സ്വർണം വാങ്ങാൻ ഈ വഴി തിരഞ്ഞെടുത്ത് സ്വർണപ്രേമികൾ; വഞ്ചിക്കപ്പെട്ടേക്കാ..ചെയ്യേണ്ടത്
കുത്തനെയുള്ള കുതിപ്പിന് ശേഷം ആഗോള വിപണിയിൽ ഇന്ന് സ്വർണവില താഴെക്കിറങ്ങി. ഔൺസിന് 3378 ഡോളറാണ് ഇന്ന് രേഖപ്പെടുത്തിയത്. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി യുഎസ് വ്യാപാരക്കരാറിൽ എത്തിയതാണ് വിപണിയിൽ ഉണർവ്വ് പകർന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവ് കേരളത്തിലും പ്രതിഫലിച്ചു. ഇന്ന് ഒറ്റയടിക്ക് 125 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ ഗ്രാം വില 9255 ലെത്തി. പവൻ വില 1000 രൂപ ഇടിഞ്ഞ് 74,040 രൂപയിലും. അതേസമയം 74,040 രൂപയാണെങ്കിലും ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 80,000ത്തിന് മുകളിൽ കൊടുക്കണം.
നാട്ടിൽ കല്ല്യാണ സീസണാണ്. വില കുതിച്ചുയർന്നതോടെ സ്വർണം വാങ്ങാൻ ആളുകൾ മടിക്കുന്നുണ്ടെന്ന് പറയുകയാണ് വ്യാപാരികൾ. ഇപ്പോൾ പ്രധാനമായും പഴയ ആഭരണങ്ങൾ കൊടുത്ത് പുതിയത് വാങ്ങുന്ന പ്രവണതയാണ് കാണുന്നതെന്നും ഇവർ പറഞ്ഞു.

'വില ഉയർന്ന് തുടങ്ങിയത് മുതൽ ആളുകൾ കൂടുതലായും സ്വർണം മാറ്റി വാങ്ങുകയാണ്. ജ്വല്ലറികളിലെത്തുന്ന 25 ശതമാനം ഉപഭോക്താക്കളും പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുകയാണ്. മുൻ വർഷങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി', ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാനായ രാജേഷ് റോക്ഡെ പറഞ്ഞു.
പഴയ സ്വർണം നൽകുമ്പോൾ അൽപം കുറഞ്ഞാലും പവൻ നിരക്കിന് അടുത്ത് തുക ലഭിക്കും. ഇത് വലിയ ബാധ്യതകളില്ലാതെ പുതിയ ഡിസൈൻ സ്വന്തമാക്കാൻ ഉപഭോക്താക്കളെ സഹായിക്കും.
ഇത്തരം എക്സ്ചേഞ്ച് ഓഫറുകൾ ഉപഭോക്താക്കൾക്കും ജ്വല്ലറി ഉടമകൾക്കും ഒരുപോലെ ഗുണകരമാണ്. ഉപഭോക്താക്കൾക്ക് മുഴുവൻ പണവും നൽകാതെ തന്നെ പുതിയ ഡിസൈൻ സ്വന്തമാക്കാം. അതുപോലെ ജ്വല്ലറി വ്യാപാരികളെ സംബന്ധിച്ച് പഴയ സ്വർണം നൽകിയിട്ടാണെങ്കിൽ കച്ചവടം നടക്കുന്നുവെന്ന ആശ്വാസവുമുണ്ട്.
പണ്ടത്തെ പോലെയല്ല, ഹാൾമാർക്കിംഗ് ഉള്ളതിനാൽ സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ സാധിക്കും. അതിനാൽ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഉപഭോക്താക്കൾക്ക് ആശങ്കകൾ ഇല്ല. എന്നാൽ ഏത് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങുമ്പോഴും എക്സ്ചേഞ്ച് ഓഫറിനെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സ്വർണത്തിന്റെ പണിക്കൂലിയെ കുറിച്ചും കൃത്യമായി മനസിലാക്കിയ ശേഷം മാത്രം എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുക. ഇത്തരം കാര്യങ്ങളിൽ വ്യക്തത ഉണ്ടായില്ലെങ്കിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.
പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ ജ്വല്ലറികൾ സ്വർണത്തിന്റെ കാരറ്റ് കുറവാണെങ്കിൽ ഒരു നിശ്ചിത ശതമാനം തുക കുറയ്ക്കാറുണ്ട്.22 കാരറ്റ് എന്ന് തോന്നുമെങ്കിലും ചില ആഭരണങ്ങളുടെ ഉള്ള് കാരറ്റ് കുറഞ്ഞതായിരിക്കാം. സ്വർണം ഉരുക്കാതെ ഇത് കണ്ടെത്താൻ പ്രയാസമാണ്. പലപ്പോഴും സ്വർണം ഉരുക്കിയ ശേഷം മാത്രമാണ് ഉപഭോക്താക്കൾ ഈ തട്ടിപ്പ് അറിയുന്നത്. അതിനാൽ കുറഞ്ഞ വിലയ്ക്ക് സ്വർണം വിൽക്കാൻ അവർ നിർബന്ധിതരാകുന്നു. അതുകൊണ്ട് ഏതെങ്കിലും സ്വർണ്ണ എക്സ്ചേഞ്ച് ഓഫറുകൾക്ക് പോകുന്നതിന് മുമ്പ് കിഴിവുകളെക്കുറിച്ച് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
സ്വർണ വില ഇടിയുമോ?
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. പലിശ കുറച്ചാൽ സ്വാഭാവികമായും അത് സ്വർണത്തിന് നേട്ടമാകും. മറിച്ചാണെങ്കിൽ സ്വർണ വില കുറയും. യുസ്-യൂറോപ്പ്, യുഎസ്-ഇന്ത്യ വ്യാപാരക്കരാറുകൾ സാധ്യമായാൽ ഇതും സ്വർണത്തിന് തിരിച്ചടിയാകും. വില കുത്തനെ കുറയാനുള്ള സാഹചര്യം ഉടലെടുക്കും. ഡോളറിന്റെ തിരിച്ചുകയറ്റവും സ്വർണത്തിന്റെ വില ഇടിയാൻ കാരണമാകും. എന്നാൽ മറിച്ചൊരു അനിശ്ചിതത്വം ഉണ്ടായാൽ കുറഞ്ഞത് പോലെ തന്നെ വില കുതിച്ചേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications