സ്വർണം ഇങ്ങനെയാണോ വാങ്ങുന്നത്? വിൽക്കുമ്പോൾ നേരിടേണ്ടി വരിക വലിയ നഷ്ടം, ലാഭം നോക്കി മണ്ടത്തരം കാണിക്കരുത്
സ്വർണത്തിന് വില ഉയർന്നതോടെ ആളുകൾ കൂടുതലായി കുറഞ്ഞ കാരറ്റ് ആഭരണങ്ങളിലേക്ക് നീങ്ങുകയാണ്. പല ജ്വല്ലറികളും 18 കാരറ്റ് 14 കാരറ്റ് ആഭരണങ്ങൾക്ക് വലയ പ്രോത്സാഹനം നൽകുന്നുണ്ട്. പ്രത്യേകിച്ച് ജെൻസിയും മില്ലേനിയലുകളുമാണ് പ്രധാനമായും കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ വാങ്ങുന്നത്. എന്നാൽ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ വാങ്ങുന്നത് കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് പറയുകയാണ് വ്യാപാരി മനു കുര്യാക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ന്യൂജെൻ ജ്വല്ലറികൾ 14 കാരറ്റ് 18 കാരറ്റ് ആഭരണങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. പക്ഷേ ഈ 18 കാരറ്റ്, 14 കാരറ്റ് ഒക്കെ ചെറിയ ഡെയിലി വെയർ ചെയിനുകളായൊക്കെ ഉപയോഗിക്കാം. എന്നാൽ ഈ സ്വർണമൊക്കെ വിൽക്കുന്ന തലത്തിലേക്ക് ചിന്തിക്കുമ്പോൾ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്. ചെറിയ ഗ്രാമിലഒക്കെ എടുത്താൽ അതിൽ ചെമ്പിന്റെ അളവ് കൂടുതലായിരിക്കും, അതുകൊണ്ട് കട്ടി കൂടുതലായിരിക്കും.18 കാരറ്റ് എന്ന് പറഞ്ഞാൽ 75 ശതമാനം മാത്രമേ അതിനകത്ത് തങ്കത്തിന്റെ അളവുള്ളൂ ബാക്കി 25% അതിനകത്ത് ചെമ്പായിരിക്കും ഉപയോഗിക്കുന്നത്.

കേരളത്തിൽ ചെമ്പും കേരളത്തിന് പുറത്ത് തമിഴ്നാട് അടക്കമുള്ളിടത്ത് വെള്ളിയുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ചെറിയ ലൈറ്റ് വെയിറ്റ് ആയിട്ടുള്ള ആഭരണങ്ങൾ ആളുകളുടെ ഒരു ഇഷ്ടത്തിനൊക്കെ വാങ്ങാം എന്നതിനേക്കാൾ ഉപരി ആയിട്ടുള്ള കാര്യങ്ങൾക്ക് 18 കാരറ്റിനോ 14 കാരറ്റിനോ ആളുകൾ പോകാതിരിക്കുന്നത് തന്നെയാണ് നല്ലത്. കാരണം കേരളത്തിലുള്ള ആളുകൾ എല്ലാവരും ഇത് വിൽക്കണം അല്ലെങ്കിൽ പണയം വെക്കണം ഇതൊരു സമ്പാദ്യമായിട്ട് തന്നെയാണല്ലോ കേരളത്തിലെ ആളുകൾ ഇപ്പോഴും പുറത്തെ കാണുന്നത് അതുകൊണ്ട് അങ്ങനെയുള്ള തരത്തിൽ ചിന്തിക്കുമ്പോൾ വലിയ കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നതാണ് നല്ലത്', അദ്ദേഹം പറഞ്ഞു.
സ്വർണം ഇനി എങ്ങോട്ട്?
ഒക്ടോബർ ഒന്നു മുതൽ 29 വരെയുള്ള കാലയളവിൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. ആഗോള വിപണിയിലെ വികാരങ്ങളും ആഭ്യന്തര വാങ്ങൽ പ്രവണതകളുമാണ് ഇതിന് പ്രധാന കാരണം. മാസം ആരംഭിച്ചത് താരതമ്യേന സ്ഥിരതയോടെയായിരുന്നു, ഒരു പവന് 87,440 എന്ന നിലയിലായിരുന്നു വില .എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ നേരിയ ഇടിവുണ്ടായി. ഒക്ടോബർ ആറുമുതൽ വില അതിവേഗം ഉയർന്നു, ഒക്ടോബർ എട്ടോടെ 90,000 കടന്നു. ഒക്ടോബർ പകുതിയോടെ, പ്രത്യേകിച്ചും 14-നും 17-നും ഇടയിലാണ് വിലയിൽ ഏറ്റവും വലിയ കുതിച്ചുചാട്ടമുണ്ടായത്. ഈ ദിവസങ്ങളിൽ സ്വർണ്ണവില 97,360 എന്ന മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആഗോള വിപണിയിലെ വർദ്ധിച്ച അപകടസാധ്യതയാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. പണപ്പെരുപ്പം, കറൻസിയുടെ മൂല്യത്തകർച്ച, അന്താരാഷ്ട്ര രാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വിലക്കുതിപ്പിനെ സ്വാധീനിച്ചു.
ഒക്ടോബർ 17-ന് ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം, ലാഭമെടുപ്പ് ശക്തമായതോടെ വിപണിയിൽ ഒരു തിരുത്തൽ പ്രകടമായി. വിലകൾ ക്രമേണ താഴാൻ തുടങ്ങി. ഒരു ഘട്ടത്തിൽ വില 88,600-ൽ എത്തി. ശക്തമായ മുന്നേറ്റത്തിന് ശേഷം വിപണിയിലെ തണുപ്പൻ പ്രതികരണവും അന്താരാഷ്ട്ര സാമ്പത്തിക വിപണിയിലെ താൽക്കാലിക സ്ഥിരതയും ഈ ഇടിവിന് കാരണമായി. ഒക്ടോബർ അവസാനത്തോടെ 89,000-92,000 പരിധിയിലായിരുന്നു വ്യാപാരം.
സ്വർണത്തിന് ഇനിയും വില കുറയുമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങളെ വിശ്വസിക്കരുതെന്നാണ് ജെപി മോർഗൻ പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications