സ്വർണ വില വീണ്ടും മുകളിലേക്ക് കുതിക്കുന്നു, ഞെട്ടിച്ച് ഇന്നത്തെ വർധനവ്: ആശ്വാസം ഒരു ദിനം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും മുകളിലേക്ക്. പവന് 680 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 1320 രൂപ കുറഞ്ഞതിന്റെ ആശ്വാസത്തില്‍ നില്‍ക്കേയാണ് ഇന്ന് വില വീണ്ടും മുകളിലേക്ക് ഉയർന്നത്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലത്തെ വിലയിടിവ്. ഈ പ്രവണത അല്‍പനാളെങ്കിലും തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിന് ഇടയിലാണ് ഇരുട്ടടിയായി വില വീണ്ടും മുകളിലേക്ക് കുതിച്ചത്.
680 രൂപ കൂടിയതോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 58280 എന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 85 രൂപ കുറഞ്ഞ് 7285 ലേക്കുമെത്തി. 24 കാരറ്റിന് 728 രൂപ വർധിച്ച് പവന് 63576 ലും 18 കാരറ്റിന് 560 രൂപ വർധിച്ച് 47688 രൂപയിലുമാണ് ഇന്ന് കച്ചവടം നടക്കുന്നത്. അതേസമയം വെള്ളി വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു കിലോ വെള്ളിയുടെ വില 101900 രൂപയായി. ഗ്രാം വില 101.90 രൂപ.

വിലയില്‍ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നോട്ട് പായുന്ന സ്വർണിന് നവംബറിന്റെ തുടക്കം മുതല്‍ വലിയ തോതിലുള്ള വിലയിടിവാണ് നേരിട്ടിരുന്നത്. ആദ്യത്തെ ആഴ്ചയില്‍ മാത്രം ആകെ 2040 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും വലിയ ഇടിവ് നേരിട്ടത് ഇന്നലെയായിരുന്നു. 1320 രൂപ ഒറ്റയടിക്ക് കുറഞ്ഞു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഇതോടെ 58920 എന്ന നിരക്കിലുണ്ടായിരുന്ന വില 57600 രൂപയിലേക്ക് എത്തി.
59640 എന്ന റെക്കോർഡ് നിരക്കിലായിരുന്നു ഒക്ടോബർ 31 ന് സംസ്ഥാനത്തെ സ്വർണ വില. എന്നാല്‍ 560 രൂപയുടെ വിലയിടിവോടെയാണ് നവംബറില്‍ വിപണി ആരംഭിച്ചത്. പിന്നാലെ രണ്ടാം തിയതിയും അഞ്ചാതിയതിയുമായി 240 രൂപയോളം കുറഞ്ഞു. ആറാം തിയതി 80 രൂപ കുറഞ്ഞെങ്കിലും ഏഴിന് റെക്കോർഡ് ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രോയ് ഔണ്‍സിന് സ്വർണ വില ഒറ്റ ദിവസം കൊണ്ട് 98 ഡോളർ വരെ ഇടിഞ്ഞിരുന്നു. ഇതോടെ ഒരു ഘട്ടത്തില്‍ വില 2652 എന്ന നിലയിലേക്ക് വരെ വിലയെത്തി. ഇതാണ് ഇന്നലെ കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. എന്നാല്‍ ഇന്ന് 2,693.83 എന്ന നിരക്കിലാണ് അന്താരാഷ്ട വിപണിയിലെ വില്‍പ്പന.
വിലയിടിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ സ്വർണത്തില്‍ നിക്ഷേപിക്കാന്‍ ഇറങ്ങിയതാണ് വില ഉയർത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള ഇടിവ് താല്‍ക്കാലികമാണെന്നും ദീർഘകാല അടിസ്ഥാനത്തില്‍ വില മുകളിലേക്ക് തന്നെയായിരിക്കുമെന്നും വിപണി വിദഗ്ധർ കഴിഞ്ഞ ദിവസം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ലാഭം പ്രതീക്ഷിച്ച് കൂടുതല്‍ നിക്ഷേപം സ്വർണത്തിലേക്ക് എത്തുകയുണ്ടായി. ഡിമാന്‍ഡ് ഉയർന്നതോടെ സ്വാഭാവികമായും വിലയും ഉയരുകയുണ്ടായി.












Click it and Unblock the Notifications