കാലുവാരിയവരെ പൂട്ടാൻ കോൺഗ്രസ്; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കർശനനടപടിയുമുണ്ടാകും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥികളുടെ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി. കോൺഗ്രസ് നേതാക്കളായ പി ജെ ജോയ്, കെ പി ധനപാലൻ, കെ മോഹൻകുമാർ എന്നിവരെ സമിതിയിൽ അംഗങ്ങളാക്കി. കെപിസിസി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടികള്‍ക്കും കെപിസിസി തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസും നേതൃത്വത്തിന് ലഭിച്ച 58 പരാതികളിൽ അന്വേഷണം നടത്താനും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ കോൺഗ്രസ് വൻ തോൽവി ഏറ്റു വാങ്ങിയിരുന്നു. വിജയിക്കുമെന്ന് പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും കൂടെ നിന്നവർ കാലുവാരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കെപിസിസി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നത്. മുഖം നോക്കാതെ കർശനനടപടിക്കാണ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നും ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികളും സമിതി പ്രത്യേകമായി പരിശോധിക്കും.

ഘടകകക്ഷികള്‍ മത്സരിച്ച ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച കായംകുളം, അടൂര്‍, പീരുമേട്, തൃശ്ശൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് തോല്‍വി കൂടുതല്‍ വിശദമായി വിലയിരുത്താനാണ് മൂന്ന് നേതാക്കൾ അടങ്ങുന്ന സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ പ്രത്യക്ഷ കാലുവാരൽ പ്രകടമായിരുന്നു. കൂടെ നിന്ന പല പ്രവർത്തകരും നേതാക്കളും പ്രമുഖർ പോലും മത്സരിച്ച മണ്ഡലങ്ങളിൽ ഇത്തരത്തിൽ വിട്ടുനിന്നിരുന്നു. പുതിയ നേതൃത്വം ചുമതലയേറ്റെടുത്തതിന് ശേഷം തെരഞ്ഞെടുപ്പ് തോൽവിയിൽ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് കോൺഗ്രസിൽ അച്ചടക്കനടപടിക്ക് കെ സുധാകരൻ തന്നെ മുന്നിട്ടറങ്ങുന്നത്.

സ്ഥാനാർഥികൾക്ക് വേണ്ടി ദോഷകരമായി പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പ് കാലത്ത് മാറിനിൽക്കുകയും സജീവമായി പ്രവർത്തനരംഗത്ത് നിന്ന് വിട്ടുനിൽക്കുകയും ചെയ്ത നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയാണ് കർശന നടപടി സ്വീകരിക്കാൻ കെപിസിസി തയ്യാറെടുക്കുന്നത്. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കാരണം കാണിക്കൽ നോട്ടീസിൽ ലഭിക്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുത്തേക്കും.

സാധാരണ നിലയ്ക്ക് എല്ലാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനുള്ളിൽ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ സമിതികളെ നിയോഗിക്കാറുണ്ട്. എന്നാൽ,സമിതി അംഗങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് കൈമാറിയാലും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി ഉണ്ടാകാറില്ല. അത്തരം രീതിക്ക് മാറ്റം വരുത്തിയിരിക്കുകയാണ് പുതിയ കെപിസിസി അധ്യക്ഷൻ. ഇപ്പോൾ തന്നെ കോൺഗ്രസിൽ നിന്നും നിരവധി പേർ സിപിഎമ്മിലേക്ക് അടക്കം കൊഴിഞ്ഞുപോയിട്ടുള്ള പശ്ചാത്തലത്തിൽ പുതിയ സംവിധാനത്തോട് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതികരണം എന്താകുമെന്നുള്ളതാണ് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടത്.












Click it and Unblock the Notifications