സ്വർണവില പവന് 70000 കടക്കുമെന്നുറപ്പ്: കാരണം ഈ ഘടകങ്ങള്‍, ഇപ്പം വാങ്ങിയാല്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം: അടുത്ത അമേരിക്കന്‍ പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിയായ ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായതിന് പിന്നാലെ സ്വർണ വില വലിയ തോതില്‍ ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര മാർക്കറ്റില്‍ ട്രോയ് ഔണ്‍സിന് 2760 ഡോളറിലുണ്ടായിരുന്ന വില 2640 ലേക്ക് വരെ താഴ്ന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലെ വിപണിയിലുമുണ്ടായി. അങ്ങനെയാണ് ഇന്നലെ സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞത്.
1320 യുടെ ഇടിവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 57600 രൂപയിലേക്ക് എത്തി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഗ്രാമിന് 165 രൂപയും കുറഞ്ഞു. ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളർ ശക്തിപ്പെട്ടതാണ് സ്വർണത്തിലെ വിലയിലിടിവിന് കാരണമായത്. ഈ വിലയിടിവ് ഇനിയും തുടരാന്‍ പോകുന്നുവെന്ന ധാരണ ചിലർ വെച്ച് പുലർത്തുന്നുണ്ടെങ്കിലും അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

ട്രംപിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലുണ്ടായ വിലിയിടിവ് താല്‍ക്കാലികം മാത്രമാണ്. സ്വർണത്തിന്റെ വിലയെ നിർണ്ണയിക്കുന്ന വിവിധ ഘടകങ്ങള്‍ നേരത്തെയുള്ളത് പോലെ തന്നെ തുടരുന്നതിനാല്‍ വില വീണ്ടും മുകളിലേക്ക് തന്നെ പോയേക്കും. സാമ്പത്തിക മാന്ദ്യം, സംഘർഷ സാഹചര്യം, ഡിമാന്‍ഡ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ദീർഘകാലാടിസ്ഥാനത്തില്‍ സ്വർണ വിലയെ ഉയർത്തിയേക്കും.
യൂറോപ്പിലടക്കം വികസിത രാജ്യങ്ങളില്‍ പലതും സാമ്പത്തിക മാന്ദ്യ ഭീഷണിയിലാണ്. ഇന്ത്യ, അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങള്‍ സാമ്പത്തിക വളർച്ച നേടുന്നുണ്ടെങ്കിലും ഇവിടേയുള്ളവരും സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. സാമ്പത്തി മാന്ദ്യ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു.
യുക്രൈയിനും മധ്യേഷ്യയിലും ഇപ്പോഴും സംഘർഷങ്ങള്‍ തുടരുകയാണ്. ട്രംപ് അധികാരത്തിലെത്തിയാലും പെട്ടെന്നൊരു പരിഹാരം രണ്ടിടത്തും സാധ്യമല്ല. യുക്രൈനുള്ള സഹായം കുറക്കാനാണ് ട്രംപിന്റെ തീരുമാനമെങ്കില്‍ അവിടെ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്ന സ്ഥിതിയുണ്ടാകും. മധ്യേഷ്യയില്‍ അമേരിക്കയുടെ പിന്തുണയില്‍ ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുന്നതും സ്വാഭാവികമായും സാമ്പത്തിക മേഖലയില്‍ ആശങ്കയുണ്ടാകും. സ്വർണത്തിലെ ഡിമാന്‍ഡും വിലയും ഉയരുന്നതായിരിക്കും ഇതിന്റെയെല്ലാം പരിണിത ഫലം.
ഇന്ത്യയില്‍ വിശ്വാസത്തിന്റേയും ആചാരത്തിന്റേയും ഭാഗമായി നില്‍ക്കുന്ന ഘടകമാണ് സ്വർണം. അതുകൊണ്ട് തന്നെ വില ഉയർന്ന നില്‍ക്കുന്ന സമയത്തും രാജ്യത്തെ സ്വർണത്തിന്റെ ഡിമാന്‍ഡില്‍ കുറവുണ്ടാകില്ല. ഇതിന് പുറമെ എല്ലാ രാജ്യങ്ങളുടേയും കേന്ദ്ര ബാങ്ക് സ്വർണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ സമീപ ഭാവിയില്‍ തന്നെ അന്താരാഷ്ട്ര രംഗത്ത് സ്വർണ വില 2500 ഡോളറിലേക്ക് ഉയർന്നേക്കാം. ഈ സാഹചര്യത്തില്‍ പവന് 70000 ത്തിന് മുകളിലായിരിക്കും കേരളത്തിന്റെ പവന്‍ വില.
സാധാരണ ഗതിയില്‍ ഒരു ഉല്‍പ്പന്നത്തിന്റെ വില കുത്തനെ ഉയർന്നാല്‍ അധികം വൈകാതെ തന്നെ അത് താഴുമെന്ന പ്രതീക്ഷ ആളുകളിലുണ്ടാവാറുണ്ട്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ ഇപ്പോഴില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിലവർധനവിനെ നിക്ഷേപകർ ലാഭമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെങ്കില്‍ താല്‍ക്കാലികമായി വില കുറഞ്ഞേക്കാം. ചിലർ അത്തരത്തില്‍ ചിന്തിച്ചാലും ഭൂരിപക്ഷം നിക്ഷേപകരും നിലവിലെ സാഹചര്യത്തില്‍ അതിന് തയ്യാറായേക്കില്ല.












Click it and Unblock the Notifications