സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കാനുള്ള കളികളാണ് നടക്കുന്നത്: ഇഡിക്കെതിരെ എംവി ഗോവിന്ദന്‍
കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് അവസരം ഒരുക്കാനുള്ള ശ്രമമാണ് കരുവന്നൂർ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കലാണ് ഇഡി ചെയ്യുന്നത്. ഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കും. പി.ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ വന്നെന്ന ഇഡി വാദം അടിസ്ഥാന രഹിതമാണ്. 91 വയസ്സുള്ള അമ്മയ്ക്കെതിരെ വരെ അപവാദ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡിക്കെവിടുന്നാണ് ശാരീരികമായി കടന്നാക്രമണം നടത്താന്‍ അധികാരമുള്ളത്. ഇ ഡി കള്ളക്കേസ് എടുക്കുകയാണ്. ബിനീഷിനെതിരെ ഇ ഡി കേസ് എടുത്തപ്പോൾ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. അരവിന്ദാക്ഷന് പിന്നാലെ മറ്റ് നേതാക്കള്‍ക്കെതിരേയും കള്ളക്കേസ് എടുക്കാനാണ് ഇഡി ശ്രമം. ഇ ഡി നാളെ കോടിയേരിയുടെ പേരിൽ കേസ് എടുത്താലും അത്ഭുതമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരില്‍ കോടിയേരി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖമാണുള്ളത്. ഇഡി മാധ്യമ വേട്ടയ്ക്ക് ഒപ്പം നിൽക്കുകയാണ്. അറുപിന്തിരിപ്പൻ ആശയത്തിന് വേണ്ടി മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.മാധ്യമങ്ങളാൽ ഭീകരമായി വേട്ടയാടപ്പെട്ട രാഷ്ട്രീയ പ്രവർത്തകനായിരുന്നു സഖാവ് കോടിയേരി. എന്നാൽ അതിനെയെല്ലാം അദ്ദേഹം ചിരിച്ചുകൊണ്ട് നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കും ഇടതുപക്ഷ സർക്കാരിനുമെതിരായ ഏത് കടന്നാക്രമണങ്ങളെയും ചെറുക്കാനുള്ള കരുത്താണ് സഖാവ് കോടിയേരിയുടെ ഉജ്ജ്വലമായ ഓർമ്മകൾ. ''ഒരു വിപ്ലവകാരി മരണപ്പെടുന്നതോടുകൂടി മറക്കപ്പെടുന്നില്ല, അയാൾ കൂടുതൽ ഊർജ്ജമായി നമുക്ക് മുമ്പിൽ ഉയർന്നു നിൽക്കുകയാണ് ചെയ്യുക'' എന്ന കോടിയേരിയുടെ തന്നെ വാക്കുകൾ നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. കോടിയേരി എന്ന വിപ്ലവകാരിയെക്കുറിച്ചും അതുതന്നെയാണ് ഈ നാട് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കോടിയേരി നമുക്ക് ഒരനുഭവമായിരുന്നു. ഓരോ പാർടി പ്രവർത്തകരുമായും മുഴുവൻ ജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അതുല്യമായ ജീവിതമായിരുന്നു അത്. അസുഖം ഒന്നിന്റെയും അവസാനമല്ലെന്നും മറ്റൊരു പോരാട്ടത്തിന്റെ ആരംഭമാണെന്നും ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ സഖാവ് കോടിയേരി കീഴടങ്ങാൻ മനസ്സില്ലാത്ത എല്ലാ പോരാളികളുടെയും മാതൃകയാണ്.
ഏതെല്ലാം പദവികൾ വഹിച്ചുവോ അതിലെല്ലാം ഒരു കോടിയേരി സ്പർശം അവശേഷിപ്പിച്ചുകൊണ്ടാണ് സഖാവ് കടന്നുപോയത്. സമൂഹത്തെ അഗാധമായി നിരീക്ഷിച്ച് രാഷ്ട്രീയ സംഘടനാ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിന് കോടിയേരിക്ക് പ്രത്യേക പാടവമുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ കാർക്കശ്യവും കണിശതയും സൂക്ഷിക്കുമ്പോൾ തന്നെ ജനലക്ഷങ്ങൾക്ക് അദ്ദേഹം സ്നേഹസ്പർശമായി മാറിയ അനുഭവം നമുക്ക് മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications