മലബാർ പെരുമ കണ്ട് വിദേശസഞ്ചാരികൾ; ആഢംബര കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിച്ചു
ബേപ്പൂര്‍: വിദേശത്തുനിന്ന് വിനോദസഞ്ചാരികളുമായി ബേപ്പൂരില്‍ എത്തിയ ആഡംബര കപ്പലില്‍ ഉണ്ടായിരുന്നത് വിവിധ രാജ്യങ്ങളിലെ യാത്രികര്‍. തിങ്കളാഴ്ച രാവിലെ ബേപ്പൂരില്‍ എത്തിയ സംഘം പുലിമുട്ട്, ബിസി റോഡിലെ ഉരു നിര്‍മാണശാല, ബേപ്പൂര്‍ കയര്‍ ഫാക്റ്ററി, നടുവട്ടം പാരമ്പര്യ കൈത്തറി കേന്ദ്രം, കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ്, കാപ്പാട് ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങിയത്. കോഴിക്കോട്ടെ സന്ദര്‍ശനം ഹൃദ്യമായിരുന്നെന്ന് വിനോദസഞ്ചാരികള്‍ പറഞ്ഞു.
ബേപ്പൂര്‍ പുറംകടലില്‍ നങ്കൂരമിട്ട കപ്പലില്‍നിന്ന് രാവിലെ ആറിനു തന്നെ 74 വിനോദസഞ്ചാരികള്‍ സ്പീഡ് ബോട്ട് വഴി പുലിമുട്ടിന് സമീപമുള്ള മെറീന ജെട്ടിയില്‍ വന്നിറങ്ങി. കാനഡ, ജര്‍മനി, യുഎസ്എ, ഓസ്ട്രിയ, ജോര്‍ജിയ, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു സഞ്ചാരികള്‍. ഇവരെ സ്വീകരിക്കാന്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സിപി ഗിരീഷ്, പോര്‍ട്ട് സൂപ്രണ്ട് അബ്ദുല്‍ മനാഫ്, സൂപ്പര്‍വൈസര്‍ സൂസന്‍, കസ്റ്റംസ് ഇന്‍സ്‌പെക്റ്റര്‍ പ്രകാശന്‍, സൂപ്രണ്ട് ഗോകുല്‍ദാസ് എന്നിവര്‍ എത്തിയിരുന്നു.

പരമ്പരാഗതരീതിയില്‍ വസ്ത്രം നെയ്‌തെടുക്കുന്നതുകണ്ട് നടുവട്ടത്തെ കൈത്തറി കേന്ദ്രത്തില്‍ സഞ്ചാരികള്‍ വിസ്മയപ്പെട്ടു. തൊട്ടടുത്ത ക്ഷേത്രത്തിലെ ചെണ്ടകൊട്ടിയുള്ള ഉത്സവവും കോമരവും അവര്‍ക്ക് കൗതുകമായി. മിഠായിത്തെരുവിന്റെ സൗന്ദര്യവും ബീച്ചിന്റെ അഴകും അവര്‍ നേരിട്ടു ചെന്നുകണ്ടു.
ഡിസംബറിലാണ് ന്യൂസിലന്‍ഡ് നിര്‍മിത ക്രൂയിസ് കപ്പല്‍ സില്‍വര്‍ ഡിസ്‌കവറര്‍ കൊളംബോയില്‍നിന്ന് യാത്ര തിരിച്ചത്. ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കാണ് തിങ്കളാഴ്ച ഇവര്‍ യാത്ര തിരിച്ചത്. വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ കപ്പല്‍ കൊളംബോയില്‍ എത്തും. സഞ്ചാരികള്‍ക്ക് കോഴിക്കോട്ടും പരിസരങ്ങളിലുമായി യാത്ര ചെയ്യാന്‍ കൊച്ചിയില്‍നിന്ന് മൂന്ന് ഹൈടെക് ബസുകള്‍ എത്തിച്ചിരുന്നു. മുംബൈ ആസ്ഥാനമായ ജെഎം ബക്ഷി എന്ന ഷിപ്പിങ് ഏജന്‍സിയാണ് കപ്പലിനെ കോഴിക്കോട്ടേയ്ക്കു നയിച്ചത്.












Click it and Unblock the Notifications