"പാർട്ടിയെ ഒറ്റികൊടുത്തവൻ" എന്ന ആരോപണത്തിന്റെ കളങ്കം: ഉമ്മയെ കുറിച്ച് വികാര നിർഭരനായി നുസൂർ
കൊല്ലം: കുടുംബത്തെക്കുറിച്ചും പാർട്ടി പ്രവർത്തനങ്ങളെ സംബന്ധിച്ചും ഹൃദയനിർഭരമായ കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂർ. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി വളരേയേറെ ത്യാഗങ്ങള്‍ സഹിച്ച ഒരു വ്യക്തിയാണ് ഉമ്മ. എങ്കിലും ഇന്ന് 'ആ പാർട്ടിയെ ഒറ്റുകൊടുത്തവന്‍ എന്ന ആരോപണത്തിന്റെ കളങ്കം സ്വന്തം മകനില്‍ പറ്റിയിരിക്കുന്നു എന്ന വേദന അവർക്കുണ്ടാവുമെന്ന് ഞാന്‍ ഉള്‍ക്കൊള്ളുന്നുവെന്നും എന്‍ എസ് നുസൂർ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഉമ്മയെ ഒരു സർജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തായിരുന്നു നുസൂറിന്റെ കുറിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

സ്നേഹിതരെ
ഇന്ന് എന്റെ ഉമ്മയുടെ വളരെ ഗൗരവമേറിയ ഒരു സർജറി നടക്കുകയാണ്. (എന്റെ ചില സഹപ്രവർത്തകരുടെ ഭാഷയിൽ പറഞ്ഞാൽ ഈ ഒറ്റുകാരന്റെ ഉമ്മായുടെ ) . നിങ്ങളുടെ എല്ലാപേരുടെയും പ്രാർത്ഥന ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. എത്രയോ കുട്ടികൾക്ക് വർഷങ്ങളായി അറബിക് വിദ്യാഭ്യാസം നൽകിയ അധ്യാപികയാണ് എന്റെ ഉമ്മ. പലരും എന്നോട് ചോദിച്ചിട്ടുണ്ട് നിന്റെ വരുമാനം എന്താണെന്ന്. പലരും പല കാര്യങ്ങളും അതിനായി കണ്ടെത്തുമ്പോഴും ഞാൻ മൗനം പാലിച്ചിട്ടുണ്ട്.
തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍

എന്റെ വരുമാനം, എന്റെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ചിലവും എല്ലാം ഉമ്മ തന്നെ ആയിരുന്നു. അവരുടെ ശമ്പളവും പെൻഷനും എല്ലാം എന്റെ രാഷ്ട്രീയവും കുടുംബജീവിതത്തിനുമായി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. പണ്ടും ഓരോ പരിപാടികൾ സംഘടിപ്പിച്ചു കടം കയറുമ്പോൾ അവർ തന്നെയാണ് അതെല്ലാം വീട്ടിയത്. വാപ്പ കടുത്ത ഇടതുപക്ഷ സഹയാത്രികനായിട്ട് പോലും മരണം വരെയും എന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നു. പണ്ട് ഉമ്മയുടെ ഹൃദയശാസ്ത്രക്രിയ നടക്കുന്ന സമയം ഞാൻ സംഘടന പ്രവർത്തന തിരക്കിലായിരുന്നു.

അന്ന് വാപ്പ എന്നോട് കളിക്കെങ്കിലും പറഞ്ഞിരുന്നു... എന്റെ മരണത്തിനോ ഉമ്മായുടെ ആവശ്യങ്ങൾക്കോ നിന്നെ കിട്ടുമെന്ന് തോന്നുന്നില്ല എന്ന്. ഇന്ന് എനിക്ക് മനസിലാകുന്നു അന്ന് വാപ്പ എന്തുമാത്രം ആ ദിവസങ്ങളിൽ ഈ മെഡിക്കൽ കോളേജിൽ ഓടിയിരുന്നെന്ന്(എല്ലാപേരുടെയും കാര്യം അങ്ങനെയാണ്.). പക്ഷെ എന്റെ ബൈക്കിൽ എന്നെയും കെട്ടിപ്പിടിച്ച് വാപ്പ മരണം സ്വീകരിച്ചത് എന്റെ സൗഭാഗ്യം തന്നെയാണ്. ഇന്ന് ഉമ്മായുടെ സർജറി സമയത്തും ഇവിടെ നിൽക്കുമ്പോൾ ഒരു മകന്റെ കടമ നിർവ്വഹിക്കാൻ കഴിയുന്നതും വലിയ കാര്യം തന്നെയാണ്. പക്ഷെ ജീവിതത്തിൽ ഇതുവരെയും അവർക്ക് ഒന്നും നൽകാൻ കഴിഞ്ഞിട്ടില്ല എന്നത് എല്ലാകാലത്തും എന്നെ വേട്ടയാടുന്ന ഒരു വിഷമം തന്നെയാണ്.

