സ്വർണ വില: മാസങ്ങള്‍ക്കിടയില്‍ റെക്കോർഡുകള്‍ തിരുത്തിയ വർധനവ്; എന്തുകൊണ്ട്? മൂന്ന് കാരണങ്ങള്‍
സമീപകാലത്ത് സ്വർണ്ണ വിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കുന്നത്. സംസ്ഥാന വിപണിയില്‍ സ്വർണം പലപ്പോഴും റെക്കോർഡുകള്‍ തിരുത്തി മുന്നേറുന്നതിന് നാം സാക്ഷ്യം വഹിച്ചു. അന്താരാഷ്ട്ര വിപണയിലുണ്ടായ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണയില്‍ ട്രോയ് ഔണ്‍സിന് 1800 രൂപയായിരുന്നെങ്കില്‍ രണ്ട് മാസത്തിന് ഇപ്പുറം അത് 2050 ഡോളറിന് മുകളിലേക്ക് വരെ ഉയർന്നു.
രണ്ട് മാസത്തിനുള്ളിലെ സ്വർണത്തിന്റെ ഈ വർധനവിന് വിവിധ ഘടകങ്ങള്‍ കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി, മാന്ദ്യം സംബന്ധിച്ച ആശങ്കകൾ, മാർച്ചിലെ ബാങ്കിംഗ് സംവിധാനത്തിലെ വിള്ളലുകളോടെ ഉയർന്നുവന്ന ഡി-ഡോളറൈസേഷൻ എന്നിവയാണ് സ്വർണ വില ഉയരാനിടയാക്കിയ പ്രധാന കാരണങ്ങളെന്നാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പൃഥ്വിരാജ് കോത്താരി വ്യക്തമാക്കുന്നത്.

ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി
കഴിഞ്ഞ വർഷം യുഎസ് പലിശ നിരക്ക് 5.5% , അതായത് കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തരത്തിലേക്ക് ഉയർത്തുകയും വിപണിയിലെ പണലഭ്യത കർശനമാക്കുകയും ചെയ്തതത് സാമ്പത്തിക മേഖലയില്‍ വലിയ തോതിലുള്ള ആശങ്കകള്‍ക്കും ബാങ്കിംഗ് പ്രതിസന്ധിക്കും ഇടയാക്കി. ഉയർന്ന പലിശനിരക്കുകൾ ബാങ്കുകൾക്ക് നിക്ഷേപങ്ങൾ കൈവശം വയ്ക്കുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു. അതോടൊപ്പം തന്നെ ദീർഘകാല ബോണ്ടുകളുടെയും വായ്പകളുടെയും വിപണി മൂല്യം കുറയ്ക്കുകയും ചെയ്യുന്നു.
പ്രതിസന്ധികളെ തുടർന്ന് മാർച്ച് ആദ്യം മുതൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ റെഗുലേറ്റർമാർ മൂന്ന് ഇടത്തരം യുഎസ് ബാങ്കുകൾ അടച്ചുപൂട്ടപ്പെട്ടു. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, ഫസ്റ്റ് റിപ്പബ്ലിക് എന്നിവയായിരുന്നു പ്രതിസന്ധിയെ തുടർന്ന് പൂട്ടിക്കെട്ടിയത്. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സാമ്പത്തിക രംഗത്ത് അമേരിക്ക നേരിടുന്ന ഏറ്റവും മോശമായ സാഹചര്യമായിരുന്നു ഇത്.
മാന്ദ്യം സംബന്ധിച്ച ആശങ്കകൾ
ബാങ്കിങ് രംഗത്തെ പ്രതിസന്ധി ശക്തമായതോടെയാണ് മാന്ദ്യം സംബന്ധിച്ച ആശങ്കയും ശക്തമായത്. ഇതോടെ ഉത്പാദന രംഗത്ത് വലിയ തോതിലുള്ള ഇടിവുണ്ടായി. പുതിയ മാനുഫാക്ചറിംഗ് ഓർഡറുകൾ അപകടകരമാം വിധം താഴ്ന്ന നിലയിലേക്ക്, അതായാത് 45 ശതമാനത്തിന് താഴേയിലേക്ക് എത്തി. തൊഴിലാളികളെ പിരിച്ച് വിടുന്നത് കമ്പനികള്‍ ശക്തമാക്കുന്നതും ഈ അവസരത്തിലാണ്.

ഡി-ഡോളറൈസേഷൻ
മൂന്നാമത്തെ ഘടകം ഡീ-ഡോളറൈസേഷൻ അല്ലെങ്കിൽ ആഗോള വിപണിയിൽ ഡോളറിന്റെ ആധിപത്യം കുറയ്ക്കുക എന്ന നീക്കവുമായി മറ്റ് രാജ്യങ്ങള്‍ മുന്നിട്ടിറങ്ങിയതാണ്. നിരവധി വർഷങ്ങളായി അന്താരാഷ്ട്ര വ്യാപാരത്തെ നിയന്ത്രിക്കുന്നത് യുഎസ് ഡോളറാണ്. യുഎസ് ഫെഡറൽ റിസർവിന്റെ സ്ഥിരമായ പണ അച്ചടി (അതിന്റെ ബാലൻസ് ഷീറ്റ് 2007-ൽ 0.9 ട്രില്യൺ ഡോളറിൽ നിന്ന് 2023 മാർച്ച് അവസാനത്തോടെ 8.34 ട്രില്യൺ ഡോളറായി വളർന്നു), പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ഡോളറിന്റെ മൂല്യത്തിൽ സംശയം ജനിപ്പിക്കുകയും ചെയ്തു. ഇതോടെ ഡോളറിന്റെ മൂല്യം ഇടിയുകയും ചെയ്തു.
സമീപകാല ട്രെൻഡുകൾ കാണിക്കുന്നതും മറ്റ് രാജ്യങ്ങൾ ഡോളറിനെ ആശ്രയിക്കുന്നത് കുറയുന്നു എന്നാണ്. ഈ ഡി-ഡോളറൈസേഷൻ അടുത്ത മാസങ്ങളിൽ ശക്തി പ്രാപിച്ചു, പ്രത്യേകിച്ചും ഫെബ്രുവരിയിൽ റഷ്യ-ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതുമുതൽ. ഇന്ത്യ തന്നെ മറ്റ് പല രാജ്യങ്ങളുമായി രൂപയിലുള്ള വ്യാപാരം ആരംഭിച്ചതും ഇതിന് ഉദാഹരണമാണ്.
യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ 18 രാജ്യങ്ങളുമായിട്ടാണ് ഡോളർ രഹിത വ്യാപാരത്തിനായി ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള റുപ്പി-റൂബിൾ വ്യാപാര സംവിധാനം ഡോളറിലോ യൂറോയിലോ പകരം രൂപയിൽ തന്നെയുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്‌സ് ഗ്രൂപ്പ് യുഎസ് ഡോളറിന് പകരം ഒരു പൊതു കറൻസി സൃഷ്ടിച്ചുകൊണ്ട് അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള നീക്കത്തിലാണ്. ആഗസ്ത് മാസത്തിൽ തന്നെ ദക്ഷിണാഫ്രിക്കയിൽ വാർഷിക ഉച്ചകോടിക്കായി രാജ്യങ്ങൾ യോഗം ചേരുമ്പോൾ പുതിയ സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications