'പൃഥ്വിരാജ് മന്ദബുദ്ധിയാണല്ലോ,മോഹൻലാലിനെ പേടിപ്പിച്ചിട്ടുണ്ടാകും'; ;ബിജെപി നേതാവിനെ പറപ്പിച്ച് സ്മൃതി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ' എമ്പുരാനെതിരെ' വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തുന്നത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളാണ് ബി ജെ പി കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. എമ്പുരാന്‍ സിനിമ പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയാണെന്നടക്കം ആർ എസ് എസ് മുഖപത്രമായ ഓർഗനൈസർ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ സിനിമയിലെ 17 രംഗങ്ങൾ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ സിനിമയിൽ തങ്ങൾ റീസെൻസറിങ്ങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് ഇപ്പോൾ ബി ജെ പി നേതാവ് പ്രിന്റു മഹാദേവ്. റിപ്പോർട്ടർ ടിവിയിൽ നടന്ന 'എമ്പുരാനെ പേടിയോ' എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിലാണ് പ്രിന്റുവിന്റെ പ്രതികരണം. ചർച്ചയ്ക്കിടെ പലപ്പോഴായി പ്രിന്റുവും ചർച്ചയുടെ അവതാരകയുമായ സ്മൃതി പരുത്തിക്കാടും കൊമ്പുകോർക്കുന്ന സാഹചര്യവും ഉണ്ടായി. ചർച്ചയിൽ പ്രിന്റുവിന്റെ വാക്കുകൾ ഇങ്ങനെ

' ബിജെപി എമ്പുരാന് എതിരെയാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഒരു സിനിമ കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടിയല്ല ബിജെപി. സിനിമയിൽ റീസെൻസറിങ് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല.
എമ്പുരാനിൽ രാഷ്ട്രീയ കൃത്രിമത്വമാണ് നടന്നത്. ഇന്ത്യയെ തന്നെ പിടിച്ചുകുലുക്കിയിട്ടുള്ള അന്തരീക്ഷത്തിലാണ് ഈ സിനിമ എടുക്കുന്നത്. ഈ സിനിമയുടെ പശ്ചാത്തലത്തോട് സിനിമ നീതി പുലർത്തിയിട്ടില്ല. സിനിമയിൽ കാണിക്കുന്ന പൊതുസമൂഹത്തിന് അറിയാവുന്ന കലാപത്തെ കുറിച്ച് സിനിമ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്, ഏതെങ്കിലും കലാപമല്ല, ട്രെയിൻ കത്തിച്ച കലാപമാണ്. ഈ ട്രെയിൻ കത്തിച്ച സംഭവത്തിലേക്ക് നയിച്ച കാര്യങ്ങൾ സിനിമയിൽ പറഞ്ഞിട്ടില്ല. 22 വർഷം മുൻപ് നമ്മുടെ മുന്നിൽ നടന്ന സംഭവത്തെ കുറിച്ചാണ് ഇവിടെ അസത്യപ്രചരണം നടത്തുന്നത്.
പൃഥ്വിരാജിന്റെ പിതാവിനെ പറ്റി ഞങ്ങളാരും മോശം പറയില്ല. കാരണം തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനം നടന്നപ്പോൾ ആ പരിപാടിയുടെ അധ്യക്ഷമായി ഇരുന്ന ആളാണ് സുകുമാരൻ. ആർ എസ് എസിനേയും സംഘപരിവാറിനേയും മനസിലാക്കിക്കൊണ്ട് പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും ആർ എസ് എസിന്റെ ശാഖയിലേക്ക് അയച്ചയാളാണ് സുകുമാരൻ. പിന്നീട് പൃഥ്വിരാജിന് മാറ്റം സംഭവിച്ചു. അദ്ദേഹം വാരിയംകുന്നൻ വരെ എത്തി നിന്നു. അദ്ദേഹത്തെ ജിഹാദി സംഘടനകൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്', പ്രിന്റു മഹാദേവ് പറഞ്ഞു.
ഇതോടെ ശാഖയിൽ പോയതുകൊണ്ടായിരിക്കും അവർക്ക് ഇപ്പോൾ ഇത്രയും തിരിച്ചറിവ് വന്നിട്ടുണ്ടാകുകയെന്ന് സ്മൃതി തിരിച്ചടിച്ചു. ആർക്കെങ്കിലും ഹൈജാക്ക് ചെയ്യാൻ പറ്റുന്ന മന്ദബുദ്ധിയായിട്ടാണ് നിങ്ങൾ പൃഥ്വിരാജിനെ ഇപ്പോൾ ചിത്രീകരിക്കുന്നതെന്നും സ്മൃതി പറഞ്ഞു.
അതേസമയം മോഹൻലാൽ ആരാധകരെ വഞ്ചിച്ചുവെന്ന ഓർഗനൈസർ ലേഖനത്തെ കുറിച്ചും പ്രിന്റുവിനോട് സ്മൃതി ചോദ്യം ഉയർത്തി. മോഹൻലാലിനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി എങ്ങനെയാണ് കാണാനാകുകയെന്നും ബിജെപിയോട് അനുഭാവം ഉള്ള ആളാണെന്നും അതിനാലാണ് അദ്ദേഹത്തിന് മേജർ പദവി നൽകിയതെന്ന് കരുതുന്നുണ്ടോയെന്നും സ്മൃതി പ്രിന്‌റുവിനോട് ചോദിച്ചു. ഇതിന് പ്രിന്റുവിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'മോഹൻലാലിനെ ബിജെപി നടനായി ഞങ്ങൾ കാണുന്നില്ല, അദ്ദേഹത്തെ മലയാളികളുടെ ആകെയുള്ള സ്വത്തായിട്ടാണ് ഞങ്ങൾ കാണുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ടോയെന്ന് ഞങ്ങൾക്ക് അറിയില്ല. മോഹൻലാലിനെ പോലെ ടെറിട്ടോറിയൽ ആർമിയിൽ ഉള്ളൊരാൾ ഇത്തരത്തിലൊരു സിനിമയിൽ അഭിനയിക്കുമോയെന്ന ആശങ്ക അതുകൊണ്ടായിരിക്കും 'ഓർഗനൈസർ' ലേഖനം ആശങ്ക പങ്കുവെച്ചത്', പ്രിന്റു പറഞ്ഞു.
കടുത്ത പരിഹാസത്തോടെയാണ് സ്മൃതി ഇതിനോട് പ്രതികരിച്ചത്. ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ടിട്ടായിരിക്കും അല്ലേ മോഹൻലാൽ സിനിമയുടെ പ്രമോഷന് പോകുന്നത്, പേടിച്ചിട്ട് അദ്ദേഹം പ്രമോഷനുകളിൽ അഭിനയിക്കുകയായിരിക്കുമല്ലേയെന്നും സ്മൃതി ചോദിച്ചു.












Click it and Unblock the Notifications