പ്ലാസ്റ്റിക് നിരോധനം: പിഴ ഈടാക്കുന്നത് ബുധനാഴ്ച മുതൽ, ആദ്യ നിയമലംഘനത്തിന് പിഴ 1000 രൂപ!!
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പിഴ ഈടാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ജനുവരി 15 മുതലാണ് പിഴ ഈടാക്കിത്തുടങ്ങുന്നത്. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിലും പിഴ ഈടാക്കുന്നത് ജനുവരി 15ലേക്ക് നീട്ടുകയായിരുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൈവശം വെക്കുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല. മറിച്ച് ഇവ നിർമിക്കുക്കയും വിൽപ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കുക.
പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് ആദ്യ നിയമലംഘനത്തിന് 10,000 രൂപയും ഇതേ കുറ്റം ആവർത്തിച്ചാൽ 25,000 രൂപയുമാണ് പിഴ ഈടാക്കുക. ഇതേ കുറ്റം വീണ്ടും ആവർത്തിച്ചാൽ 50000 രൂപയും പിഴയിനത്തിൽ ഈടാക്കും. ഇതിനൊപ്പം അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും. കളക്ടർമാർ, സബ് കളക്ടർമാർക്കും പുറമേ തദ്ദേശ വകുപ്പിലേയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർക്കാണ് നിരോധനം നടപ്പിലാക്കുന്നതിനുള്ള ചുമതല.

പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പിവിസി ഫ്ലക്സ് ഉൽപ്പന്നങ്ങൾ, 500 മില്ലി ലിറ്ററിന് താഴെയുള്ള കുടിവെള്ളക്കുപ്പികൾ, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പ്, പ്ലാസ്റ്റിക് പ്ലേറ്റ്, പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ, പാത്രങ്ങൾ, പിവിസി ഫ്ലക്സ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. പ്ലാസ്റ്റിക് കൊടി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications