മതംമാറിയതിന്റെ പേരില്‍ വെട്ടി കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം
മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ പ്രതികളായ 15 പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 2016 നവംബര്‍ 19 ാം തീയതി പുലര്‍ച്ചെ അഞ്ച് മണിയോടെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫൈസല്‍ അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ ഗള്‍ഫില്‍ വെച്ചാണ് ഇസ്ലാം മതം സ്വീകരിച്ചത്. നാട്ടില്‍ വന്നശേഷം ഭാര്യയും മൂന്ന് മക്കളും മതം മാറുകയും ചെയ്തിരുന്നു.
ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!!
കടുത്ത മത വൈരാഗ്യത്തെ തുടര്‍ന്നാണ് ആര്‍എസ്എസ്- വിഎച്ച്പി പ്രവര്‍ത്തകരായ പ്രതികള്‍ ഫൈസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതത്തിൽ നേരിട്ട് പങ്കെടുത്തത് പൂല്ലൂണി സ്വദേശി ആലത്തിയൂര്‍ പൊയിലിശ്ശേരി ബിബിന്‍, പ്രജീഷ് എന്ന ബാബു, ശ്രീജേഷ് എന്ന അപ്പു, സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു എന്നിവരാണെന്ന് പോലീസ് പറയുന്നു.
ആര്‍എസ്എസ് തിരൂര്‍ സഹകാര്യവാഹക് മഠത്തില്‍ നാരായണന്‍ മൂസ്സത്(47), ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ്(39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ്(32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി(39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു(27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ്(50), വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48), തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവര്‍ കുറ്റകൃത്യത്തിന്റെ ഗൂഢാലോചനകളിലും മുഖ്യപ്രതികള്‍ക്ക് സഹായവും പ്രേരണയും ചെയ്തവരാണ്.
കൊല്ലപ്പെട്ട ഫൈസല്‍
മാരകമായി പരിക്കേല്‍പ്പിച്ച് പൊതു ഉദ്ദേശത്തോടുകൂടി കൊലപാതകം നടത്തല്‍, ഗൂഡാലോചന, തെളിവുകള്‍ നശിപ്പിക്കല്‍, കുറ്റപ്രേരണ, കൊലപാതകം നടത്തിയ പ്രതികളെ സംരക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതി ബിബിന്‍ കഴിഞ്ഞ ഒക്‌ടോബര്‍ 29 ന് തിരൂര്‍ പുളിഞ്ചോട് വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇയാളെ കുറ്റവിമുക്തനാക്കാനുള്ള അപേക്ഷയും കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രഹാം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 207 സാക്ഷികളും നൂറിലധികം തൊണ്ടിമുതലുകളും, അത്രതന്നെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. മുഖ്യപ്രതികള്‍ ഫൈസലിനെ സംഭവദിവസം പുലര്‍ച്ചെ പാലാപാര്‍ക്കിലുള്ള ക്വാട്ടേഴ്‌സ് പരിസരത്തുവെച്ച് നിരീക്ഷിക്കുകയും സ്വന്തം ഓട്ടോയില്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്ന് വന്ന് കൊല ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചാം പ്രതിയായ മഠത്തില്‍ നാരായണന്‍ തിരൂര്‍ യാസര്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ആളാണ്.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായ സികെ ബാബുജെയ്‌സണ്‍ കെ എബ്രഹാം, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഫൈസല്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത്ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വെളളിയാഴ്ച ഉച്ചക്ക് ശേഷമാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.