ഒരേ ദിവസം രണ്ട് വില, നവരാത്രിയിൽ സ്വർണം കുതിച്ചു കയറുന്നു; വില ദീപാവലിക്ക് മുൻപ് 1,00,000 കടക്കുമോ? കടക്കുമോ?
കേരളത്തിൽ സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്ന് രാവിലത്തെ വിലയിൽ നിന്നും ഗണ്യമായ വർധനവുമായാണ് ഇപ്പോൾ സ്വർണം വ്യാപാരം നടത്തുന്നത്. നേരത്തെ ഒറ്റ ദിവസം കൊണ്ട് ഉണ്ടായ 880 രൂപയുടെ വർധനവ് വന്നതിന് ശേഷമാണ് ഉച്ചയോടെ വീണ്ടും വില മാറിയിരിക്കുന്നത്. ഇതേ പോക്ക് പോവുകയാണെങ്കിൽ സ്വർണം വൈകാതെ ലക്ഷത്തിൽ എത്തുമെന്നാണ് കരുതുന്നത്. ഫെസ്‌റ്റിവൽ കാലത്ത് ആയതിനാൽ തന്നെ വില മുകളിലേക്ക് തന്നെ കയറുമെന്നാണ് വിലയിരുത്തൽ.
ഒറ്റയടിക്ക് സ്വർണവില കൂടുന്നതായാണ് ഇപ്പോഴത്തെ ട്രെൻഡുകൾ വ്യക്തമാക്കുന്നത്. ഫെഡറൽ റിസർവ് കൂടുതൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ സാധ്യതയുമൊക്കെ കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. സ്വർണത്തിന്റെ വില മാത്രമല്ല വെള്ളിയുടെയും വില കുതിച്ചുകയരുകയാണ്. ഇവ രണ്ടും ഒരുപോലെ കുതിക്കുന്നതിനാൽ സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്.

കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,440 രൂപയാണ്. ജിഎസ്‌ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 95,000 രൂപയ്ക്ക് മുകളിൽ നൽകണം എന്നതാണ് ഏറ്റവും പ്രധാനം. ഇന്നലെ രാവിലെ പവന് 920 രൂപ വർധിച്ച് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു എന്നതാണ് വലിയ കാര്യം. അവിടെ നിന്നാണ് ഇന്ന് രണ്ട് വട്ടം വില കുതിച്ചു കയറിയത്.
ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,000 രൂപയായി ഉയർന്നിരുന്നു. പവന് ഇന്ന് രാവിലെ മാത്രം 880 രൂപയാണ് വർധിച്ചത്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് രാവിലെയാണ് 87,000 എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയത്. ഇതോടെ രാവിലെയും ഉച്ചയ്ക്കുമായി ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വിലയിൽ 1320 രൂപയുടെ വർധനയാണ് ഉണ്ടായത്. അടുത്തിടെ ഒറ്റ ദിവസം കൊണ്ട് ഉണ്ടാവുന്ന വലിയ വർധനവുകളിൽ ഒന്നാണിത്.
ഇപ്പോഴത്തെ വില വർധനവോടെ കേരളത്തിൽ ഇന്ന് മുതൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഏകദേശം 10,930 രൂപ മുടക്കണം. അതായത് 55 രൂപയുടെ വർധനവ് ഉച്ചയ്ക്ക് ശേഷമുണ്ടായി എന്ന് സാരം. 18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ പവൻ വില 71,880 രൂപയാണ്. ഗ്രാം വില 8985 രൂപയോളം വരും. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6990 രൂപയും, 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 4510.
നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ എന്നിവയ്ക്ക് പുറമേ നികുതികൾ, വിനിമയ നിരക്കുകൾ എന്നിവ സ്വർണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. മറ്റൊരു പ്രധാന കാര്യമെന്തെന്നാൽ രൂപയുടെ മൂല്യത്തിലെ മാറ്റമാണ്. രാജ്യാന്തര തലത്തിൽ സ്വർണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് താഴുകയാണ്.
ഇത് ഇന്ത്യയിൽ സ്വർണത്തിന്റെ മുന്നേറ്റം കൂടുതൽ ഊർജിതമാക്കാൻ ഇന്ധനം പകരുന്നുണ്ട്. ഈ മാസം ആദ്യം 77,000ത്തിൽ നിന്ന പവൻവിലയാണ് പിന്നീട് 87,000ത്തിലേക്ക് പോയത്. ഒറ്റ മാസം കൊണ്ട് മാത്രം ഉണ്ടായത് 10000 രൂപയുടെ വർധനയാണെന്നതാണ് എല്ലാവരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന കാര്യം. ഉത്സവകാലം ആയതിനാൽ വാങ്ങുന്നവർ എല്ലാം കടുത്ത പ്രതിസന്ധിയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ എന്നത് ഈ വില വർധനവിന്റെ ആഘാതം വർധിപ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വില പിന്നിലേക്ക് പോവാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ദീപാവലിക്ക് മുൻപ് സ്വർണവില ആദ്യമായി ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യ കടക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications