'ഒരാളെ തട്ടണമെങ്കിൽ ഗ്രൂപ്പിലിട്ട് തട്ടണം', ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്ര കുമാർ
തിരുവനന്തപുരം: ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത് വിട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും ശബ്ദരേഖയാണിത് എന്നാണ് ബാലചന്ദ്ര കുമാറിന്റെ അവകാശവാദം. ഒരാളെ തട്ടണം എങ്കില്‍ ഗ്രൂപ്പില്‍ തട്ടണം എന്നാണ് ഓഡിയോയില്‍ പറയുന്നത്.
ഒരു വര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്. ഫോണ്‍ യൂസ് ചെയ്യരുത് എന്നും പുറത്ത് വിട്ട ഓഡിയോയില്‍ ഉണ്ട്. ഇത് ദിലീപിന്റെ സഹോദരന്‍ അനൂപ് പറയുന്നതാണെന്നാണ് ബാലചന്ദ്ര കുമാര്‍ അവകാശപ്പെടുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും മറ്റുള്ളവരും ഗൂഢാലോചന നടത്തി എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്. ആലുവയിലുളള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് ഗൂഢാലോചനയ്ക്ക് സാക്ഷി ആയതായാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി.

ദ ട്രൂത്ത് എന്ന മമ്മൂട്ടി ചിത്രത്തിലെ കൊലപാതകം മാതൃകയാക്കാനായിരുന്നു പദ്ധതി എന്നും അത് വോയിസ് റെക്കോര്‍ഡില്‍ ഇല്ലെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനോട് ആണ് ദിലീപിന് ഏറ്റവും കൂടുതല്‍ വൈരാഗ്യം ഉളളത് എന്ന് ബാലചന്ദ്ര കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേ സമയം ഓഡിയെ ക്ലിപ്പുകളില്‍ ഉളളത് മിമിക്രി വഴിയുളള ശബ്ദങ്ങളാണ് എന്നാണ് ദിലീപ് ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ദിലീപിന്റെ ആരോപണം. ബാലചന്ദ്ര കുമാര്‍ പോലീസ് കെട്ടിയിറക്കിയ സാക്ഷിയാണെന്നാണ് ദിലീപ് പറയുന്നത്. ഡിവൈഎസ്പി ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ദിലീപ് നിഷേധിക്കുന്നു. 2017 ഡിസംബറില്‍ വിചാരണക്കോടതി വളപ്പില്‍ വെച്ച് ബൈജു പൗലോസിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. എന്നാല്‍ 2018 ഫെബ്രുവരിയില്‍ ആണ് അങ്കമാലി കോടതിയിലേക്ക് കേസ് മാറ്റിയത് എന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ദിലീപിന് എതിരെയുളള ഗൂഢാലോചന കേസില്‍ ബൈജു പൗലോസ് ആണ് പരാതിക്കാരന്‍. ഈ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണുളളത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.












Click it and Unblock the Notifications