'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്
തിരുവനന്തപുരം; സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബർ വിജയ് പി നായരെ കൈകാര്യം ചെയ്ത സംഭവത്തിൽ നടി ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ പിസി ജോർജ്ജ് എംഎൽഎ രംഗത്തെത്തിയിരുന്നു. വളരെ മോശമായ ഭാഷയില്‍ സ്ത്രീകൾ സംസാരിച്ചത് ശരിയായില്ല എന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.ഫെമിനിസത്തിന് വിലയില്ലേ? സ്ത്രീത്വത്തിന് വിലയില്ലേ?തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി.ചന്തപെണ്ണുങ്ങള്‍ പറയുമോ ഇത്രയും മോശമായി. സ്ത്രീകള്‍ക്ക് ചേര്‍ന്നതാണോ ഈ രീതികളൊക്കെയെന്നായിരുന്നു പിസി ജോർജ്ജ് ചാനൽ ചർച്ചയിൽ പ്രതികരിച്ചത്.
അതേസമയം ചന്തപ്പെണ്ണുങ്ങൾ എന്ന പിസിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോ ജിനേഷ്. ചന്ത പെണ്ണുങ്ങൾ എന്നു പറയുമ്പോൾ പിസി ജോർജ്ജിന് എന്താണ് ഇത്ര പുച്ഛം എന്ന് ജിനേഷ് ഫേസ്ബുക്കിൽ ചോദിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

പേറ്റന്റ് ഉണ്ടോയെന്ന് ഇപ്പോൾ ചോദിക്കുന്നില്ല
സ്ത്രീകൾ തെറിവിളിക്കരുതെന്നും, സ്ത്രീകൾ ഇങ്ങനെയൊക്കെ പറയാമോ എന്നുമാണ് പിസി ജോർജ് മനോരമ ന്യൂസ് ചർച്ചയിൽ ചോദിച്ചത്. പുള്ളിക്ക് ഇതിൽ പേറ്റൻറ് ഉണ്ടോ എന്ന് ഇപ്പോൾ ചോദിക്കുന്നില്ല.
മറ്റെല്ലാത്തിനേക്കാളും പുള്ളിയുടെ പ്രശ്നം ഭാഷയായിരുന്നു. "ചന്തപ്പെണ്ണുങ്ങളെ" പോലെയാണ് അവർ സംസാരിച്ചത് എന്നാണ് പി സി ജോർജ് പറഞ്ഞത്.

പുള്ളിക്ക് എന്താണ് ഇത്ര പുച്ഛം ?
ചന്ത പെണ്ണുങ്ങൾ എന്നു പറയുമ്പോൾ പുള്ളിക്ക് എന്താണ് ഇത്ര പുച്ഛം ? ചന്ത പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ ചന്തയിൽ ജോലി ചെയ്യുന്ന, ജോലി ചെയ്തിരുന്ന പെണ്ണുങ്ങൾ. അവരുടെ ഭാഷയാണോ നിങ്ങൾക്ക് അപമാനം ? അത് അവരുടെ സ്വന്തമായ ഭാഷയൊന്നുമല്ല. അവർ സംവദിക്കുന്ന ആൾക്കാരുടെ ഭാഷയാണ്. പെണ്ണുങ്ങൾക്ക് മാത്രമായി അങ്ങനെ ഒരു ഭാഷയും ഇല്ല.

ചന്തയിലെ പുരുഷൻമാർക്ക് ഭാഷയില്ലേ
ആശയവിനിമയം ആണ് ഭാഷയുടെ ലക്ഷ്യം. അവരവർ ഇടപെടുന്ന തലങ്ങളിൽ സംവേദനക്ഷമത ഉറപ്പുവരുത്തുകയാണ് ഭാഷയുടെ ലക്ഷ്യം. അതിൽ സ്ത്രീകൾക്ക് മാത്രമായോ പുരുഷന്മാർക്ക് മാത്രമായോ പ്രത്യേക ഭാഷ ഒന്നുമില്ല. പക്ഷേ കുറ്റപ്പെടുത്തുമ്പോൾ ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ ???

സ്ത്രീവിരുദ്ധ, തൊഴിൽ വിരുദ്ധ പരാമർശം
അത് ചിന്തിക്കുകയും ഇല്ല, പറയുകയുമില്ല. കാരണം സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമർശങ്ങളുടെ അടിസ്ഥാന കാരണം.
ഈ പരാമർശം സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിൽ വിരുദ്ധ പരാമർശം കൂടിയാണ്. ചന്തയിൽ ജോലിചെയ്യുന്നവർ മോശക്കാരാണ് എന്ന ചിന്താഗതി കൂടിയാണ് ഇവർ വിളമ്പുന്നത്.

കുലസ്ത്രീകളെക്കാൾ മുകളിൽ
ഒരു കാര്യം മറക്കരുത്. സമൂഹം മുന്നോട്ടു പോകുന്നത് പുരുഷ മേധാവിത്വത്തിന് കീഴടങ്ങുന്ന കുല സ്ത്രീകളുടെ മഹിമ പറച്ചിലിലൂടെ അല്ല. പകരം അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ കരുത്തിലാണ്. നിങ്ങളൊക്കെ പ്രതീക്ഷിക്കുന്ന കുല സ്ത്രീകളേക്കാൾ എത്രയോ മുകളിലാണ് നിങ്ങൾ ഇവിടെ പരാമർശിച്ച ചന്തയിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ സ്ഥാനം.

കൂപമണ്ഡൂകങ്ങളെ
പിസി ജോർജ് ഒരാൾ മാത്രമല്ല ഇത്തരം സ്ത്രീ വർഗ്ഗ അധിക്ഷേപം നടത്തുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ കയ്യടിക്കുന്ന, സന്തോഷിക്കുന്ന ഊളകളും ആ കൂട്ടത്തിൽ തന്നെ വരും. സ്ത്രീയും പുരുഷനും എല്ലാ ജോലികളും ചെയ്യാൻ സ്വാതന്ത്ര്യമുള്ള സാമൂഹിക ക്രമത്തെ കുറിച്ച് യാതൊരു ബോധവുമില്ലാത്ത, ലോകം കാണാത്ത കൂപമണ്ഡൂകങ്ങളെ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല.

ജനപ്രതിനിധിയാണ്
എങ്കിലും ഇത്രയെങ്കിലും പറയാതിരിക്കാനാവില്ല. കാരണം കേരളത്തിലെ ഒരു പ്രധാന ന്യൂസ് ചാനലിൽ "ചന്ത പെണ്ണുങ്ങൾ" എന്ന പോലെയുള്ള വളരെ മോശം പരാമർശങ്ങൾ ഉന്നയിക്കുന്നത് ഒരു ജനപ്രതിനിധി ആണ്. ഇത് പോലുള്ള സ്ത്രീവിരുദ്ധ, തൊഴിൽ വിരുദ്ധ പരാമർശങ്ങൾ ഉണ്ടായാൽ ഔദ്യോഗിക സ്ഥാനം പോലും നഷ്ടപ്പെടുന്ന സ്ഥലങ്ങളുണ്ട്

അപമാനിക്കരുത്
ഒരു കാര്യം നിങ്ങൾ മറക്കരുത്. ആത്മാഭിമാനത്തോടെ ജോലി ചെയ്ത് അധ്യാനിച്ച് ജീവിക്കുന്ന സ്ത്രീകളും നിങ്ങൾക്ക് വോട്ടുചെയ്തവരുടെ കൂട്ടത്തിലുണ്ടാകും.
അവരെ അപമാനിക്കരുത്.












Click it and Unblock the Notifications