'ദിലീപ് എന്ന സൂപ്പർതാരത്തെ അറസ്റ്റ് ചെയ്ത നാടാണിത്; വേടനോട് യാതൊരു വൈരാഗ്യവും ഇല്ല'
കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് തുടക്കത്തില്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. പുലിപ്പല്ല് കൈവം വെച്ച സംഭവത്തില്‍ വേടനെതിരെ ഏഴു വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റവും ചുമത്തി. ശ്രീലങ്കന്‍ വംശജയാണ് വേടന്റെ അമ്മയെന്നും ആ ഒരു കണക്ഷന്‍ ഈ കേസില്‍ വരുന്നുണ്ടെന്നുമായി റേഞ്ച് ഓഫീസര്‍ അതീഷ് രവീന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.
കേസ് കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിയപ്പോള്‍ വനം വകുപ്പിന്റെ വാദങ്ങളെ തള്ളി വേടന് ജാമ്യം അനുവദിക്കുകയാണ് ഉണ്ടായത്. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ വേടന് പിന്തുണയുമായി മന്ത്രിമാരായ ആർ ബിന്ദുവും എകെ ശശീന്ദ്രന്‍ അടക്കമുള്ളവരും രംഗത്ത് വന്നു. വേടന്‍ രാഷ്ട്രീയബോധമുള്ള മികച്ച കലാകാരനാണ്. വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ദൗര്‍ഭാഗ്യകരമായിപ്പോയെന്നായിരുന്നു എകെ ശശീന്ദ്രന്റെ പ്രതികരണം.

വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. തുടക്കത്തില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചത് നിയമവശങ്ങള്‍ മാത്രമായിരുന്നു. വനം വകുപ്പും വനം മന്ത്രിയും ഈ കേസില്‍ അധികമായി എന്തോ ചെയ്യുന്നുവെന്ന പ്രചരണം ഉണ്ടായി. അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ല.കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയപരമായി വലിയ പിന്തുണ ഇടതുപക്ഷത്ത് വേടന് ലഭിക്കുമ്പോഴും അദ്ദേഹത്തിനെതിരെ സർക്കാർ സ്വീകരിച്ച നിലപാടില്‍ വലിയ വിമർശനവും ഉയരുന്നുണ്ട്. വേടനെ ലഹരിക്കേസിൽ പിടികൂടിയത് സി പി ഐ എമ്മിൻ്റെ ദളിത് വിരുദ്ധതയും അസഹിഷ്ണുതയുമാണ് എന്നൊക്കെയുള്ള തരത്തിലാണ് ചിലരുടെ വിമർശനം. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഒരു ഇടത് അനുഭാവി കുറിച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വേടനെ ലഹരിക്കേസിൽ പിടികൂടിയത് സി പി ഐ എമ്മിൻ്റെ ദളിത് വിരുദ്ധതയും അസഹിഷ്ണുതയുമാണ് എന്നൊക്കെയാണ് ഇതിനിടയിൽക്കൂടി ചിലർ തള്ളിക്കയറ്റി മുതലെടുക്കാൻ നോക്കുന്നത്. സർക്കാറിൻ്റെ നാലാം വാർഷിക പരിപാടിയിൽ ഇതേ വേടനെ ക്ഷണിച്ച സർക്കാറിന് നേതൃത്വം നൽകുന്ന സി പി ഐ എമ്മിനെയാണ് ഇവർ ദളിത് വിരുദ്ധരാക്കി കിട്ടിയ ചാൻസ് മുതലാക്കാൻ നോക്കുന്നത്
വേടനോട് സി പി ഐ എമ്മിനും സർക്കാരിനും ഒരു വൈരാഗ്യവുമില്ല. വേടനെ എന്നല്ല ആരെയും കേസിൽ കുടുക്കാൻ നിർദ്ദേശം നൽകലല്ല സി പി ഐ എമ്മിൻ്റെ ജോലി. ലഹരിക്കെതിരായ എല്ലാ നടപടികളുടെയും പൂർണ ചുമതല എക്സൈസിനും പോലീസിനുമാണ്. അത് രാഷ്ട്രീയം നോക്കിയല്ല. മാത്രമല്ല, വേടൻ തന്നെ മാധ്യമങ്ങളോട് പറഞ്ഞത് എന്നെ ആരും കുടുക്കിയതല്ല എന്നാണ്. അപ്പോൾ വേടന് ഇല്ലാത്ത പരാതി ചിലർക്ക് വരുന്നതിൻ്റെ ലക്ഷ്യം വേറെയാണ്.
പിന്നെയൊരു ചോദ്യം, വൻകിടക്കാരെ തൊടാൻ ധൈര്യമുണ്ടോ എന്നാണ്. നടൻ ദിലീപ് എന്ന വൻകിടക്കാരനെ അറസ്റ്റ് ചെയ്ത സർക്കാരാണിത്. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായ വിനു വി ജോൺ പോലും അന്ന് പറഞ്ഞത് എല്‍ ഡി എഫ് സർക്കാർ അല്ലായിരുന്നെങ്കിൽ ദിലീപിനെ തൊടില്ലായിരുന്നു എന്നാണ്. ദിവസങ്ങൾക്ക് മുമ്പ് നടൻ ഷൈൻ ടോം ചാക്കോയെ പിടിച്ചതും എല്‍ ഡി എഫ് സർക്കാറിൻ്റെ പോലീസ് തന്നെയാണ്. ഷൈനെ പിടിച്ചതും സി പി ഐ എമ്മിൻ്റെ അസഹിഷ്ണുതയാണോ.
മറ്റൊന്ന് പറയാനുള്ളത് ഏഷ്യാനെറ്റിൻ്റെ മാധ്യമപ്രവർത്തനത്തെക്കുറിച്ചാണ്. വേടനെ അപമാനിക്കുന്ന തരത്തിൽ ഏഷ്യാനെറ്റ് നൽകിയ വാർതയിൽ ഞങ്ങൾക്ക് പുതുമ ഒന്നും തോന്നുന്നില്ല. കാരണം എസ് എഫ് ഐ ക്കും സി പി ഐ എമ്മിനും നേരെ എത്രയോ കാലങ്ങളായി ഏഷ്യാനെറ്റ് ചെയ്യുന്നതാണിത്.
ഒരു പെൺകുട്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയപ്പോൾ ആരുടെ വിദ്യ ? എന്ന തലക്കെട്ടിൽ പി എം ആർഷോയുടെ പടം ചേർത്ത് കാർഡ് ഇറക്കിയതടക്കം എത്രയോ തവണ തനി തെമ്മാടിത്തം ചെയ്തവരാണ് ഏഷ്യാനെറ്റ് . അന്നൊക്കെ ഇടതുപക്ഷക്കാരല്ലാതെ ഒരുത്തനും ഏഷ്യാനെറ്റിനെ വിമർശിച്ചില്ല . സി പി ഐ എമുകാർക്ക് രണ്ട് കിട്ടട്ടെ എന്ന മനസ്ഥിതി തന്നെ കാരണം..












Click it and Unblock the Notifications