ചിറ്റൂരിൽ കോഴിമാലിന്യം നിക്ഷേപിച്ച് മീന്‍ വളര്‍ത്തിയ കുളത്തിന്റെ ബണ്ട് തകർത്തു, അനധികൃത മത്സ്യകൃഷി
പാലക്കാട്: ചിറ്റൂർ കൊഴിഞ്ഞാമ്പാറ കുന്നങ്കാട്ടുപതിയില്‍ കോഴിമാലിന്യം നിക്ഷേപിച്ച് മീന്‍ വളര്‍ത്തിയ കുളത്തിന്റെ ബണ്ട് നാട്ടുകാര്‍ ചേര്‍ന്ന് വെട്ടിപ്പൊളിച്ചു. കടുത്ത ദുര്‍ഗന്ധം മൂലം ജനവാസം ദുഷ്‌കരമായതിനെത്തുടര്‍ന്നാണ് ശനിയാഴ്ച നാട്ടുകാര്‍ കുളത്തിന്റെ ബണ്ട് തകര്‍ത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സ്വകാര്യവ്യക്തി കുളത്തില്‍ മാലിന്യം നിക്ഷേപിച്ച് മീന്‍ വളര്‍ത്തിവരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തില്‍ നിരോധിച്ചിട്ടുള്ള മുഷിയടക്കമുള്ള മീനുകളാണ് വളര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.
കുളത്തില്‍ തള്ളിയ മാലിന്യം കെട്ടിക്കിടക്കുന്നത് പ്രദേശത്ത് കടുത്ത ദുര്‍ഗന്ധമുണ്ടാക്കുന്നുണ്ട്. കാറ്റടിച്ചാല്‍ പ്രദേശവാസികള്‍ മൂക്കുപൊത്തിയാണ് നടക്കുന്നത്. കറുത്ത നിറമായ കുളത്തിലെ വെള്ളം ഊര്‍ന്നിറങ്ങി സമീപത്തെ ജലസ്രോതസ്സുകളും മലിനമാകുന്നുണ്ട്. കോഴിമാലിന്യം നിക്ഷേപിച്ചുള്ള മീന്‍ ളര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് നിരവധി തവണ വ്യക്തിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പായില്ലെന്ന് ജനങ്ങള്‍ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയത്.

നാല് ചെറിയ കുളങ്ങളുള്ള സ്വകാര്യവ്യക്തി വെള്ളമുള്ള ഒരു കുളത്തിലാണ് മീന്‍ വളര്‍ത്തുന്നത്. ബണ്ട് പൊളിച്ചതോടെ സമീപത്തെ കുളത്തിലെ മീനും ദുഷിച്ച വെള്ളവും വറ്റിയ മൂന്ന് കുളങ്ങളിലേക്ക് വ്യാപിച്ചു. രണ്ട് ദിവസത്തിനകം ഈ വെള്ളം പൂര്‍ണമായി വറ്റുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നോട്ടീസ് നല്‍കിയിരുന്നു മാലിന്യം നിക്ഷേപിച്ചുള്ള മീന്‍വളര്‍ത്തല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തിക്ക് ആരോഗ്യവിഭാഗം ഒരു മാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. മുഷിയല്ല, വാള മീനാണ് വളര്‍ത്തുന്നതെന്നാണ് ഉടമ പറഞ്ഞിരുന്നത്. എത്രയും വേഗം കുളത്തിലെ മീന്‍ വളര്‍ത്തല്‍ നിര്‍ത്താമെന്നും ഉറപ്പ് നല്‍കിയിരുന്നു. വീണ്ടും അനധികൃതമായാണ് മീന്‍ വളര്‍ത്തല്‍ നടന്നത്. - കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍












Click it and Unblock the Notifications