'പന്നികളോട് മൽപിടുത്തത്തിന് പോകരുത്' എന്നത് അന്വർത്ഥം; ആർഎസ്എസ് ദാസൻ'; ഗവർണർക്കെതിരെ ജയരാജൻ
കണ്ണൂർ: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ആർ എസ് എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലൂടെ ഗവർണർ ആർ എസ് എസ്സിന്റെ വിനീത ദാസനാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാൻ തുടർച്ചയായി ആർ എസ് എസ് പ്രീണന നിലപാട് സ്വീകരിക്കുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ്. ഗവർണർ പദവി ആർ എസ് എസ്സിന്റെ സഹ സംഘചാലക് പദവിയല്ല, ഭരണഘടനാ പദവിയാണെന്നം ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ആർ എസ് എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലൂടെ ഗവർണർ ആർഎസ്എസ്സിന്റെ വിനീത ദാസനാണെന്ന് തെളിയിച്ചു. രാജ്ഭവൻ ആർ എസ് എസ്സിന്റെ കാര്യാലയമാക്കി മാറ്റിയതിൽ ശക്തമായ ജനകീയപ്രതിഷേധം നിലനിൽക്കുമ്പോഴാണ് സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിൽ എത്തിയ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് താമസിക്കുന്ന സ്ഥലത്ത് വെച്ച് ഗവർണർ അദ്ദേഹത്തെ സന്ദർശിച്ചത്. എന്തിനായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഗവർണർക്കും ആർ എസ് എസ് മേധാവിക്കും ഉണ്ട്.

സർക്കാർ ചിലവിൽ അസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന ആർ എസ് എസിന്റെ ലോക്മന്ഥൻ പരിപാടിയിൽ ഗവർണർ പങ്കെടുക്കുമെന്ന് റിപ്പോർട്ട് വന്നു കഴിഞ്ഞു. തൃശ്ശൂരിൽ ആർ എസ് എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ആ തീരുമാനമുണ്ടായത്. ആർ എസ് എസ് സംഘടനകളിൽ ഒന്നായ പ്രജ്ഞാപ്രവാഹാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിന്റെ തലവൻ ജെ നന്ദകുമാറാണ്.

ആരിഫ് മുഹമ്മദ് ഖാൻ തുടർച്ചയായി ആർ എസ് എസ് പ്രീണന നിലപാട് സ്വീകരിക്കുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണെന്ന് ഉറപ്പാണ്. ആർ എസ് എസ് ബി ജെ പി നേതാക്കളെക്കാൾ തീവ്രമായാണ് ആരിഫ് മുഹമ്മദ്ഖാൻ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്!ഗവർണർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാറിന്റെ ഖജനാവിൽ നിന്നാണ്. ഗവർണർ പദവി ആർ എസ് എസ്സിന്റെ സഹ സംഘചാലക് പദവിയല്ല, ഭരണഘടനാ പദവിയാണ്.

ആർ എസ് എസ്സിന്റെ കാര്യാലയത്തിൽ പോകുന്നതുപോലെ തന്നെയാണ് അതിന്റെ മേധാവിയുമായുള്ള രഹസ്യകൂടിക്കാഴ്ചയും, ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്നതും. അജണ്ട വളരെ വ്യക്തമാണ്. അതേ നാണയത്തിൽ തിരിച്ചടിക്കാൻ യുക്തിബോധമുള്ളവർക്ക് സാധിക്കില്ല. 'പന്നികളോട് മൽപിടുത്തത്തിന് പോകരുത്' എന്ന് ജോർജ്ജ് ബർണാഡ്ഷാ പറഞ്ഞത് എത്ര അന്വർത്ഥം!












Click it and Unblock the Notifications