'മൂന്നാള്‍ സമരമാണ് നടക്കുന്നത്'; മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ ഇപി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക് എന്ന് കള്ള പ്രചരണം നടത്തുകയാണ് ചില മാധ്യമങ്ങളും യുഡിഎഫ്, ബിജെപി കേന്ദ്രങ്ങളുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
അത് അവരുടെ ചുമതലയാണ്. ഇവിടെ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ചും തെറ്റായ കാര്യങ്ങളാണ് വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ കൂട്ടത്തോടെ ചില ആളുകള്‍ എത്തുമ്പോള്‍ അതിന് മൗനസമ്മതം നല്‍കി മാറിനില്‍ക്കുകയാണോ സുരക്ഷാ ചുമതലയുള്ള പൊലീസ് ചെയ്യേണ്ടതെന്നും ഇ പി ജയരാജന്‍ ചോദിച്ചു. ഇ പി ജയരാജന്റെ വാക്കുകളിലേക്ക്...
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക് എന്ന് കള്ള പ്രചരണം നടത്തുകയാണ് ചില മാധ്യമങ്ങളും യുഡിഎഫ്, ബിജെപി കേന്ദ്രങ്ങളും. ഒരു പരിപാടിയിലും ഒരു നിറത്തിനും വിലക്കൊന്നുമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പൊലീസിന്ന് പലനിയന്ത്രണങ്ങളും നടപ്പാക്കേണ്ടി വരും. അതിന് കാരണം എന്താണെന്ന് മനപ്പൂര്‍വ്വം മറച്ചുവെച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നത്.
ചില ആളുകള്‍ സംഘടിതമായി കറുത്ത വസ്ത്രങ്ങളും മാസ്‌കുകളും അണിഞ്ഞ് ഗൂഢലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ പരിപാടികളില്‍ എത്തുകയും ചടങ്ങിനെ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആ ദുരുദ്ദേശത്തെ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അത് മറച്ചുവെച്ചാണ് ഈ കള്ള പ്രചരണങ്ങള്‍ ഒക്കെയും.
സംഘടിതമായി ദുരുദ്ദേശത്തോടെ കറുത്ത വസ്ത്രവും മാസ്‌കും ധരിക്കണം എന്ന് എന്തിനാണ് വാശി. അവരെ ബോധപൂര്‍വം സംഘടിപ്പിച്ച് വിട്ട് സമാധാന അന്തരീക്ഷം ഇല്ലാതാക്കന്‍ ശ്രമിക്കുന്ന നടപടികളെയല്ലെ അപലപിക്കേണ്ടത്. ഈ സംഘടിത നീക്കത്തെ അനുവദിച്ചു കൊടുക്കണം എന്നാണോ ഈ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള പ്രചാരകര്‍ പറയുന്നത്? സദുദ്ദേശത്തോടെയാണോ അത്തരം സംഘങ്ങള്‍ എത്തുന്നത്. ഒരു പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ കൂട്ടത്തോടെ ചില ആളുകള്‍ എത്തുമ്പോള്‍ അതിന് മൗനസമ്മതം നല്‍കി മാറിനില്‍ക്കുകയാണോ സുരക്ഷാ ചുമതലയുള്ള പൊലീസ് ചെയ്യേണ്ടത്.
ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. അത് അവരുടെ ചുമതലയാണ്. ഇവിടെ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ചും തെറ്റായ കാര്യങ്ങളാണ് വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ താറുമാറാക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കല്‍ നിയമ സംവിധാനത്തിന്റെ ഭാഗമാണ്. അക്രമാസക്തമായ സംഭവങ്ങള്‍ ഒരു കൂട്ടര്‍ ആസൂത്രിതമായി ചെയ്യുമ്പോള്‍ അതിനെ നിയന്ത്രിക്കേണ്ടതും നടപടി എടുക്കേണ്ടതും നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ചെയ്യേണ്ടതാണ്. അതാണ് ഇവിടെ നടക്കുന്നതും. കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വരുമ്പോഴും സുരക്ഷയൊന്നും വേണ്ട എന്നാണോ ബിജെപി പറയുന്നത് എന്ന് വ്യക്തമാക്കണം.
15000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് അടുത്ത നൂറുദിനത്തിനുള്ളില്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. അതിന്റെ നടപടികളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ നടക്കുന്ന കരിങ്കൊടി പ്രകടനങ്ങള്‍ക്ക് യാതൊരു ജനപിന്തുണയുമില്ല. അത് പ്രത്യേകമായി ആളുകളെ എത്തിച്ച് പ്രഹസനം എന്ന നിലയില്‍ ചെയ്യിക്കുന്നതാണ്. മൂന്നാള്‍ സമരമാണ് നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും കരുതുന്നതെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ അത് നോക്കി നില്‍ക്കുമെന്ന് കരുതേണ്ട. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകും.
അതുകൊണ്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും ശ്രദ്ധിച്ചാല്‍ നല്ലതാണ്.
ഇടതുപക്ഷ ഗവണ്‍മെന്റിന് കീഴില്‍ കേരളം വികസനത്തിന്റെ പുതുചരിത്രം കുറിക്കുമ്പോള്‍ അതില്‍ അസൂയപ്പെട്ടും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് വിരോധവും കാണിച്ച് ഏത് രീതിയിലുള്ള പ്രചരണവും അഴിച്ച് വിടാമെന്നും അതില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും ആരും കരുതരുത്. ഈ ഗവണ്‍മെന്റിനും മുഖ്യമന്ത്രിക്കും എതിരെ ഭരണത്തിലേറിയ നാളുമുതല്‍ എന്തെല്ലാം പ്രചരണങ്ങള്‍ നടത്തി. എല്ലാം മനസ്സിലാക്കുന്ന ജനം നിങ്ങളുടെ ലക്ഷ്യവും തിരിച്ചറിഞ്ഞതാണ്. അതിനാല്‍ വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിച്ച് നാടിന്റെ നന്മയ്ക്കായി എല്ലാവരും നിലകൊള്ളണം.












Click it and Unblock the Notifications