അവർക്ക് ഉള്ള ഒരേയൊരു വിഷമം ഞാൻ ആണെന്നുള്ള പൂർണ്ണ ബോധ്യം എനിക്കുണ്ട്. അത് ഇന്നലെ അവരുടെ കണ്ണുകളിൽ ഞാൻ കണ്ടു.എന്റെ ജീവിതപങ്കാളിയെ ഞാൻ തന്നെ കണ്ടെത്തിയപ്പോഴും വാപ്പ എന്നോട് അകലം പാലിച്ചപ്പോഴും ഏറ്റവും ബുദ്ധിമുട്ടിയതും കഷ്ടപ്പെട്ടതും ഉമ്മ തന്നെയാണ്. വാപ്പ അറിയാതെ എനിക്ക് എല്ലാ മാസവും കുറച്ച് പണം എത്തിക്കും. അതിൽ നിന്നാണ് ചിലവും രാഷ്ട്രീയവും നടത്തിയത്. അതിനിടയിൽ എപ്പോഴോ വാപ്പ ഞാനറിയാതെ ഉമ്മായുടെ കയ്യിൽ എനിക്കായി എന്തെങ്കിലും നൽകി തുടങ്ങിയതും പിന്നീടാണ് ഞാൻ മനസിലാക്കിയത്.

വർഷങ്ങൾക്ക് മുൻപ് സഹോദരിക്ക് കാറെടുത്തപ്പോൾ എനിക്കും അന്നത്തെ ഇടത്തരം പുതിയ കാറൊന്നു വാങ്ങി തന്നു. അതിൽ അവർക്ക് യാത്ര ചെയ്യാൻ പരിമിതമായ അവസരമേ ഞാൻ നൽകിയുള്ളൂ എന്നതാണ് സത്യം. രാഷ്ട്രീയപ്രവർത്തനം കാറിലായ കാലമായിരുന്നു അത്.ഞാനും ഭാര്യയും മുന്നയും വാടക വീട് മാറി മാറി താമസിക്കുന്നത് കണ്ട് വാപ്പ അറിയാതെ ലോൺ ഒക്കെ എടുത്ത് സ്വന്തമായി ഒരു വീട് ഉമ്മ എനിക്ക് വാങ്ങി നൽകി. (അതിനെയാണ് സെൻട്രലൈസ്ഡ് എ സി ബഹുനില്ല മന്ദിരം എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു പരത്തിയത് ). അതിന്റെ പ്രമാണവും ബാങ്കിലാണെന്ന് ഇതുവരെയും ഉമ്മ അറിഞ്ഞിട്ടുമില്ല.

വാസ്തവത്തിൽ എന്റെ റിസർവ് ബാങ്കും കോപ്പറേറ്റീവ് സൊസൈറ്റിയും എല്ലാം എന്റെ ഉമ്മ തന്നെ. പക്ഷെ ഇന്ന് അവർ സർജറിക്ക് വേണ്ടി കയറുമ്പോൾ.. ഇത്രയേറെ ഒരു മകന് വേണ്ടി, അവന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി പിന്തുണ നൽകിയിട്ടും "ആ പാർട്ടിയെ ഒറ്റികൊടുത്തവൻ" എന്ന ആരോപണത്തിന്റെ കളങ്കം സ്വന്തം മകനിൽ പറ്റിയിരിക്കുന്നു എന്ന വേദന അവർക്കുണ്ടാകും എന്ന് ഞാൻ ഉൾക്കൊള്ളുന്നു .എന്തായാലും പൂർണ്ണ ആരോഗ്യവതിയായി ഉമ്മ വരട്ടെ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. കാലം എല്ലാത്തിനും മറുപടി നൽകും എന്ന വിശ്വാസം എനിക്കുണ്ട്.

ഒരു പക്ഷെ ഇന്ന് എനിക്കുണ്ടായ രാഷ്ട്രീയ അനുഭവം ഗുണമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം പാർട്ടി ഈ തീരുമാനം എടുത്തില്ലെങ്കിൽ ഉമ്മായുടെ സർജറിയെക്കാളും പ്രാധാന്യം ചിലപ്പോൾ ഞാൻ സംഘടനയ്ക്ക് നൽകിയേനെ.എങ്കിൽ എനിക്ക് ജീവിതകാലം മുഴുവൻ വേദന മാത്രമേ സ്വന്തമായി ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോൾ ഉമ്മ മയങ്ങി തുടങ്ങി എന്ന് എന്റെ സുഹൃത്ത് ജയലാൽ അറിയിച്ചു. നിങ്ങളുടെ പ്രാർത്ഥന(ദു ആ) ഉണ്ടാകണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications