'അതിജീവിത തന്റെ മുഖവും പേരും എഴുതുമ്പോൾ കിട്ടുന്ന പിന്തുണ വലുത്, സാധാരണക്കാർ തിരിച്ചറിയുന്നുണ്ട്'
കൊച്ചി: മലയാള സിനിമയിൽ സ്ത്രീ സൗഹൃദമായ, സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനായാൽ കൂടുതൽ സ്ത്രീകൾ സംവിധാന രംഗത്തേക്ക് കടന്ന് വരുമെന്ന് സംവിധായിക അഞ്ജലി മേനോൻ. ഓരോ പടി മുന്നിലേക്ക് വെയ്ക്കുമ്പോഴും ഒരു പടി പിന്നിലേക്ക് പോകുന്ന ഒരു സാഹചര്യം വരുന്നുണ്ട്. ബോധവത്കരണം നടത്തിയാൽ വലിയ മാറ്റം ഉണ്ടാകും. ഇൻഡസ്ട്രി മാറിയാലും ഇല്ലേലും പ്രേക്ഷകർ മാറുന്നുണ്ട്. കാലഹരണപ്പെട്ട ചിന്തകളുമായി മുന്നോട്ട് പോകാനാകില്ലെന്നും അവർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ അഭിമുഖത്തിലായിരുന്നു അഞ്ജലിയുടെ പ്രതികരണം. സിനിമ മേഖലയെ കുറിച്ചും ഡബ്ല്യുസിസിയെ കുറിച്ചുമെല്ലാം അഞ്ജലി അഭിമുഖത്തിൽ മനസ് തുറന്നു, വായിക്കാം

'പ്രശ്നങ്ങൾ വന്ന് കൊണ്ടേയിരിക്കും. ഡബ്ല്യുസിസി ഏറ്റെടുത്തിട്ടുള്ള ചില പ്രശ്നങ്ങൾ ഉണ്ട്. അതിന്റെയെല്ലാം എച്ചീവ്മെന്റ് എന്നത് ഓരോന്നും ഓരോ തലത്തിലാണ് നിൽക്കുന്നത്.ചിലത് വളരെ വിജയിച്ചിട്ടുണ്ട്. ചിലത് അത്ര കണ്ട് വിജയിക്കാത്തതുമുണ്ട്. മുന്നോട്ടുള്ള യാത്രയിൽ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ട്. മുൻപ് ഡബ്ല്യുസിയുടെ നേതൃത്വത്തിൽ സൈബർ ആക്രമണങ്ങൾക്കെതിരെ നിരവധി സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. 'വണ്ടർ വുമൺ' എന്ന സിനിമ പ്രഖ്യാപിച്ചപ്പോൾ പ്രെഗ്നെൻസി ക്യാംപെയ്ൻ ഒരു സാമൂഹിക പരീക്ഷണമായിരുന്നു. ഞങ്ങൾ നോക്കുകയായിരുന്നു മുൻപുള്ളത് പോലുള്ള സൈബർ ആക്രമണം ഉണ്ടാകുമോയെന്ന്. എന്നാൽ ശരിക്കും അത്ഭുതപ്പെടുന്നതായിരുന്നു പ്രതികരണങ്ങൾ'.

നെഗറ്റീവ് കമന്റുകൾ ഇല്ലെന്നല്ല, പക്ഷേ ഞങ്ങൾ വിചാരിച്ചതിനെക്കാൾ പോസിറ്റീവ് പ്രതികരണങ്ങളാണ് ഉണ്ടായത്.അതിനർത്ഥം മാറ്റം സംഭവിക്കുന്നുണ്ടെന്നാണ്. ഓരോ പടി മുന്നിലേക്ക് വെയ്ക്കുമ്പോഴും ഒരു പടി പിന്നിലേക്ക് വരുന്നുണ്ട്. ബോധവത്കരണം നടത്തിയാൽ വലിയ മാറ്റം ഉണ്ടാകും. ഇൻഡസ്ട്രി മാറിയാലും ഇല്ലേലും പ്രേക്ഷകർ മാറുന്നുണ്ട്. കാലഹരണപ്പെട്ട ചിന്തകളുമായി മുന്നോട്ട് പോകാനാകില്ല. പ്രേക്ഷകർ നമ്മളെക്കാൾ ഒരുപടി മുന്നിലാണ് നിൽക്കുന്നത്. അതുകൂടി ബഹുമാനിച്ച് കൊണ്ടാണ് ഫിലിം മേക്കേഴ്സ് പുതിയ സിനിമകൾ ചെയ്യേണ്ടത്'.

'ജയ ജയ ജയ ജയ ഹേ പോലുള്ള സിനിമകൾ വിജയിക്കുമ്പോൾ പ്രേക്ഷകരുടെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. ഒരു അതിജീവിത ഇതാണെന്റെ മുഖം , പേര് എന്ന് പറഞ്ഞ് മുന്നോട്ട് വരുമ്പോൾ ലഭിക്കുന്ന പിന്തുണ അത് വലുതാണ്. ഇൻഡസ്ട്രിയിലെ കാര്യമല്ല, കാരണം ഒരാൾ പിന്തുണച്ചാൽ മറ്റൊരാൾ പിന്തുണക്കേണ്ടി വരുമെന്ന സമ്മർദ്ദമൊക്കെ ഇവിടെ ഉണ്ടല്ലോ . സാധാരണ ജനം ഇതൊക്കെ മനസിലാക്കുകയും കേൾക്കുകയും തിരിച്ചറിയുകയും മാറ്റി നിർത്തുകയും ചെയ്യുന്നുണ്ട്'.

'സ്ത്രീകൾ ഡയറക്ടർ ആകുകയെന്ന മോഹത്തോടെ ഇവിടെ വന്ന് രണ്ട് മൂന്ന് സിനിമ കഴിയുമ്പോൾ വിട്ട് പോകുന്ന സാഹചര്യമാണ്. അസി. ഡയറക്ടർമാർ ഒന്നും സ്ത്രീകൾ വേണ്ട, സംവിധായകർ മാത്രം സ്ത്രീകൾ മതി എന്ന് പറഞ്ഞാൽ അത് ശരിയാവില്ലല്ലോ. സ്ത്രീകൾക്ക് അത്രയും പാഷനില്ലാത്തത് കൊണ്ടാണ് വനിതാ ഡയറക്ടർമാരുടെ എണ്ണം കുറയുന്നതെന്നാണ് ഒരു ഡയറക്ടർ പറഞ്ഞ് കേട്ടത്. അത് വിഡ്ഢിത്തമായിട്ടാണ് എനിക്ക് തോന്നുന്നത്. ഇവിടെ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന വെല്ലുവിളി വളരെ വലുതാണ്'.

'സംവിധായിക ആയിരിക്കുമ്പോൾ ചില അധികാരവും പ്രിവിലേജും നമ്മുക്കുണ്ട്. പക്ഷേ അസി. ഡയറക്ടർ ആയിരിക്കുന്ന അല്ലെങ്കിൽ ടെക് സൈഡിൽ വർക്ക് ചെയ്യുന്ന സ്ത്രീകളുടെ സാഹചര്യം അതല്ല. നല്ലൊരു വർക്കിംഗ് സ്പേസ് ഇല്ലാത്തിടത്തോളം കാലം സ്ത്രീകളുടെ എണ്ണം എന്തായാലും കുറവായിരിക്കും. ലിംഗ വിവേചനം എന്നത് നമ്മളുടെ സ്പിരിറ്റിനെ വളരെ അധികം ബാധിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഒരു ക്രിയേറ്റീവ് ആയിരിക്കേണ്ട ജോലിയിൽ. സ്പീരിറ്റ് നശിച്ചാൽ പോയി. കഴിവുള്ള നിരവധി സ്ത്രീകൾ ഉണ്ട്. പക്ഷേ അടിച്ചമർത്തപ്പെട്ട സ്പേസിൽ ജോലി ചെയ്യാൻ അവർക്ക് താത്പര്യമില്ല. ഇൻഡസ്ട്രിയിൽ കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ചാൽ ഉറപ്പായും കൂടുതൽ സ്ത്രീകൾ കടന്ന് വരും',അഞ്ജലി മേനോൻ പറഞ്ഞു.












Click it and Unblock the Notifications