും ചെയ്തു.
പോലീസിന് എതിരെ പരാതി
കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിനെതിരെ ദിലീപ് കോടതിയിൽ പരാതി നൽകിയിരുന്നു. കുറ്റപത്രം കോടതിയില്‍ എത്തുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നാണ് ദിലീപ് ആരോപിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പോലീസ് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു.
12 വകുപ്പുകൾ ചുമത്തി
പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയും ആയിട്ടുള്ള കുറ്റപത്രത്തില്‍ 12 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്.
കടുത്ത ശിക്ഷ ലഭിച്ചേക്കാം
ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 109, 342, 366, 354, 354ഡി, 506, 201, 21,34, 452 വകുപ്പുകളും ഐടി ആക്ടിലെ 66, 67 വകുപ്പുകളും ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നു. ദിലീപിന് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും കുറ്റപത്രത്തിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസും പൊതുസമൂഹവും ഭയക്കുന്ന അട്ടിമറികളൊന്നും നടന്നില്ല എങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്.