Get Updates
Get notified of breaking news, exclusive insights, and must-see stories!

''പിന്നെ ഉളളത് ഗ്ലാമർ താരങ്ങൾ, മഞ്ജു വാര്യരും പത്മപ്രിയയും'', നയരൂപീകരണ കമ്മിറ്റിക്കെതിരെ സുരേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര നയരൂപീകരണ കമ്മിറ്റിക്കെതിരെ വിമർശനം ഉന്നയിച്ച് ഫിലിം ചേംബർ. സംവിധായകൻ ഷാജി എൻ കരുണിന്റെ നേതൃത്വത്തിലുളള കമ്മിറ്റി രൂപീകരിച്ചത് സിനിമാ സംഘടനകളോട് ആലോചിക്കാതെ ആണെന്നും ചലച്ചിത്ര നയം രൂപീകരിക്കാൻ കഴിവില്ലാത്തവരാണ് കമ്മിറ്റിയിലുളളവരെന്നും ഫിലിം ചേംബർ ആരോപിച്ചു.

ഇക്കാര്യം ഉന്നയിച്ച് ഫിലിം ചേംബർ സർക്കാരിന് കത്ത് നൽകിയിട്ടുമുണ്ട്. വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയും വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ബി ഉണ്ണിക്കൃഷ്ണൻ, മഞ്ജു വാര്യർ, രാജീവ് രവി, പത്മപ്രിയ, സന്തോഷ് ടി കുരുവിള, നിഖില വിമൽ എന്നിവർ ഉൾപ്പെടുന്നതാണ് ചലച്ചിത്ര നയരൂപീകരണത്തിനുളള കമ്മിറ്റി.

സിനിമ അറിയുന്ന ആള്‍ ആ കമ്മിറ്റിയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ മാത്രമാണെന്ന് ഫിലിം ചേംബര്‍ പ്രസിഡണ്ട് ജി സുരേഷ് കുമാര്‍ പ്രതികരിച്ചു. ''പിന്നെ സന്തോഷ് കുമാറുണ്ട്. പ്രസിദ്ധനായ ക്യാമറാമാനായ രാജീവ് രവിയുണ്ട്. നയം രൂപീകരിക്കാനിട്ടുളള കഴിവുണ്ടോ എന്ന് തനിക്കറിയില്ല. പിന്നെ ഉളളത് താരങ്ങളെയാണ്. ഗ്ലാമര്‍ താരങ്ങളായ മഞ്ജു വാര്യരേയും പത്മപ്രിയയേയും നിഖില വിമലിനേയും ഒക്കെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്''.

''സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ച് പഠിച്ച്, കാര്യങ്ങള്‍ മനസ്സിലാക്കി പറയാന്‍ അറിയുന്നവരൊക്കെ വേണം നയരൂപീകരണ കമ്മിറ്റിയില്‍ വരാന്‍. അല്ലാതെ സര്‍ക്കാരിന് ഒരു താരപ്രഭയുണ്ടാക്കാനുളള സംഭവമല്ലല്ലോ നയരൂപീകരണ കമ്മിറ്റി. അടൂര്‍ കമ്മിറ്റിയില്‍ താനടക്കമുളളവരുണ്ടായിരുന്നു. അങ്ങനെ അനുഭവപരിചയമുളളവരെ വേണം വെക്കാന്‍''. തന്നെ വിളിച്ചില്ല എന്നതില്‍ കുഴപ്പമില്ലെന്നും സുരേഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Manju

നയരൂപീകരണ കമ്മിറ്റിയെ കുറിച്ച് ഡബ്ല്യൂസിസിയുടെ പ്രതികരണം: '' കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാൻ, ശ്രീ ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചതായുള്ള സർക്കാർ തല വിജ്ഞാപനം കാണുകയുണ്ടായി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട്, ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ എടുത്ത മുൻകൈയെ ആദ്യമായി ഞങ്ങൾ അഭിനന്ദിക്കട്ടെ.

എന്നാൽ അതിന്റെ രൂപീകരണം നടപ്പിലാക്കിയ രീതി ഞങ്ങളെ ഏറെ നിരാശരാക്കുന്നു. ഇത് സംബന്ധിച്ച് ഗൗരവമായ ചില ആശങ്കകൾ പങ്കുവെക്കാൻ WCC ആഗ്രഹിക്കുന്നു. ഒന്നാമതായി, ഇതിൽ അംഗങ്ങളാണെന്നു പറയുന്ന മുഴുവൻ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

രണ്ടാമതായി, ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മ ഞങ്ങളെ ഉത്കണ്ഠാകുലരാക്കുന്നു. കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നു. അതൊരു നിയമപരമായ ബോഡി ആയിരിക്കുമോ? ഹേമ കമ്മറ്റി റിപ്പോർട്ടിലേത് പോലെ അതിന്റെ ശുപാർശകളും, അർത്ഥവത്തായ നിർദ്ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോ? വ്യക്തതയില്ലാത്ത ഇത്തരം നീക്കങ്ങൾ, ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.

അതു സംബന്ധിച്ചു ഞങ്ങൾ ആവർത്തിച്ച് ഉന്നയിച്ച ചോദ്യങ്ങളോടുള്ള അവഗണനയായി മാത്രമെ ഈ നീക്കത്തെയും കാണാനാവുന്നുള്ളൂ.
ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക്, ഞങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാൻ സാധിക്കില്ല എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഈ വിഷയത്തെ ഗൗരവമായി സമീപിക്കുന്ന, അതിനു തക്കതായ യോഗ്യതയുള്ള, താൽപര്യമുള്ള അംഗങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നത് വഴി, പ്രശ്നങ്ങളിൽ ഗുണപരമായ പരിവർത്തനം കൊണ്ടുവരാൻ സാധിക്കുമെന്ന് ഞങ്ങൾ വീണ്ടും ഓർമ്മിപ്പിക്കട്ടെ !

സിനിമാരംഗത്ത് എല്ലാവർക്കും തുല്യമായ ഇടം വളർത്തിയെടുക്കുന്നതിനൊപ്പം, നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുന്നതിൽ കൂടി വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തുല്യമായ തൊഴിലിടം സൃഷ്‌ടിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+