'സ്വപ്നയ്ക്ക് സുരക്ഷ നൽകേണ്ടത് കോടതി, മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി യോഗ്യനല്ല'; കെ സുധാകരൻ
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവം എന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു കെ സുധാകരന്റെ പ്രതികരണം.
ഒരു മണിക്കൂർ പോലും മുഖ്യമന്ത്രി പിണറായി വിജയൻ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പല മുഖ്യമന്ത്രിമാരും കോടികൾ അടിച്ചു മാറ്റിയിട്ടുണ്ട്. തന്റെ ഭരണം ദുർവിനിയോഗം ചെയ്തിട്ടുണ്ട്. പലതരത്തിലുള്ള അഴിമതികൾ നടത്തിയിട്ടുണ്ട്. എന്നാൽ, സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പങ്കാളിയാകുന്നത് ചരിത്ര സംഭവം എന്ന് കെ സുധാകരൻ വിമർശിച്ചു.

ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണം കടത്തിയത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഈ നാടിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സി പി എം പി ബി ഇടപെടണമെന്ന ആവശ്യവും കെ സുധാകരൻ ഉന്നയിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരണമോ വേണ്ടയോ എന്നുള്ളത് പോളിറ്റ്ബ്യൂറോ തീരുമാനിക്കേണ്ടതാണ്.
ഇത്തരം ആരോപണം തെറ്റാണെന്ന് തെളിയുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ മാറ്റി നിർത്തണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ആത്മാഭിമാനം ഉണ്ടെങ്കിൽ അതിജീവിക്കാൻ പിണറായി വിജയന് കഴിയണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മാത്രമല്ല ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബവും ഇതിന് ഇരയാണ്. എല്ലാ അഴിമതികളുടെയും ചുരുളഴിയുകയാണെന്നും കെ സുധാകരൻ വ്യക്തമാക്കി. പിണറായി സർക്കാർ രണ്ടാംവട്ടം ഭരണത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള വാചാലമായ വിവരണമായിരുന്നു ഇടതുപക്ഷം നടത്തിയതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് ഇപ്പോൾ നടത്തിയിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ഇ ഡി യുടെ അന്വേഷണം സുതാര്യമല്ല. കേസിൽ നിഷ്പക്ഷമായ അന്വേഷണം ആണ് വേണ്ടത്.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം
കേസ് അന്വേഷിക്കാൻ സി ബി ഐയോ, ജുഡീഷ്യറിയോ തയ്യാറായി രംഗത്ത് വരണമെന്നും അന്വേഷിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന് സുരക്ഷ നൽകേണ്ടത് കോടതി തന്നെയാണ്. ഇന്ത്യൻ ജനാധിപത്യത്തെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്നയുടെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടാകുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.












Click it and Unblock the Notifications