കന്യാകുമാരിയിൽ സുനാമി, ശംഖുമുഖത്ത് കടൽ 8 കി.മീ ഉള്ളിലേക്ക് വലിഞ്ഞു.. ഓഖിയേക്കാൾ വേഗതയിൽ വ്യാജപ്രചരണം
തിരുവനന്തപുരം: കനത്ത മഴയേയും കടല്‍ക്ഷോഭത്തിന്റെയും ഓഖി ചുഴലിക്കാറ്റിന്റെയും ഭീതിയിലാണ് തെക്കന്‍ കേരളം. ഇതുവരെ 71 ഓളം പേരെ കടലില്‍ കാണാതായിട്ടുണ്ട് എന്നാണ് വിവരം. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാ പ്രവര്‍ത്തനവും മന്ദഗതിയിലാണ്. സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് തീരദേശത്തെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. പലയിടത്തും മത്സ്യത്തൊഴിലാളികള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാനുള്ള ശ്രമത്തിലുമാണ്. അതിനിടെ ഓഖി ചുഴലിക്കാറ്റിനേക്കാളും വേഗത്തിലാണ് ആശങ്ക ഉയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരത്തും കൊല്ലത്തുമടക്കം നിരവധി അന്യജില്ലക്കാര്‍ താമസിക്കുന്ന എന്നതിനാല്‍ തന്നെ ഇത്തരം പ്രചരണങ്ങളില്‍ കേരളമൊന്നാകെ ആശങ്കയിലായി.

കന്യാകുമാരിയില്‍ സുനാമി ആഞ്ഞടിച്ചു, കൊച്ചിയിലും തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തും കടല്‍ 8 കിലോമീറ്റര്‍ ഉള്‍വലിഞ്ഞു, 200ലധികം പേരാണ് മരിച്ചത് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ വിശ്വസിച്ച് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തവര്‍ നിരവധിയാണ്. ന്യൂസ് ചാനലുകളും പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും അടക്കം നിരന്തരം വാര്‍ത്തകള്‍ നല്‍കുന്നുണ്ടായിരുന്നുവെങ്കിലും കാറ്റിനേക്കാള്‍ വേഗത്തില്‍ പ്രചരിച്ചത് ഫേസ്ബുക്കിലേയും വാട്‌സ്ആപ്പിലേയും കള്ളങ്ങളായിരുന്നു. ഇത്തരം വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications